Thursday, June 18, 2009

നമുക്കിനി രണ്ടാം ലാവലിനെപ്പറ്റി സംസാരിക്കാം

രണ്ടാം ലാവലിന്‍ ഏതാണന്നറിയില്ലേ? അതാണ് ലാന്കൊ- ലാന്കൊ കൊണ്ടപ്പള്ളി.

ആരാണ് അങ്ങനെ നാമകരണം നടത്തിയത്? സാക്ഷാല്‍ രമേഷ് ചെന്നിത്തല.

എപ്പോള്‍, എന്താണ് കാരണം? കഥ ചുരുക്കിപ്പറയാം.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മ്മാണത്തിന് ലാന്കൊ കൊണ്ടപ്പള്ളി എന്ന കമ്പനി നിയമിതമായി. സംസ്ഥാനത്തിന് കൂടൂതല്‍ ഗുണപ്രദമായ തങ്ങളുടെ ടെണ്ടര്‍ തള്ളിയത് ദുരൂഹമാണെന്ന് ആരോപിച്ച് ഈ തീരുമാനത്തിനെതിരെ അവര്‍ ഹൈക്കോടതിയിലെത്തി. സൂം ഡെവലപ്പേഴ്സിന് ടെക്ക്നിക്കല്‍ യോഗ്യതകളില്ലെന്ന് ഗവ. കോടതിയില്‍ വാദിച്ചു. ഹൈക്കോടതി ഗവ. തീരുമാനം ശരിവച്ചു. കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി സൂം ഡെവലപ്പേഴ്സിന് അനുകൂലമായി വിധിച്ചു. സൂം ഡെവലപ്പേഴ്സിനെ തള്ളിയതിനുപിന്നില്‍ വന്‍ അഴിമതിയാണെന്ന് യു ഡി എഫ്. നഷ്ടവും കണക്കാക്കപ്പെട്ടു - 332 കോടി. ലാവലിന്‍-ലാന്കൊ, പേരില്‍ സാമ്യം. ‘അഴിമതി‘ തുകയും ഏതാണ്ട് തുല്യം. കൂടാതെ തെരെഞ്ഞെടുപ്പ്കാലവും. രണ്ടാം ലാവലിന്‍ പിറവിയെടുത്തു.

തിരഞ്ഞെടുപ്പില്‍ രണ്ടാം ലാവലിന്‍ എന്നല്ല, ഒന്നാം ലാവലിന്‍തന്നെ ചര്‍ച്ചചെയ്യപ്പെട്ടില്ല. അതിലും ‘പ്രധാനമായ’ കാര്യങ്ങള്‍ വേറെയുണ്ടായിരുന്നല്ലോ! അതുകൊണ്ട് രക്ഷപ്പെട്ടത് യു ഡി എഫ് തന്നെ! അതവിടെ നില്‍ക്കട്ടെ.

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ നടക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് സൂം ഡെവലപ്പേഴ്സ് എന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമെന്നും ചുമതലക്കാരനായ മന്ത്രി വിജയകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തു.

ഇക്കാര്യത്തില്‍ എന്താ പുതിയ വാര്‍ത്ത? സൂം ഡെവലപ്പേഴ്സിന്റെ ടെണ്ടര്‍ വീണ്ടും തള്ളി. മതിയായ യോഗ്യത ആ കമ്പനിക്കില്ലെന്ന് കണ്‍സള്‍ട്ടന്‍സായ എല്‍ & ടി രാംബോള്‍ കണ്ടെത്തി. കരാര്‍ വീണ്ടും ലാന്കൊയ്ക്ക്തന്നെ നല്‍കപ്പെട്ടിരിക്കുന്നു.

ഒന്നാം ലാവലിനും രണ്ടാം ലാവലിനും തമ്മില്‍ വെറെയും സാദൃശ്യങ്ങളുണ്ട്. മന്ത്രിമാരുടെ പേരുകള്‍തന്നെ നോക്കൂ- വിജയന്‍, വിജയകുമാര്‍. രണ്ടുപേര്‍ക്കും ഉത്സാഹം കുറച്ചുകൂടിപ്പോയി. വിജയനു കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായിരുന്നു ഉത്സാഹം. അത് അങ്ങേര്‍ ചെയ്തുകളഞ്ഞു. കൂടാതെ സ്വന്തം നാട്ടില്‍ ഒരു കാന്‍സര്‍ ആശുപത്രിയും സാധിച്ചെടുത്തുകളഞ്ഞു. വിജയകുമാര്‍ വിഴിഞ്ഞം പദ്ധതിക്കായി ഉത്സാഹിച്ചു. അത് തുടങ്ങാനിരിക്കുന്നു. ഇനി ഈ മന്ത്രിപ്പണി കഴിഞ്ഞാല്‍ അങ്ങേര്‍ക്ക് പാര്‍ട്ടിയില്‍ എന്തെങ്കിലും ചുമതലകള്‍ കിട്ടുമായിരിക്കും. ആ കസേരയിലിരുന്നു പാര്‍ട്ടി വളര്‍ത്താനുള്ള എന്തെങ്കിലും കാര്യങ്ങള്‍കൂടി വിജയകരമായി ചെയ്താല്‍ പുള്ളി തെണ്ടിയതുതന്നെ!

വിജയകുമാര്‍ മാത്രമല്ല, ഈ മന്ത്രിസഭയില്‍ ഇത്തരത്തില്‍ ഉത്സാഹം കാണിക്കുന്ന വേറെയും ചിലരുണ്ട്. കൊണ്ടാലേ ഇവന്മാരൊക്കെ പഠിക്കൂ.

രാഷ്ട്രീയം കളിച്ച് സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നു എന്ന കുറ്റം ഇടതുമുന്നണിക്കാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ഒന്നാം ലാവലിനും രണ്ടാം ലാവലിനും ഒന്നും രാഷ്ട്രീയം കളിക്കലല്ല. അതുകൊണ്ടൊന്നും നമ്മുടെ സംസ്ഥാനത്ത് വികസനത്തിന് ഒരു കോട്ടവും പറ്റുന്നുമില്ല!!

Friday, June 5, 2009

നിലനില്‍പ്പിന്റെ മാത്രം ചിരി.

സെബിന്റെ പോസ്റ്റിന് ജോജുവിന്റെ മറുപടി. അതിനോട് എന്റെ പ്രതികരണങ്ങള്‍.

അരാഷ്ട്രീയവാദം
അരാഷ്ട്രീയവാദി = വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ ആദര്‍ശങ്ങളോ അതിന്റെ അടിസ്ഥാനത്തിലുള്ള നയങ്ങളോ ആവിശ്യമില്ലെന്ന് കരുതുന്നവര്‍. അന്നന്നത്തെ പ്രശ്നങ്ങള്‍ക്ക് നയതന്ത്രങ്ങളോ പ്രായോഗികതയോ മാത്രം നോക്കി പരിഹാരം കാണണമെന്ന് വാദിക്കുന്നവര്‍. അതേസമയം കമ്മ്യൂണിസമടക്കം എല്ലാ ദര്‍ശനങ്ങളെയും പുകഴ്ത്തുകയും ചെയ്യും, നയതന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍.

മന്‍മോഹന്‍സിംഗ്
താന്‍ പഠിച്ച സാമ്പത്തിക ശാസ്ത്രം ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുമെന്ന് വൃഥാ കരുതുന്നയാള്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ എന്തെങ്കിലും സാമ്പത്തിക പഠനങ്ങള്‍ നടത്തിയതായി അറിവില്ല. പല പദവികള്‍ വഹിച്ചപ്പോഴും ചെയ്തത്, സ്വതന്ത്രവിപണി എന്ന ഇതിനകം പരാജയം എന്ന് തിരിച്ചറിയപ്പെട്ട നിയോ ലിബറല്‍ ആശയം നടപ്പാക്കാന്‍ പരിശ്രമിക്കുക മാത്രം.

തലയിലെഴുത്ത് കൊള്ളാം. സംഭാവന നെഗറ്റീവ് ആണെങ്കില്‍ കൂടി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, റിസഷന്‍ നേരിടാന്‍ സാധിച്ചത് എന്നിവയുടെ വിജയത്തൂവല്‍ സ്വന്തം തലയില്‍ ചാര്‍ത്തപ്പെട്ടു. അങ്ങനെ ചാര്‍ത്തിക്കൊടുക്കേണ്ടത്, ഇദ്ദേഹത്തെ ലോകോത്തര സാമ്പത്തിക ശാസ്ത്രഞ്ജന്‍ എന്ന് വാഴ്ത്തിക്കൊണ്ടേയിരിക്കേണ്ടത് ഒക്കെ തല്പരകക്ഷികളുടെ ആവിശ്യം.


കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും
സ്വാതന്ത്ര്യം ഒരു വലീയ സംഗതിയാണ്. സന്നദ്ധതയും കഴിവും ഉള്ളവന് കമ്പോളത്തില്‍ മത്സരിച്ച് വലീയ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിയുന്നതാണ് മുതലാളിത്ത വ്യവസ്ഥിതി. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താം എന്നതിനാലാണ് ആത്യന്തികമായി സ്വാര്‍ത്ഥനായ മനുഷ്യന്‍ കിഴക്കന്‍ ജര്‍മ്മനിയില്‍നിന്ന് പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് പാലായനം ചെയ്തത്. പക്ഷെ, അവരുടെ കൂട്ടത്തില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ(സംശയമുണ്ടോ, അങ്ങനെയുള്ളവരാണ് കൂടുതലും) കണ്ടുമുട്ടുമ്പോള്‍ പഴയ കിഴക്കന്‍ ജര്‍മ്മനിയെക്കുറിച്ച് ചോദിച്ച് നോക്കൂ. അവര്‍ പറയും അതൊരു സ്വര്‍ഗ്ഗമായിരുന്നെന്ന്. പക്ഷെ, ചോദിച്ചാലേ പറയൂ. പരമാവധി ഉള്ളിലോട്ട് ഉള്ളിലോട്ട് വലിഞ്ഞുകഴിഞ്ഞവരാണവര്‍.
വിജയിച്ചവരോ? അവര്‍ തങ്ങളുടെ മണിമാളികപ്പുറത്ത് നിന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കയാണ്. കമ്മ്യൂണിസ്റ്റ് മാതൃരാജ്യത്ത് തങ്ങള്‍ ശ്വാസം മുട്ടിക്കഴിയുകയായിരുന്നെന്നും മുതലാളിത്തമാണ് എല്ലാം നല്‍കിയതെന്നും.

ഇടതുമുന്നണിയും അധികാരവും
2004ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാതിരുന്നത് ഒരു ചരിത്രപരമായ വിഡ്ഡിത്തം തന്നെയായിരുന്നു. ഇടതുപക്ഷത്തിന്റെ ആത്മാര്‍ത്ഥതയും നിലപാടുകളും പ്രവര്‍ത്തനങ്ങളും വടക്കേ ഇന്ത്യന്‍ മാസ്സിനെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണ്ണാവസ‍രമാണ് കളഞ്ഞുകുളിച്ചത്.

കേരളത്തിലെയും ബംഗാളിലെയും ഇടതു സര്‍ക്കാരുകള്‍ കേന്ദ്രത്തിലെയൊ മറ്റ് വലതുപക്ഷ സംസ്ഥാന സര്‍ക്കാരുകളുടെയോ അതേ പാതയാണ് സ്വീകരിക്കുന്നത് എന്ന് പറയാന്‍ വയ്യ. ഭൂപരിഷ്കരണവും അധികാര വികേന്ദ്രീകരണവും പൊതുവിതരണ സമ്പ്രദായവുമൊക്കെ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കപ്പെട്ട സംസ്ഥാനങ്ങളാണ് ഇതുരണ്ടും. പാലായനം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ കാര്യമെടുത്താല്‍തന്നെ ആന്ധ്രക്കാരനോ തമിഴനോ ബീഹാറിക്കോ കൊടുക്കുന്ന അത്ര കുറഞ്ഞ വേതനത്തിന് മലയാളിയെക്കിട്ടില്ല ഗള്‍ഫില്‍.

ഇന്ത്യയില്‍ ബംഗാളില്‍ മാത്രമാണ് ദാരിദ്ര്യമുള്ളത് എന്ന മട്ടിലാണ് ഇപ്പോള്‍ മാധ്യമറിപ്പോര്‍ട്ടുകള്‍. യു പി യിലോ ബീഹാറിലോ ആന്ധ്രയിലോ ഉള്ളതില്‍കൂടുതല്‍ എന്ത് ദാരിദ്ര്യമാണ് ബംഗാളിലുള്ളതെന്ന് മനസ്സിലാവുന്നില്ല. ബംഗാളിലെ ദാരിദ്ര്യം, അതില്‍ തന്നെ കൂടുതല്‍ ദാരിദ്ര്യം അവിടത്തെ മുസ്ലീങ്ങളുടെ ഇടയില്‍ എന്ന് വിലപിക്കുന്നവര്‍ ഓര്‍ക്കണം ഇതില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികളാണെന്ന്. വോട്ടിനുവേണ്ടി രാജ്യ സുരക്ഷ പണയം വെച്ച് ബംഗ്ലാദേശികളെ സ്വീകരിക്കുന്നു എന്ന് ആരോപിച്ചവരാണ് ഇപ്പോള്‍ അവരുടെ ദാരിദ്ര്യം പറഞ്ഞ് ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി വ്യവസായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ, ജനം എതിരായി വിധിയെഴുതുകയും ചെയ്തു.

ഇടതുപക്ഷ സമ്മര്‍ദ്ദം
കോണ്‍ഗ്രസ്സ് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര കടുത്ത ദാരിദ്ര്യം ഇന്ത്യയിലുണ്ടാവുമായിരുന്നില്ലല്ലോ!! കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ ഇടതിനുണ്ടായ സ്വാധീനം ഇന്ത്യാ രാജ്യത്തിന്റെ ഭാഗ്യമായിരുന്നു. ഈ തെരെന്നെടുപ്പില്‍ അത് ബലപ്പെടമായിരുന്നു. പക്ഷെ ദുര്‍ബലപ്പെടുകയാണുണ്ടായത്. ഉദാരവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളുടെ പരിശ്രമങ്ങള്‍ വിജയം കണ്ടു തല്‍ക്കാലം. നമ്മുടെ രാജ്യത്തിന് വിജയമുണ്ടാവുക പക്ഷെ, ഇടതിന് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഒരു ഭരണകൂടം ഉണ്ടാവുമ്പോളാണ്. അത് ഉണ്ടാവുകതന്നെ ചെയ്യും.