Thursday, November 19, 2009

പിണറായിയുടെ വീട്

പിണറായിയുടെ വീടിന്റെ ഫോട്ടോ എന്നും പറഞ്ഞ് ഒരു ആര്‍ഭാട വീടിന്റെ ഫോട്ടോ എനിക്ക് ഇ-മെയില്‍ ഫോര്‍വേഡായി അയച്ചുതന്നത് അഞ്ച്പേരാണ്.

അതിലൊരാള്‍ എസ് എഫ് ഐയില്‍ സജീവമായിരുന്ന ഇപ്പോഴും ഒരു കടുത്ത സി പി എം അനുഭാവിയായ ഒരു സുഹൃത്താണ്.

മറ്റൊരാള്‍ കോളജില്‍ എ ബി വി പി ഭാരവാഹിയായിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസ്സ് ചായ്‌വുള്ള ഒരു ക്ലാസ്സ്മേറ്റ്. സി പി എം വിഭാഗീയത മാധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഇദ്ദേഹം ഒരു ‘അച്യുതാന്ദന്‍ ഗ്രൂപ്പു‘കാരനായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നിലമ്പരിശാക്കാന്‍ ഏത് കാലത്ത് എന്ത് നിലപാടാണോ കരണീയം അത് കൈക്കൊള്ളുന്ന ഒരു പൂര്‍ണ്ണ പാര്‍ട്ടി വിരുദ്ധന്‍ എന്ന് ചുരുക്കം.

മറ്റ് മൂന്നുപേര്‍ക്കും പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. അരാഷ്ട്രീയവാദികള്‍ എന്ന്തന്നെ വിളിക്കാം.

അതോടൊപ്പം സത്യം എന്താണെന്ന് വ്യക്തമാക്കിയ മെയിലും എനിക്ക് ഫോര്‍വേഡായി കിട്ടുകയുണ്ടായി. അത് ഞാന്‍ അവര്‍ക്ക് തിരിച്ച് അയച്ചുകൊടുത്തു. ഒപ്പം കൂതറ അവലോകനത്തിലെ ചര്‍ച്ചയുടെയും സൂരജിന്റെ പോസ്റ്റിന്റെയും ലിങ്കുകള്‍ അയച്ചുകൊടുത്തു.

എല്ലാവരില്‍നിന്നും എനിക്ക് മറുപടികിട്ടി.

ആദ്യത്തെയാള്‍, സി പി എം കാരന്‍ ഇങ്ങനെയെഴുതി:
ഇതൊരു കള്ളപ്രചാരണമായിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ എന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കെല്ല്ലാം ഇതയച്ചില്ലെങ്കില്‍ എനിക്കിത് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരിക്കും. ഇതിനിടയില്‍ സത്യം എന്താണെന്ന് വ്യക്തമാക്കുന്ന മറുപടി കിട്ടുമെന്നും അറിയാം. അത് ഉദ്ദേശിച്ചുതന്നെയാണ് എല്ലാവര്‍ക്കും അത് ഫോര്‍വേഡ് ചെയ്തത്. തന്റെ മറുപടി ഞാന്‍ എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. എന്തിനാണ് ഇവന്മാര്‍ ഈ ചെറ്റത്തരം കാണിക്കുന്നത്?

രണ്ടാമത്തെയാള്‍-കടുത്ത പാര്‍ട്ടി വിരോധി- ഒരു വരിയില്‍ ഒരു മറുപടി - സത്യം അറിയിച്ചതിനു നന്ദി.

മറ്റ് മൂന്നുപേരും സത്യം അറിയിച്ചതിന്റെ നന്ദിയും ഒപ്പം ഈ വ്യാജപ്രചാരകര്‍ക്ക് തെറിയും സമ്മാനിച്ചുകൊണ്ടുള്ള മറുപടിയെഴുതി.

ഇതാണ് ജനാധിപത്യം.

അസത്യവും അര്‍ധസത്യവും പച്ചക്കള്ളവും വ്യാജവാര്‍ത്തകളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും ഒരിക്കലും അവസാനിക്കാത്ത കൂരിരുട്ടുണ്ടാക്കാന്‍ ശ്രമിക്കും. പക്ഷെ, എല്ലാറ്റിനുമിടയിലൂടെ സത്യത്തിന്റെ നിലാമഴ പെയ്യും. ഒരു അണുമാത്രയെങ്കിലും തുറസ്സുള്ള എല്ലാ മനസ്സുകളിലേക്കും അതിന്റെ തുള്ളികള്‍ ഇറ്റുവീഴും. ഒടുവില്‍ നേരിന്റെ പുലരി വിരിയും.
സത്യത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നവനാണ് ജനാധിപത്യവാദി. അസത്യങ്ങളെ പുറംകാലുകൊണ്ട് തൊഴിക്കുന്നവനാണ് ജനാധിപത്യവാദി. അപ്പൊ ഈ വ്യാജവാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള ആളുകളുടെ ഉത്സാഹത്തെ വിശകലനും ചെയ്യുന്നവരോ? അവര്‍ ജനാധിപത്യത്തിലെ കോമാളികളാണ്. ഈ വ്യാജവാര്‍ത്തകള്‍ പടച്ചവരോളം വലീയ ജനാധിപത്യധ്വംസകരാണ്. കോമാളിത്തത്തിനെതിരെ കുറിക്കുകൊള്ളുന്ന പരിഹാസം വന്നപ്പോള്‍ വ്യാജമായ കാരണങ്ങള്‍ കാണിച്ച് ഡിലീറ്റ് ചെയ്യുകകൂടി ചെയ്യുമ്പോള്‍ അവര് ആരായി മാറി? എന്നിരുന്നാലും ഇവരുടെ കുത്സിതത്വങ്ങളെയല്ലാതെ ഇവരെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ ജനാധിപത്യം അനുവദിക്കുന്നില്ല. അങ്ങനെ സംഭവിക്കുന്നുമില്ല. ഇവരുടെ ഇരകളായവരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതക്കും നൂറുമാര്‍ക്ക്.

ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യരാജ്യമായിട്ട് ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. സത്യത്തിന്റെ നിലാവെളിച്ചം പരന്നുകഴിഞ്ഞുള്ള രാവിനുശേഷമുള്ള നേരിന്റെ പുലരി ഇനിയും ഇവിടെ വിരിഞ്ഞിട്ടില്ല. ജാതീയതയും മറ്റ് നിരവധികാരണങ്ങളാലും ഇരുട്ടില്‍തന്നെയായിരുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍ കോര്‍പ്പറേറ്റുകളും സാമ്രാജ്യത്യശക്തികളും സൃഷ്ടിച്ചെടുക്കുന്ന വ്യാജപ്രചരണങ്ങളുടെ കൂരിരിട്ടിലേക്ക് പോകുകയാണോ എന്ന് തോന്നിപ്പോകുന്നു. പക്ഷെ, ഇല്ല അല്പം വൈകിയാണെങ്കിലും സത്യം ജയിക്കും.

Wednesday, November 11, 2009

കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്‍

കെ. സുധാകരന്റെ അവകാശവാദങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഇത്. അത് വായിച്ചു വന്നാല്‍ നന്നായിരിക്കും.

ഉപതെരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ഫലം വന്നു. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്ക് 12043 വോട്ടിന്റെ ജയം. 2006ല്‍ കെ. സുധാകരന്‍ നേടിയതിനേക്കാള്‍ മൂവായിരത്തിഅഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം. പതിവുപോലെ അവലോകനങ്ങള്‍ വന്നു- അബ്ദുള്ളക്കുട്ടിയുടേതിനേക്കാള്‍ ഇത് സുധാകരന്റെ വിജയം. സി പി എം ഭീകരവാഴ്ചയെ എതിരിട്ട് സുധാകരന്‍ വീണ്ടും തിളക്കമാര്‍ന്ന വിജയം നേടി എന്നുതന്നെ വിലയിരുത്തലുകള്‍. ഇന്നുവരെ സി പി എം ജയിക്കാത്ത മണ്ഡലമാണിത് എന്ന് പറയുന്നതോടൊപ്പംതന്നെയാണ് ആ വിലയിരുത്തലും. എന്തുപറയാന്‍ - കണ്ണൂര്‍ എന്ന സംജ്ഞയെ സി പി എം ഭീകരത എന്നതിന്റെ ഒറ്റവാക്കാക്കി നിലനിര്‍ത്തുകതന്നെവേണം എന്ന നിര്‍ബന്ധബുദ്ധി.

ബ്ലോഗിലെ ഒരു വലതുപക്ഷചിന്തകന്‍ പറയുന്നത് ഈ പന്ത്രണ്ടായിരമൊന്നുമല്ല അബ്ദുള്ളക്കുട്ടിയുടെ യഥാര്‍ത്ഥ ഭൂരിപക്ഷം. 12043+പുതുതായി ചേര്‍ത്ത വ്യാജവോട്ടുകള്‍(9357)+അനധികൃതമായി തള്ളിയ വോട്ടുകള്‍(6386) = 27,786


കെ സുധാകരന് അദ്ദേഹം മത്സരിച്ച നാല് അവസരങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഈ മണ്ഡലം നല്‍കിയത് 23207 വോട്ടാണ്. അതിലും നാലായിരം കൂടുതല്‍ അബ്ദുള്ളക്കുട്ടിക്ക് കിട്ടിയെങ്കില്‍ ഇത് അബ്ദുള്ളക്കുട്ടിയുടെ വിജയമാണ്. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിച്ചു എന്ന ക്രെഡിറ്റ് മാത്രമേ സുധാകരനുള്ളൂ. ഏ! രണ്ടരപതിറ്റാണ്ട് കാലം സി പി എംനെതിരെ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ് സുധാകരനു വോട്ട് കിട്ടുന്നത് എന്ന് വാദിക്കാനാവില്ലെന്നോ! പിന്നെ അബ്ദുള്ളക്കുട്ടി ആള് സുഗുണനായതുകൊണ്ടാണ് കൂടുതല്‍ വോട്ട് കിട്ടിയത് എന്ന് അവലോകനം ചെയ്താല്‍ വോട്ടര്‍മാരെ അപമാനിക്കലായിപ്പോവും! അയ്യോ, വേണ്ട, തല്‍ക്കാലം ഇത് അബ്ദുള്ളക്കുട്ടിയേക്കാള്‍ സുധാകരന്റെ വിജയമാണ് എന്നുതന്നെയിരിക്കട്ടെ. അപ്പോള്‍ പക്ഷെ, വോട്ടര്‍ പട്ടികാ വിവാദത്തിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ച് സംശയമുണ്ടാവുന്നല്ലോ.

അധികനേരം സംശയിച്ച് നില്‍ക്കണ്ട. മറുപക്ഷത്തെ വോട്ടുകള്‍ കൂടി നോക്കിയാല്‍ കാര്യം വ്യക്തമാകും. കഴിഞ്ഞ പത്തുവര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വെച്ച് നോക്കിയാല്‍ 38000 ഉറച്ച ഇടതുവോട്ടുകള്‍ ഉള്ളമണ്ഡലമാണിത്. അതിനോട് 9357 വോട്ടുകള്‍ ചേരുമ്പോള്‍ ജയരാജന്‍ നേടേണ്ടിയിരുന്നത് 47500ഓളം വോട്ടുകളായിരുന്നു. കിട്ടിയതാകട്ടെ 41847. അതായത് വര്‍ദ്ധിച്ച വോട്ടുകള്‍ 3800. പുതീയ വോട്ടുകളുടെ 40.6%. എന്താണ് ഇതില്‍ അസ്വാഭാവികത? (വ്യാജവോട്ടര്‍മാരായി ചേര്‍ക്കപ്പെട്ട സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടുള്ള അമര്‍ഷം തീര്‍ക്കാന്‍ തനിക്ക് വോട്ട് ചെയ്തതാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞുകളയും. പുള്ളിക്ക് എന്തും പറയാം. കാരണം ഇപ്പോള്‍ ലീഗുകാര്‍ പുള്ളിയെ പിന്തുടരുന്നത് മുത്തം നല്‍കാനാണ്, പഴയതുപോലെ പിറന്നപടിയാക്കി തല്ലാനല്ല) പോള്‍ ചെയ്ത വോട്ടുകളിലെ വര്‍ധന കണക്കിലെടുക്കാതെയാണ് ഇത് എന്ന്കൂടി ഓര്‍ക്കണം. തള്ളിയ ആറായിരത്തിലധികം വോട്ടുകളുടെ അര്‍ഹിക്കുന്ന അവകാശികളായി ഒരാളെപ്പോലും കണ്ടിട്ടില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് എന്തെങ്കിലും എഴുതേണ്ടകാര്യമില്ല.

കേന്ദ്രസേനയുടെ സാമീപ്യവും വോട്ടുകണക്കുകളും കൂടി നോക്കിക്കളയാം. കണ്ണൂര്‍ മണ്ഡലത്തില്‍ 38000 സ്ഥിരമായ വോട്ട് ഇടതിനുണ്ടെന്ന് പറഞ്ഞല്ലോ. 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പ് യുദ്ധസന്നാഹങ്ങളോടെയാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇടതിന്റെ വോട്ട് അപ്പോള്‍ 41000 ആയി വര്‍ധിച്ചു. ഇപ്പോള്‍ അതിനേക്കാള്‍ ഗംഭീരമായ സന്നാഹങ്ങള്‍. വോട്ട് വീണ്ടും വര്‍ധിച്ചു! എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ അത് 34000 മാത്രമായിപ്പോയി. കേന്ദ്രസേനയില്ലായിരുന്നു. വ്യാപകമായ കള്ളവോട്ട് എന്ന് കോണ്‍ഗ്രസ്സ് ആരോപണവുമുണ്ടായി. കള്ളന്‍, കള്ളന്‍ അതാ ഓടിപ്പോകുന്നേ, ആരെങ്കിലും പിടിക്കണേ എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കള്ളന്മാരുടെ തമാശ ഓര്‍മ്മവരുന്നില്ലേ?

ഇതൊന്നുമല്ല നമ്മുടെ പ്രധാനവിഷയം കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ എന്തുചെയ്തു എന്നതാണ്. ഉപതെരെഞ്ഞെടുപ്പിനുശേഷം പഴയ പാട്ടുകള്‍ പാണന്മാര്‍ പൂര്‍വ്വാധികം ആവേശത്തോടെ പാടി നടക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റിടേണ്ടിവന്നതുതന്നെ. 2009ലെ ഉപതെരെഞ്ഞെടുപ്പ് ഫലം കൂടി ഉള്‍പ്പെടുത്തിയ പട്ടിക നോക്കാം

എന്തെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പറയണമെങ്കില്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ വെച്ച് അവകാശപ്പെടാമായിരുന്നു. എന്നാല്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ കാണുന്നകാഴ്ചയെന്തെന്നാല്‍ നീങ്ങിയെങ്കില്‍ പിറകോട്ടാണ് നീങ്ങിയിരിക്കുന്നത്. അതും കോണ്‍ഗ്രസ്സല്ല, യു ഡി എഫ് മൊത്തത്തിലാണ്. കോണ്‍ഗ്രസ്സ് മാത്രമെടുത്താലോ?

ഡി സി സി പ്രസിഡണ്ട് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട് - ഇവിടെ അബ്ദുള്ളക്കുട്ടിയും സുധാകരനും അദ്ഭുതമൊന്നും കാണിച്ചിട്ടില്ല. ആനകുത്താന്‍ വന്നാ‍ലും ഇളകാത്ത കോണ്‍ഗ്രസ്സ് മണ്ഡലമാണിത് കോണ്‍ഗ്രസ്സ് എന്ന ആനപ്പുറത്തു കയറി അബ്ദുള്ളക്കുട്ടി ഉയരത്തിലായി. ശരിയാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് കൊള്ളാവുന്ന ഒരാനതന്നെയായിരുന്നു. സുധാകരന്‍ പരിപാലനം തുടങ്ങിയശേഷം പുള്ളി തടിച്ചു തടിച്ചു വന്നു. ആന മെലിഞ്ഞു മെലിഞ്ഞു വന്നു. ഈ മെലിഞ്ഞ ആനയുടെ പുറത്ത് അബ്ദുള്ളക്കുട്ടിയെ കയറ്റിയിരുത്തിയത് സത്യത്തില്‍ സുധാകരനാണോ, അല്ല. അത് ചെയ്തത് ലീഗാണെന്നാണ് കരുതേണ്ടത്. അബ്ദുള്ളക്കുട്ടി കനം കുറഞ്ഞകുട്ടിയാണെങ്കിലും ഈ മെലിഞ്ഞ ആനക്ക് അതും വല്ലാത്ത ഭാരമാണ്. പോരാത്തതിന് അബ്ദുള്ളക്കുട്ടി സഹിതം അതിനെ കെട്ടിയിട്ടിരിക്കുന്നത് ലീഗിന്റെ തൊഴുത്തിലാണ്. കഷ്ടം.

Tuesday, November 3, 2009

കണ്ണൂരി‍ന്റെ പ്രത്യേകതകള്‍

മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇങ്ങെത്തിക്കഴിഞ്ഞു. പതിവുപോലെ കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ കോലാഹലങ്ങള്‍.കേന്ദ്രസേനയുടെ വരവ്. ഒക്കെ വിവാദങ്ങളാണ്. ഈ വിവാദങ്ങള്‍ കെ സുധാകരന് ആക്ഷന്‍ ഹീറോ ആകാനുള്ള നാടകങ്ങള്‍ ആണെന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുള്ളതുതന്നെ. പക്ഷെ കണ്ണൂര്‍ കലാപഭൂമി ആണെന്ന പ്രചാരണത്തിനുപിന്നില്‍ വേറെ ചില കാരണങ്ങളുണ്ട്. കണ്ണൂരിന് ചില പ്രത്യേകതകളുണ്ട്.

അതില്‍ പ്രധാനം - അവിടെ കൃസ്ത്യന്‍ വോട്ടുബാങ്കില്ല. നായര്‍ സര്‍വീസ് സൊസൈറ്റിക്കും എസ് എന്‍ ഡി പിക്കും സ്വാധീനമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജാതി വോട്ടുകളില്ല. മുസ്ലീങ്ങളും നായരും തീയ്യരും ഉള്ള ചുരുക്കം കൃസ്ത്യാനികളും രാഷ്ട്രീയം നോക്കി വോട്ടുചെയ്യുന്നു. അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുന്നു. അല്ലെങ്കില്‍ അതാത് കാലത്തെ സാഹചര്യങ്ങള്‍ നോക്കി വോട്ടുചെയ്യുന്നു. വോട്ടുതേടുന്ന പാര്‍ട്ടികള്‍ ഒന്നുകില്‍ തങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കണം. അല്ലെങ്കില്‍ വ്യക്തിത്വമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തണം. അതുമല്ലെങ്കില്‍ അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കണം.

ഒരുകാലത്തും കോണ്‍ഗ്രസ്സിന് തങ്ങളുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് കണ്ണൂരിലെ വോട്ടര്‍മാരെ സമീപിക്കാനാവില്ല. ഇവിടത്തെ കര്‍ഷകര്‍ക്ക്, കര്‍ഷകത്തൊഴിലാളികള്‍ക്ക്, ബീഡിത്തൊഴിലാളികള്‍ക്ക്, നെയ്ത്തുതൊഴിലാളികള്‍ക്ക്, ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ തെരെഞ്ഞെടുപ്പിലാവട്ടെ ആസിയാന്‍ കരാറുള്‍പ്പെടെ മറ്റ് കാരണങ്ങളും.

കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെങ്കിലും അല്‍പ്പം ഹീറോയിസം കൈമുതലായുള്ള കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കഴിഞ്ഞതെരഞ്ഞെടുപ്പുവരെയും പാര്‍ലമെറ്റ്ന്‍ തിരഞ്ഞെടുപ്പിലും. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി യു ഡി എഫുകാര്‍ക്കുപോലും അംഗീകരിക്കാനാവാത്തയാള്‍. ചെറുപ്പത്തില്‍ മതനിഷ്ഠകള്‍ പാലിക്കാനാവാത്തതുകൊണ്ട് ‘കമ്മ്യൂണിസ്റ്റാ‘യ കൌശലക്കാരന്‍ കുട്ടി. കമ്മ്യൂണിസ്റ്റുകാരന്റെ അച്ചടക്കവും തനിക്ക് ദുഷ്ക്കരമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു അച്ചടക്കവും വേണ്ടാത്തയിടം എന്ന നിലയില്‍ കോണ്‍ഗ്രസ്സിലെത്തിയയാള്‍.

അബ്ദുള്ളക്കുട്ടിയായാലും ഏത് അലവലാതികുട്ടിയായാലും ഇടതന്മാര്‍ തോറ്റുകണ്ടാല്‍മതി എന്ന മനോഭാവവുമായി നടക്കുന്ന ചില രാഷ്ട്രീയന്ധന്മാരുടെ വോട്ടല്ലാതെ വേറെയാരും വോട്ടുചെയ്യുമെന്ന് കരുതാനാവില്ല. അപ്പൊപിന്നെ വേറെന്ത് വഴി. പതിവു വഴി. കണ്ണൂരിലെ തന്നെ ഇടതുശക്തികേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി പയറ്റുന്ന സ്ഥിരം പല്ലവി ആരോപണങ്ങള്‍ - കള്ളവോട്ട്, ബൂത്തുപിടുത്തം, വോട്ടര്‍പട്ടിക ക്രമക്കേടുകള്‍.

നടക്കട്ടെന്ന്, വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ.