Monday, July 13, 2009

നിയമത്തിനുമുന്നിലെ നിരപരാധി

“പിണറായി വിജയന്‍ കുറ്റവാളിയാണോ എന്നത് ഒന്നാമത്തെ ചോദ്യമല്ല. എന്തുകൊണ്ട് അദ്ദേഹം നിയമത്തിന്റെ മുന്നില്‍വരാന്‍ ഭയക്കുന്നു? രേഖാമൂലം കുറ്റാരോപിതനായ ഒരു പൊതുപ്രവര്‍ത്തകന് സ്വയം കുറ്റവാളിയല്ല എന്ന് പ്രഖ്യാപിക്കാനാവുമെങ്കില്‍ കരുണാകരനും ബാലക്രിഷണപിള്ളക്കുമെല്ലാം അങ്ങനെ ചെയ്യാമായിരുന്നല്ലൊ“

വാക്ക് എന്ന കമ്മ്യൂണിറ്റിയില്‍ നടക്കുന്ന വി എസ്സിനെ തരം താഴ്ത്തിയത് ശരിയോ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഫൈസല്‍ എന്ന ബ്ലോഗര്‍ എഴുതിയ കമന്റില്‍നിന്നും എടുത്ത വാചകങ്ങളാണ് മുകളില്‍. ഒറ്റനോട്ടത്തില്‍ യുക്തിഭദ്രം, ലളിതം.

നിയമത്തിനുമുന്നില്‍ വരാന്‍ ആര്‍ക്കാണ് ഭയം? കോടതിയില്‍ നിരപരാധിത്വം ആര്‍ക്കാണ് തെളിയിച്ചുകൂടാത്തത്? ലാലുപ്രസാദ് യാദവ് മുതല്‍ ബാലകൃഷ്ണപ്പിള്ള വരെ എത്രയോ പേര്‍ അത് ചെയ്തിട്ടില്ലേ? അതുകൊണ്ട് അവരെല്ലാം ശുദ്ധാത്മക്കളാണെന്ന് പൊതുസമൂഹം കരുതുന്നുണ്ടോ? തങ്ങള്‍ക്കെതിരെയുണ്ടായിട്ടുള്ള കേസുകളെക്കുറിച്ച് അവര്‍ ജനങ്ങളോട് എന്തെങ്കിലും വിശദീകരിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം തങ്ങളുടെ പാര്‍ട്ടി അണികളോടെങ്കിലും.

ഇന്ത്യാരാജ്യത്ത് അസംഖ്യം നേതാക്കള്‍ക്കെതിരെ ദിനേനയെന്നോണം അഴിമതി ആരോപണങ്ങള്‍ വരുന്നൂ, കേസുകളുണ്ടാവുന്നു. അവര്‍ക്കെല്ലാം പ്രതികരിക്കാന്‍ പൊതുവാചകങ്ങള്‍- എന്റെ കൈകള്‍ ശുദ്ധമാണ്. ഏതന്വേഷണത്തെയും നേരിടും. നിയമത്തിനുമുന്നില്‍ നിരപരാധിത്വം തെളിയിക്കും.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ചിലര്‍ക്കെങ്കിലും ഒരു അഡീഷണല്‍ വാചകമുണ്ട്: ജനകീയകോടതിയില്‍ നിരപരാധിത്വം തെളിയിക്കും. ഈ ജനകീയ കോടതി ഏതാണെന്നുള്ളത് അണ്ടര്‍സ്റ്റുഡ്.

കേരളത്തിലും ചിലര്‍ ഈ അഡീഷണല്‍ വാചകം പറഞ്ഞുനടന്നിരുന്നു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ. ഇപ്പോള്‍ പറയാറില്ല. പറയാന്‍ തുടങ്ങുമ്പോഴേക്ക് കുറ്റിപ്പുറം, കുറ്റിപ്പുറം, കുറ്റിപ്പുറം എന്ന് ബസ്സ് കിളിയുടെ ഈണത്തില്‍ മനോമുകരത്തില്‍ അലയടിക്കും.

അപ്പോള്‍ പറഞ്ഞുവന്നത്, കോടതി മുറിക്കുള്ളില്‍ എന്തോ നടക്കട്ടെ. കേസ് ശവപ്പെട്ടിക്കച്ചവടത്തിലായാലും മിസൈല്‍ കച്ചവടത്തിലായാലും നേരിട്ട് കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനും അവിടെ നിരപരാധിത്വം തെളിയിക്കാനും നേതാക്കളും പാര്‍ട്ടികളും സന്നദ്ധമാകണം എന്നല്ല, അതാണവര്‍ ആദ്യം ചെയ്യേണ്ടത്. ജനത്തിന്റെ സാമാന്യബുദ്ധിക്ക് നിയമത്തിന്റെ സാങ്കേതികള്‍ ബാധ്യതകളാവുന്നില്ല. സത്യം തിരിച്ചറിയാന്‍ അവര്‍ക്കാവും.

മുഴുവന്‍ ജനത്തോടും വിശദീകരിക്കണമെന്നില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടെങ്കിലും പറയണ്ടേ? പാര്‍ട്ടി തെറ്റുതിരുത്തിക്കുന്ന മാതാപിതാക്കന്മാരാണെന്ന് പറഞ്ഞത് വി എസ് അച്യുതാനന്ദനാണ്. നാട്ടില്‍ പ്രമാദമായ കേസില്‍ ഉള്‍പ്പെട്ട് മകന്‍ വീട്ടിലെത്തുമ്പോള്‍ മാതാപിതാക്കള്‍ ചോദിക്കും: എന്താടാ മോനേ ഈ കേള്‍ക്കുന്നത്? ഇതൊക്കെ ശരിയാണോടാ. അപ്പോള്‍ മകന്‍ എന്തു പറയണം - ഒക്കെ ഞാന്‍ കോടതിയില്‍ പറഞ്ഞോളാം എന്നോ???!!!!

നാട്ടില്‍ പ്രമാദമായ കേസല്ല, കള്ളക്കേസ് നടക്കുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കളുടെ സമ്മതത്തോടെ മകന്‍ ചെയ്ത കാര്യം, അന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ശരി എന്ന് അന്നും ഇന്നും ആ കുടുംബം വിലയിരിത്തിയിട്ടുള്ള, നാട്ടുകാരോട് പലതവണ വിശദീകരിച്ചുകഴിഞ്ഞ കാര്യം. ആ വിശദീകരണങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ല, കോടതിയില്‍ തെളിയിച്ചുവരട്ടെ എന്ന നിലപാട് ഉത്തരവാദിത്വമുള്ള ഒരു സാമൂഹ്യജീവിക്ക് ചേര്‍ന്നതോ? ഓര്‍ക്കുക, കോടതി നിരപരാധിയെന്ന് വിധിച്ച് വെറുതെവിട്ട മകനെ കുറ്റക്കാരനെന്ന് കണ്ട് പടിക്ക് പുറത്താക്കിയ പാരമ്പര്യമുള്ള കുടുംബമാണത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരെങ്കിലും പാര്‍ട്ടിയെ മാതാപിതാക്കള്‍ക്ക് തുല്യരായി കാണുന്നുവോ എന്നറിയില്ല. എന്നാലും ഒരു താരതമ്യത്തിന്റെ സൌകര്യത്തിനായി അങ്ങനെ കരുതാം. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി ഉത്തരവ് വന്നിരിക്കുന്നു. ആന്റണിയും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെന്ന മാതാപിതാക്കള്‍ ആരൊടും ഒന്നും ചോദിക്കുന്നില്ല. അന്വേഷണം നേരിടുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മകന്‍ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം നമ്മളെന്ത് നോക്കണം! ഇങ്ങനെയാകണം മാതാപിതാക്കള്‍. ഇതാണ് അന്തസ്സുള്ള കുടുംബം.

ഇനി കോടതി നിരപരാധിയെന്ന് വിധിച്ച ഒരാളുടെ വിധി കൂടി എഴുതിക്കൊണ്ട് ഉപസംഹരിക്കാം. ബി ജെ പിയും കോണ്‍ഗ്രസ്സും ഭരിച്ചിരുന്ന നാളുകളില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കിടന്നയാള്‍. കോടതി വെറുതെ വിട്ടപ്പോള്‍ അയാള്‍ പുറത്തിറങ്ങി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോടതിയിലെ വിചാരണയെയും വിധിയെയും പുറം കാലുകൊണ്ട് തൊഴിച്ച് പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും വിചാരണ തുടങ്ങി. നിരവധി ‘തെളിവുകള്‍’ നിരത്തപ്പെട്ടു. കൊടും ഭീകരനാണ് അയാളെന്ന് വിധിയെഴുതപ്പെട്ടു.

നിരപരാധിയാകാന്‍ എന്തു ചെയ്യണം, അറിയില്ല. അപരാധിയാവാന്‍ എന്തു ചെയ്യണം? ഉത്തരം ലളിതം, സി പി എം ല്‍ പിണറായി പക്ഷമാവുക.