Thursday, September 17, 2009

തരൂറും ജിംനേഷ്യവും പിന്നെ ഇക്കണൊമി ക്ലാസ്സ് യാത്രയും

എന്തുകൊണ്ട് താങ്കള്‍ക്ക് കേരള ഹൌസില്‍ താമസിച്ചുകൂടാ? ട്വിറ്ററില്‍ തരൂര്‍ജിയോട് ചോദ്യം.

മറ്റെല്ലാ ചോദ്യങ്ങള്‍ക്കുമെന്നപോലെ ഫാന്‍സിനെ കോരിത്തരിപ്പിച്ച് കൊണ്ട് ഉത്തരം:രണ്ട് കാരണങ്ങള്‍, കേരളഹൌസില്‍ ജിംനേഷ്യമില്ല. പിന്നെ ഓവര്‍ക്രൌഡഡ്. എന്നാലും ജനങ്ങളോട് ഇടപെടാന്‍ ഞാന്‍ ദിവസവും ഏതാനും സമയം അവിടെ ചിലവഴിക്കുന്നുണ്ട്.

ശശി തരൂര്‍ വര്‍ഷങ്ങളായി ജിംനേഷ്യത്തിലെ അഭ്യാസം ശീലമാക്കിയ ആളാണ്. ഒട്ടും ദുര്‍മേദസ്സിലാത്ത ശരീരമാണങ്ങേരുടേത്.

ഇനി ഇദ്ദേഹത്തിന് ഇങ്ങനെയൊരു ശീലം ഇല്ലായിരുന്നെങ്കിലോ? ഇപ്പോഴുള്ളതില്‍നിന്നും ഒരു പത്തുകിലോയെങ്കിലും കൂടുതലുണ്ടാവുമായിരുന്നു എന്ന് കരുതാം. അങ്ങനെവന്നാല്‍ നിസ്സംശയം ഇദ്ദേഹം ശര‍ദ് പവാറിനോടും ഫാറൂഖ് അബ്ദുള്ളയോടും മത്സരിക്കാവുന്ന ഒരു ഉരുപ്പടിയായേനെ.

എന്നാലോ, തികച്ചും ന്യായമായ പവാറും ഫാറൂഖും പറഞ്ഞ എക്സ്യൂസ് അവതരിപ്പിക്കാമായിരുന്നു, മാഡത്തിനുമുന്നില്‍- തടിയും പൊക്കവും കാരണം കാറ്റ്ല് ക്ലാസ് പറ്റില്ല. എന്തെങ്കിലും ന്യായം പറഞ്ഞ് കോണ്‍ഗ്രസ്സ് ഇങ്ങേരെ ഒഴിവാക്കിക്കൊടുത്തേനെ.

ശശി തരൂറിന്റെ കാറ്റ്ല് ക്ലാസ്, ഹോളി കൌ പ്രയോഗങ്ങളെക്കുറിച്ച് ചര്‍ച്ച പലയിടത്തും നടക്കുന്നുണ്ട്. ഇംഗ്ലീഷ് അറിയുന്നവരും അറിയാത്തവരുമായ ശശി തരൂര്‍ ഫാന്‍സുകാര്‍ ആ പ്രയോഗങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുക മാത്രമല്ല, മഹത്വം കല്പിച്ചുകൊടുക്കുക കൂടി ചെയ്തിരിക്കുന്നു! കഷ്ടം. ഇത്തരക്കാരുടെ മസ്തിഷ്കം പുഷ്ടിപെട്ടാലേ തരൂര്‍ജിക്ക് മന്ത്രിപ്പണിയും വിവാദങ്ങളുമില്ലാതെ സ്വസ്ഥമായി ഏതെങ്കിലും ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ദുര്‍മേദസ്സിനെ പ്രതിരോധിക്കാനുള്ള വ്യായാമത്തിലേര്‍പ്പെടാന്‍ കഴിയൂ.

എന്റെ വിഷയം അതല്ല. ഈ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നത് അത്ര അഭിലഷണീയമാണോ. ഒരു കേന്ദ്രമന്ത്രി ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് യാത്രചെയ്യുമ്പോള്‍ അങ്ങേരുടെ മൂന്ന് മണിക്കൂര്‍ സമയം നഷ്ടപ്പെടുത്തുന്നതല്ലേ ഇക്കണൊമി സീറ്റ്. മര്യാദക്ക് ഒന്ന് ഉറങ്ങാനെങ്കിലും പറ്റുമോ. അതേ സമയം ബിസിനസ്സ് ക്ലാസ്സില്‍ സ്വസ്ഥതയോടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും വായനയോ പഠനമോ ആവാം. അല്ലെങ്കില്‍ ഏതെങ്കിലും കീറാമുട്ടി പ്രശ്നത്തിന്റെ ചുരളഴിക്കാനുള്ള ക്രിയാത്മകമായ ചിന്തകളിലേര്‍പ്പെടാം. യാത്രക്ക് ശേഷമുള്ള പരിപാടികളില്‍ ഊര്‍ജ്ജസ്വലമായി പൂര്‍ണ്ണമായ ഇന്‍-വോള്‍മെന്റോടെ പങ്കെടുക്കാം. അതുകൊണ്ട് നമ്മുടെ രാജ്യത്തിന് ലാഭമല്ലേ ഉണ്ടാവൂ. ഇനി ഇതൊന്നും ചെയ്യാതെ കന്നാലികളെപ്പോലെ യാത്രചെയ്യുന്നവരാണോ നമ്മുടെ മന്ത്രിമാര്‍. കൂടുതല്‍ വിഷമകരം ഇങ്ങനെയൊരുവാദം ഉയര്‍ത്താന്‍ യു പി എയില്‍ ഒരു മന്ത്രിയും ഒരു എം പി യും ഉണ്ടായില്ല എന്നതാണ്. എതിര്‍ത്തവര്‍ പറഞ്ഞത് തങ്ങളുടെ ദുര്‍മേദസ്സിന്റെ കാര്യം!

മാധ്യമങ്ങളും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. ലളിതജീവിതത്തെയും ഒരു പരിധിവരെ ദാരിദ്ര്യത്തെയും ഏകപക്ഷീയമായി മഹത്വവല്‍ക്കരിക്കുന്നത് മാധ്യമങ്ങളുടെ ഒരു ശീലമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഇങ്ങനെയൊരു ഗിമ്മിക്കുമായി രംഗത്ത് വന്നപ്പോള്‍ ഈ നടപടികൊണ്ട് ഉദ്ദേശം എന്ത്മാത്രം ചെലവ് ചുരുക്കാം എന്നതിനെക്കുറിച്ചൊന്നും അവര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താത്തത്. ചുരുങ്ങിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തോടെങ്കിലും എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നത്. വിമാനം ആകാശത്തുകൂടി പറക്കുന്നത് മാത്രം കണ്ടിട്ടുള്ള ദരിദ്രകോടികളുടെ രാജ്യമാണ് ഇന്ത്യ. ആ ജനതയോട് അനുഭാവം പ്രകടിപ്പിക്കാന്‍ വരള്‍ച്ചാക്കാലത്ത് ഇക്കണോമി ക്ലാസ്സില്‍ യാത്രചെയ്യുന്നു മന്ത്രിമാര്‍! ഹൊ! മഹത്തരം! ഇങ്ങനെയൊരു ചിന്തമാത്രം മുന്നോട്ട് വെക്കാന്‍ കഴിയുന്നതരത്തില്‍ സ്വയം പരിമിതി തീര്‍ത്ത ഒന്നാണ് നമ്മുടെ മീഡിയ.

ശശി തരൂറിനെപ്പോലുള്ളവര്‍ നമുക്ക് പറ്റിയ വിഡ്ഡിത്തമാകുന്നത് അവരുടെ ആര്‍ഭാടജീവിതം കൊണ്ടുമാത്രമല്ല. അവരുടെ ആവിശ്യങ്ങള്‍ എന്തെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കറിയാത്തതുകൊണ്ടുകൂടിയാണ്. അതെങ്ങനെ? അതിനെക്കുറിച്ച് അവര്‍ക്ക്തന്നെ ബോധ്യമില്ലല്ലോ. ആവിശ്യങ്ങള്‍ എന്നാല്‍ അവര്‍ക്ക് ജിംനേഷ്യവും സ്വകാര്യതയും മാത്രമല്ലേ.

Tuesday, September 8, 2009

കൊല്ലനും പോലീസും

മുത്തൂറ്റ് പോള്‍ വധക്കേസില്‍ അന്വേഷണത്മക പത്രപ്രവര്‍ത്തനം നടത്തുന്നവരെ നിഷ്കരുണം, നിഷ്പ്രയാസം പോലീസ് കബളിപ്പിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ പോസ്റ്റിന്റെ പശ്ചാത്തലം. എന്നാലിതാ പോലീസ് നടത്തുന്ന കള്ളത്തരങ്ങളെ അസാമാന്യമായ മിടുക്കോടെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു ഏഷ്യാനെറ്റ്!

പോളിനെ കുത്താനുപയോഗിച്ച കത്തി പോലീസ് പണിയിച്ചതാണെന്ന് 'അത്' പണിഞ്ഞ കൊല്ലനെ ഹാജരാക്കിക്കൊണ്ട് ഏഷ്യാനെറ്റ് ഒരു കൊടുങ്കാറ്റഴിച്ചുവിട്ടിരിക്കുന്നു.

സമാന്തര അന്വേഷണം നടത്തരുതെന്ന് മാധ്യമങ്ങളോടുള്ള കോടിയേരിയുടെ അഭ്യര്‍ത്ഥന ഏഷ്യാനെറ്റ് ഏതായാലും പാലിച്ചിരിക്കുന്നു. സമാന്തര അന്വേഷണമെന്നാല്‍ പോലീസ് അന്വേഷണത്തിന് സമാന്തരമായി കുറ്റാന്വേഷണം നടത്തി കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരലാണ്. ബിനീഷ് കൊടിയേരിയെങ്കില്‍ ബിനീഷ് കൊടിയേരി, അതല്ല മുത്തൂറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള ആരെങ്കിലുമെങ്കില്‍ അയാള്‍, അതല്ല അവരുടെ ബിസിനസ്സ് വൈരികളാരെങ്കിലുമെങ്കില്‍ അയാള്‍, അങ്ങനെയങ്ങനെ ആരുമാ‍വാം. പോലീസ് കണ്ടെത്തുന്നതിന് മുമ്പെ അക്കാര്യം വെളിപ്പെടുത്താം. അല്ലെങ്കില്‍ പോലീസ് കുറ്റവാളികളെ അവതരിപ്പിച്ചതിനുശേഷം അതിനെ ഖണ്ഡിച്ചോ കൂട്ടിച്ചേര്‍ത്തോ ഒക്കെ തങ്ങളുടെ അന്വേഷണറിപ്പോര്‍ട്ട് അവതരിപ്പിക്കാം.

ഇവിടെ പോലീസിനെ ഓഡിറ്റ് ചെയ്യുകയാണ് ഏഷ്യാനെറ്റ്. ഓഡിറ്റിംഗ് എന്നാല്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് എന്നുമാത്രമാണ് എന്ന പൊതുധാരണ തിരുത്തേണ്ട കാലമാണിത്. സോഷ്യല്‍ ഓഡിറ്റിംഗ് പോലുള്ള കാര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കൊണ്ടുവരണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പോലീസിനെ അത്തരത്തില്‍ ഓഡിറ്റ് ചെയ്യേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. പക്ഷെ, പോലീസ് ജോലി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് ഫൈനലൈസ് ചെയ്തുകളയരുത്. പോലീസിന്റെ അന്വേഷണ രീതി, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി തുടങ്ങി ഏതെങ്കിലും ബന്ധപ്പെട്ട ശാഖകളില്‍ എന്തെങ്കിലും പ്രാഥമികമായ അറിവെങ്കിലും ഉള്ളവരാണോ ഇങ്ങനെ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത് എന്ന് ചോദിക്കുന്നില്ല. ഇതൊന്നും ഇല്ലാത്തവര്‍ക്കും തങ്ങളുടെ സാമാന്യയുക്തിയും സാമര്‍ത്ഥ്യവും ഒക്കെ വെച്ച് കാര്യങ്ങള്‍ അന്വേഷിക്കാം. സത്യം കണ്ടെത്തുകയുമാവാം. എന്നാല്‍ നാട്ടിലെ യോഗ്യതയുള്ള ഔദ്യോഗിക സേന കേസന്വേഷണം നടത്തുന്നതിനിടയില്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കത്തരത്തില്‍ തങ്ങളുടെ 'കണ്ടെത്തലുകള്‍' ഇങ്ങനെ വിളിച്ചുപറയരുത്.

ചുരുക്കിപ്പറഞ്ഞാല്‍, ഒന്നുകില്‍ കുറ്റാന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുക. അല്ലെങ്കില്‍ പോലീസിന്റെ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കുക. അതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിക്കരുത്. അത് അപക്വമാണ്, അപകടകരമാണ്.

ഈ കേസ് കേരളപോലീസ് അന്വേഷിച്ചാല്‍ ശരിയാവുകയില്ല, പ്രതികളും യു ഡി എഫും പറയുന്നതുപോലെ സി ബി ഐ അന്വേഷിക്കുന്നതാണ് നല്ലത് എന്ന് പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടാന്‍ ഇത്തരം വികൃതമാധ്യമറിപ്പോര്‍ട്ടുകള്‍ കാരണമാവും. അങ്ങനെവന്നാല്‍ കോടതികള്‍ക്കോ സംസ്ഥാന സര്‍ക്കാരിനുതന്നെയോ ആ ജനവികാരത്തെ തള്ളിക്കളയാനാവില്ല. ഈ കേസ് സി ബി ഐ അന്വേഷിച്ചാല്‍ സത്യം കുഴിച്ചുമൂടപ്പെടും. പോള്‍ മുത്തൂറ്റ് ഡെല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍നിന്നും സ്ത്രീപീഡനക്കേസില്‍നിന്നും കുറ്റവിമുക്തനായതിനുപിന്നില്‍ ഏതെങ്കിലും തല്പരകക്ഷികള്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ ആ ശക്തികള്‍ക്ക് സി ബി ഐ അന്വേഷണത്തിലും ഇടപെടാനാവും. ഇനി അങ്ങനെ ഈ കൊലപാതകത്തിനു പിന്നിലെ സത്യങ്ങള്‍ പുറത്തുവരരുത് എന്നതാണ് മറ്റ് പലരെയും പോലെ ഏഷ്യാനെറ്റിന്റെയും ലക്ഷ്യമെങ്കില്‍ ആ കൊല്ലനെ കണ്ടെത്തിയതിനുപിന്നിലെ സാമര്‍ത്ഥ്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

Saturday, August 29, 2009

അന്വേഷണാത്മക പത്രപാരായണം.

മലയാള മാധ്യമ പ്രവര്‍ത്തകര്‍ ബഹു മിടുക്കന്മാരാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം വഴി എന്തെല്ലാമാണ് അവര്‍ വെളിച്ചത്ത് കൊണ്ടുവന്നത്! പോള്‍ ജോര്‍ജ്ജ് മുത്തൂറ്റ് കൊല്ലപ്പെട്ടപ്പോള്‍ പോലീസ് കണ്ടെത്തുന്നതുമുമ്പെ എന്തെല്ലാം സത്യങ്ങള്‍ അവര്‍ മാലോകരെ അറിയിച്ചു! പോലീസ് കണ്ടെത്തിയതായി പറയുന്ന കാര്യങ്ങളാകട്ടെ വെറും കെട്ടുകഥകളാണെന്ന് അവര്‍ തെളിയിച്ചുകൊണ്ടേയിരിക്കയല്ലേ! അന്വേഷണാത്മക പത്രപ്രവര്‍ത്തനം ജേര്‍ണലിസത്തിന്റെ അടിസ്ഥാനമാണ്. അത് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഏത് മന്ത്രിക്കാണ് അധികാരം? മിടുക്കന്മാരായ അവര്‍ക്ക് മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാവൂ. പോലീസിനും കഴിവുണ്ട്, മിടുക്കുണ്ട്. പക്ഷെ, പറഞ്ഞിട്ടെന്താ, രാഷ്ട്രീയ ഇടപെടലുകാരണം സത്യം മൂടിവെച്ച് തിരക്കഥ രചിക്കാനല്ലേ അവര്‍ക്കാവുന്നുള്ളൂ. ഇപ്പോള്‍ ഒരാഴ്ചയാ‍യി വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവികളാണ്. മനോരമ ന്യൂസിലാവട്ടെ പോലീസിനെ അഭിനന്ദിച്ച് ഭരണപക്ഷത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും മിണ്ടാന്‍ തുടങ്ങുമ്പോഴേ കൌണ്ടര്‍ പോയന്റുമായി വരും: “ഇതെല്ലാം പോലീസിനുമുമ്പെ ജനത്തെ അറിയിച്ചത് മാധ്യമങ്ങളല്ലെ ശ്രീ....., മാധ്യമങ്ങളുടെ ജാഗ്രതയില്ലാരുന്നെങ്കില്‍..........“

മാധ്യമങ്ങള്‍ എന്ന് പൊതുനാമം ഉപയോഗിക്കുന്നത് മനോരമയുടെ വിനയം കൊണ്ട് മാത്രം. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഏറ്റവും വലീയ ശിങ്കങ്ങള്‍ മനോരമക്കാര്‍ തന്നെയെന്ന് ആര്‍ക്കാണറിയാത്തത്? ഈ കാര്യത്തില്‍ അവരല്ലേ അന്വേഷണാത്മകമായി ജേര്‍ണലിസം നടത്തി ഏറ്റവുമധികം സത്യങ്ങള്‍ ജനങ്ങളെ അറിയിച്ചത്?

അപ്പോഴതാ കിടക്കുന്നു ഒരു ബോക്സ് വാര്‍ത്ത ഇന്നലെ, മനോരമയില്‍ത്തന്നെ. വാര്‍ത്ത ഇങ്ങനെ:

ഓം പ്രകാശിന്റെ ഭാര്യയെ രക്ഷിക്കാന്‍ വനിതാ പോലീസിനെ വേഷം കെട്ടിച്ച് നാടകം.

തിരുവന്തപുരം:·ഗുണ്ട ഓം പ്രകാശിന്റ ഭാര്യ പൂര്‍ണ്ണിമയുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്താതിരിക്കാന്‍ വനിതാ പോലീസുകാരെ ജീപ്പില്‍ കയറ്റി സിറ്റി പോലീസിലെ ഒരു അസി. കമ്മീഷണര്‍ നഗരത്തില്‍ നാടകം കളിച്ചു. ഓം പ്രകാശിന്റെ ഭാര്യയെ വിളിച്ചുവരുത്താന്‍ ഏതാനും ദിവസമായി പോലീസ് ശ്രമിക്കുകയായിരുന്നു. ബന്ധുക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ്‍ ഇന്നലെ വൈകീട്ട് നാലോടെ അഭിഭാഷകനുമൊത്ത് അവര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്.

ഈ സമയം കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി. പക്ഷെ ആരെയും അകത്തേക്ക് കയറ്റിയില്ല. ഏവരും ക്യാമറകളുമായി റോഡില്‍ തമ്പടിച്ചു. ഇതിനിടെ ചില പോലീസുകാര്‍ എത്തി പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശിച്ചു. അപ്പോഴാണ് ഒരു എസിയുടെ നേതൃത്വത്തില്‍ പോലീസ് നാടകം അരങ്ങേറിയത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് തിരക്കിട്ട് രണ്ടുമൂന്ന് വനിതാപോലീസുകാര്‍ എസിയുടെ ജീപ്പില്‍ കയറി. ഏവര്‍ക്കും മഫ്തി വേഷമായിരുന്നു. മുന്നിലെ ലൈറ്റും തെളിച്ച് ഹോണും മുഴക്കി പുറത്തേക്കൊരുപാച്ചില്‍.

സാധാരണ കമ്മീഷണര്‍ ഓഫീസില്‍നിന്നു പുറത്തേക്ക് വാഹനങ്ങള്‍ പോകുന്നത് ഔട്ട് എന്ന് രേഖപ്പെടുത്തിയ വഴിയിലൂടെയാണ്‍. എന്നാല്‍ എസിയുടെ വണ്ടി ക്യാമറാമാന്മാരെ കബളിപ്പിക്കാന് ഇന്‍ വഴി കടന്നു. ഓം പ്രകാശിന്റെ ഭാര്യയുമായി എസിയും സംഘവും പോയതാണെന്ന് പോലീസുകാര്‍ പറഞ്ഞു. ഇതുകണ്ടു കുറെ ചാനലുകാര്‍ പിരിഞ്ഞുപോയി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേവണ്ടി തിരിച്ചെത്തി. അതേ വനിതാപോലീസുകാര്‍ മാത്രമായിരുന്നു ജീപ്പില്‍. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാനായിരുന്നു ഈ നാടകം. ഓം പ്രകാശിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പിന്നീടും തുടര്‍ന്നു.

മടങ്ങിപ്പോയ കൂട്ടത്തില്‍ മനോരമയുടെ ശിങ്കങ്ങളും ഉണ്ടായിരുന്നെന്ന് നമുക്ക് എഴുതാപ്പുറം വായിക്കാവുന്നതാണ്. നമുക്കും വേണ്ടേ ഒരു അന്വേഷണാത്മകത്വം. അതുശരി, അപ്പോ ഇത്ര എളുപ്പത്തില്‍ കബളിപ്പിക്കാവുന്ന പൈങ്ങോപ്പാടന്മാരാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്. ആരുടെയോ ആസനത്തില്‍ ആലുകിളിര്‍ത്താല്‍.... എന്നൊക്കെ പഴം ചൊല്ലില്‍ പറയുന്നതുപോലെ ഇതും ഒരു ബോക്സ് ന്യൂസായി കൊടുത്തിരിക്കുന്നു! ദോഷം പറയരുതല്ലോ, സ്വയം പുകഴ്ത്തിയിട്ടില്ല എവിടെയും, പോലീസിനെ ഇകഴ്ത്തി എന്ന് മാത്രം.

ബി ജെ പിക്കാരന്‍ 1997ലെ DYFI അംഗത്വകൂപ്പണ്‍ കാണിച്ചപ്പോള്‍ ഒരു സംശയം ഏത് പൊട്ടനും തോന്നാം. എനിക്കും തോന്നി. DYFIയുടെ അംഗത്വകൂപ്പണ്‍ അച്ചടിക്കുന്നത് അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്നതിനേക്കാള്‍ മുന്തിയ വല്ല ടെക്നോളജിവെച്ചാണോ? പത്തുവര്‍ഷം പഴക്കമുള്ള കടലാസുകഷണം മങ്ങിയിട്ടില്ല, പിഞ്ഞിയിട്ടില്ല, പോറിയിട്ടില്ല. പക്ഷെ ഇത്തരം സംശയം അന്വേഷണാത്മക മനോരമക്ക് ഉണ്ടാവാത്തത് നേരത്തെപ്പോലെ ശുദ്ധാത്മക്കളായതുകൊണ്ടൊന്നുമല്ലായിരിക്കാം. ഏത് വാര്‍ത്തയും നേരെ ചൊവ്വേ കൊടുക്കണമല്ലോ എന്ന മാധ്യമധര്‍മ്മം നിറവേറ്റിയതാവാം.

ലുങ്കി ന്യൂസ് എന്താണെന്ന് ഗള്‍ഫുകാരനോട് വിശദീകരിക്കേണ്ടതില്ല. ജോലിയും കഴിഞ്ഞ് മലയാളി ഗള്‍ഫന്‍ തന്റെ കെടക്കമഡേഷനില്‍ വന്നണഞ്ഞയുടന്‍ കളസവും ഊരിയെറിഞ്ഞ് ലുങ്കിയെടുത്ത് ചുറ്റും. രണ്ടെണ്ണം വിട്ട്കൊണ്ട് പാചകവും ഒപ്പം സഹമുറിയന്മാരുമായി സമകാലീക വിഷയങ്ങളില്‍ ചര്‍ച്ചയും വിവരങ്ങള്‍ പങ്കുവെക്കലും. അതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും തട്ടിവിടും. അതുപിന്നെ ഗള്‍ഫിലാകമാനം വ്യാപിക്കാന്‍ ഇപ്പോഴത്തെ നിലക്ക് മിനിറ്റുകള്‍ . ഇതാണ് ലുങ്കി ന്യൂസ്. ഈ ലുങ്കി ന്യൂസും ഇപ്പോള്‍ അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ദേരയില്‍ ഓം പ്രകാശിന്റെ ഛായയുള്ള ഒരു കക്ഷിയെകണ്ടെന്ന് ഏതോ ഒരുത്തന്‍ ലുങ്കി ചുറ്റുന്നതിനിടയില്‍ പറഞ്ഞുകാണും. അതുപിന്നെ ഓം പ്രകാശാകാന്‍ എത്ര സമയം വേണം? ദേരയിലാവുമ്പോള്‍ എവിടെയായിരിക്കും ഇവര്‍ താമസിക്കുക എന്നതിലും സംശയിക്കേണ്ടതില്ല. ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വരുമ്പോള്‍ താമസിക്കുന്ന മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ആ ഹോട്ടലില്ലേ, അവിടത്തന്നെ! ലാവ്ലിന്‍ കത്തി നിന്നപ്പോള്‍ ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വന്നാല്‍ താമസം ദിലീപ് രാഹുലന്റെ വീട്ടിലായിരുന്നു. ഇപ്പോഴത് ഇവിടെയായി! യേത്?

അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഈ നിലയില്‍ പോകുമ്പോള്‍ പൊതുജനത്തിന് അന്വേഷണാത്മക പത്രപാരായണം നടത്താതെ പറ്റുമോ?

Friday, August 21, 2009

ആസിയാന്‍ കരാറും ഉപഭോക്താക്കളും

'ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭിക്കും. കര്‍ഷകര്‍ക്കും ഉല്പാദകര്‍ക്കും തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും കൂടിയ വില ലഭിക്കും’

ഈ വാദം നമ്മള്‍ കേട്ടത് എപ്പോഴാണെന്ന് മറന്നിട്ടില്ലല്ലോ. ചില്ലറ വ്യാപാര മേഖല ബഹുരാഷ്ട്രകമ്പനികള്‍ക്ക് തുറന്നുകൊടുത്ത സന്ദര്‍ഭത്തില്‍. ആരാ ഈ വാദങ്ങള്‍ ഉയര്‍ത്തിയത്- നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ സാമ്പത്തിക വിദഗ്ധരും വലത് രാഷ്ട്രീയക്കാരും. അവരുടെ നായകസ്ഥാനത്ത് പതിവുപോലെ മന്മോഹനും ചിദംബരവും.

മറുപടിയായി എതിര്‍ക്കുന്നവര്‍ പറഞ്ഞത് ഇതുമാത്രമായിരുന്നു-‘തുടക്കത്തില്‍ അങ്ങനെയൊക്കെയായിരിക്കും. കാലക്രമേണ എല്ലാ നിയന്ത്രണങ്ങളും ഈ ബഹുരാഷ്ട്രകമ്പനികളുടെ കയ്യിലാവും. ഉപഭോക്താക്കളും കര്‍ഷകരടക്കമുള്ള ഉല്പാദകരും ഇവരുടെ ചൊല്‍പ്പടിക്കാവും’.

എന്നിട്ടെന്താ കണ്ട കാഴ്ച? കാലം ഒട്ടും കഴിയേണ്ടിവന്നില്ല. തുടക്കം മുതല്‍തന്നെ കാര്യങ്ങള്‍ ഈ വമ്പന്മാരുടെ വരുതിയിലായി. ഉപഭോക്താവിന് വില കുറച്ചും കിട്ടിയില്ല, കര്‍ഷകന് വില കൂടുതലും കിട്ടിയില്ല. അരിയും ഗോതമ്പുമടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി നമ്മുടെ പ്രധാനപ്രശ്നമാണ്. കാരണം മാത്രം കണ്ടെത്താനായിട്ടില്ല. ഇടതു പിന്തുണ നഷ്ടപ്പെട്ട് കഴിഞ്ഞ UPA സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ വേളയില്‍ ചിദംബരത്തിന്റെ പാര്‍ലമെന്റിലെ മറുപടി പ്രസംഗത്തില്‍ കേട്ടത് അരിക്കും ഗോതമ്പിനുമൊക്കെ റിക്കോഡ് ഉല്പാദനമുണ്ടായെന്നാണ്. ഈ വര്‍ഷം അതിനെയും മറികടന്ന് ഉല്പാദാനത്തില്‍ പുതിയ റെക്കോഡ് ഉണ്ടായെന്ന് ശര്‍ദ് പവാറിന്റെ പ്രസ്താവന ഇന്ന് വന്നിരിക്കുന്നു. ഇന്ത്യാക്കാരന്റെ ഉപഭോഗം കൂടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വില കൂടിക്കൊണ്ടേയിരിക്കുന്നു. ആറുമാസം മുമ്പ് വരെ ഉയര്‍ന്ന നാണയപ്പെരുപ്പം കാരണമായി കേട്ടിരുന്നു.

ഇപ്പോഴോ - നാണ്യശോഷണം, സാമ്പത്തികമാന്ദ്യം, തൊഴില്‍ നഷ്ടപ്പെടല്‍, പകര്‍ച്ചവ്യാധികള്‍. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിനും വില കുറയേണ്ടതാണ്, സാമ്പത്തിക ശാസ്ത്രപ്രകാരം. എന്തു വിശദീകരണം നടത്താനുണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക്. ഓ, അദ്ദേഹം ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ. അദ്ദേഹത്തെ അങ്ങ് വിശ്വാസത്തിലെടുത്തേക്കണം. നമ്മളുടടുത്ത് വിശദീകരിക്കലും ചര്‍ച്ചചെയ്യലുമൊന്നും അദ്ദേഹത്തിന്റെ പണിയല്ല. അതൊക്കെ അദ്ദേഹം അമേരിക്കയുമൊത്ത് അല്ലെങ്കില്‍ മുതലാളിമാരുമൊത്ത് മാത്രമെ ചെയ്യാറുള്ളൂ.

ഈ കുറിപ്പിന്റെ ആദ്യവാചകത്തിലേക്ക് തിരിച്ചുവരാം- ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞവിലക്ക് ലഭ്യമാവും. ഇത് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് കേള്‍ക്കുകയാണ്. ആസിയാന്‍ കരാറാണു വിഷയം.

തുലോം കുറവായ വ്യാപാരികളെയല്ല, ഉപഭോക്താക്കള്‍ എന്ന സാധാരണജനത്തിനാണ് പരിഗണന നല്‍കേണ്ടത് എന്ന് അന്ന് പറഞ്ഞുകേട്ടു. അതേ വാദം ഇപ്പോഴും. ഏതാനും കര്‍ഷകരെയല്ല, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ സാധാരണജനം കര്‍ഷകരല്ല. വിദേശത്ത് ജോലിചെയ്യുന്നവരുടെ കുടുംബങ്ങളാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. അവരുടെ ക്ഷേമമാണ് മുഖ്യം.

ചെറുകിട വ്യാപാരികള്‍ മത്സരക്ഷമമായാല്‍ ബഹുരാഷ്ട്രകുത്തകകളെ പേടിക്കേണ്ടതില്ല എന്ന ഉപദേശവും അന്ന് കേട്ടിരുന്നു. ആ ഉപദേശം ഇപ്പൊഴും. കര്‍ഷകര്‍ കോമ്പീറ്റന്റ് ആകണം.

അന്ന് ചെറുകിട വ്യാപാരികളെ കരിഞ്ചന്തക്കാര്‍, പൂഴ്ത്തിവെപ്പുകാര്‍ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിരുന്നു. കര്‍ഷകരെ അധിക്ഷേപിക്കാനുള്ള സമാനപദങ്ങള്‍ ഉരുത്തിരിഞ്ഞ് വരുമായിരിക്കാം.

ഇനി വമ്പന്‍ വ്യാപാരികള്‍ക്ക് ഉല്പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ ചിലവില്‍ ഇറക്കുമതി ചെയ്യാം. അതുകൊണ്ട് അവയൊക്കെ കുറഞ്ഞ വിലക്ക് ഉപഭോക്താവിന് ലഭിക്കുമോ? ഇല്ല. ആ ചിന്തയേ മാറ്റി വെച്ചേര്. വില കുറക്കാനല്ല, മാനം മുട്ടെ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു!! അതാണ് വരള്‍ച്ച!!! വരള്‍ച്ചയുണ്ട് ശരി. പക്ഷെ അതിന് ഇത്ര മുഴം മുമ്പെ ഇത്ര ശക്തിയായി എറിയണോ?- പ്രധാനമന്ത്രിയുടെ പ്രസ്താവന, കൃഷി മന്ത്രിയുടെ പ്രസ്താവന, കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഉഗ്രന്‍ നിര്‍ദ്ദേശങ്ങള്‍. എന്റമ്മേ!!!

മുമ്പ് നമ്മുടെ നാട്ടില്‍ കൃത്രിമ വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ചിരുന്നവര്‍ നമ്മുടെ ചുറ്റുവട്ടത്തുള്ളതന്നെയുള്ള മൊത്തം/ചില്ലറ വില്പനക്കാരായിരുന്നു. അവര്‍ക്ക് സാമൂഹ്യമായ കടിഞ്ഞാണുകളുണ്ടായിരുന്നു. അവരുടെ ശേഷി പരിമിതമായിരുന്നു. രാഷ്ട്രീയ സ്വാധീനം പ്രാദേശികതലത്തില്‍ മാത്രമായിരുന്നു. അവരെ നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടായിരുന്നു. ഇന്ന് നമ്മുടെ പട്ടണത്തില്‍ അരിയും പച്ചക്കറിയും മീനും വില്‍ക്കുന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന അംബാനിമാരാണ്. അവര്‍ക്ക് ശതകോടികളുടെ ആസ്തിയുണ്ട്. ഏത് പാതിരാത്രിയിലും പ്രധാനമന്ത്രിയുടെ വരെ വീട്ടിലേക്ക് നടന്നുകയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവരെ നിയന്ത്രിക്കാമായിരുന്ന നിയമങ്ങള്‍ എടുത്തുകളയപ്പെട്ടിരിക്കുന്നു.

അല്ലയോ ഉപഭോക്താവേ, ആസിയാന്‍ കരാറുകൊണ്ടൊന്നും നിങ്ങള്‍ക്കൊരുഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. തല്‍ക്കാലം നിങ്ങള്‍ക്ക് സംഘടിക്കാനാവുമാവില്ല. തെളിഞ്ഞ ബുദ്ധിയുമായി അടുത്ത തലമുറ ഉപഭോക്താവ് വരും. അവര്‍ക്ക് അണിചേരാന്‍ സംഘടന ഇന്നലെത്തന്നെ ഇവിടെയുണ്ട്. ഇന്നുമുണ്ട്, നാളെയുമുണ്ടാവും. ഈ കരാറുകളെ, നയങ്ങളെ, അതിന്റെ വക്താക്കളെ എല്ലാം അവര്‍ ചവറ്റുകുട്ടയില്‍ തള്ളും.

Related Posts
ഉപഭോക്താവിനെ വഞ്ചിക്കുന്നത് ആര്? by Manoj
ഉപഭോക്താക്കള്‍ സംഘടിക്കണം by K P സുകുമാരന്‍
കുമാരേട്ടാ...എന്റെ കുമാരേട്ടാ by മരത്തലയന്‍

Monday, July 13, 2009

നിയമത്തിനുമുന്നിലെ നിരപരാധി

“പിണറായി വിജയന്‍ കുറ്റവാളിയാണോ എന്നത് ഒന്നാമത്തെ ചോദ്യമല്ല. എന്തുകൊണ്ട് അദ്ദേഹം നിയമത്തിന്റെ മുന്നില്‍വരാന്‍ ഭയക്കുന്നു? രേഖാമൂലം കുറ്റാരോപിതനായ ഒരു പൊതുപ്രവര്‍ത്തകന് സ്വയം കുറ്റവാളിയല്ല എന്ന് പ്രഖ്യാപിക്കാനാവുമെങ്കില്‍ കരുണാകരനും ബാലക്രിഷണപിള്ളക്കുമെല്ലാം അങ്ങനെ ചെയ്യാമായിരുന്നല്ലൊ“

വാക്ക് എന്ന കമ്മ്യൂണിറ്റിയില്‍ നടക്കുന്ന വി എസ്സിനെ തരം താഴ്ത്തിയത് ശരിയോ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഫൈസല്‍ എന്ന ബ്ലോഗര്‍ എഴുതിയ കമന്റില്‍നിന്നും എടുത്ത വാചകങ്ങളാണ് മുകളില്‍. ഒറ്റനോട്ടത്തില്‍ യുക്തിഭദ്രം, ലളിതം.

നിയമത്തിനുമുന്നില്‍ വരാന്‍ ആര്‍ക്കാണ് ഭയം? കോടതിയില്‍ നിരപരാധിത്വം ആര്‍ക്കാണ് തെളിയിച്ചുകൂടാത്തത്? ലാലുപ്രസാദ് യാദവ് മുതല്‍ ബാലകൃഷ്ണപ്പിള്ള വരെ എത്രയോ പേര്‍ അത് ചെയ്തിട്ടില്ലേ? അതുകൊണ്ട് അവരെല്ലാം ശുദ്ധാത്മക്കളാണെന്ന് പൊതുസമൂഹം കരുതുന്നുണ്ടോ? തങ്ങള്‍ക്കെതിരെയുണ്ടായിട്ടുള്ള കേസുകളെക്കുറിച്ച് അവര്‍ ജനങ്ങളോട് എന്തെങ്കിലും വിശദീകരിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം തങ്ങളുടെ പാര്‍ട്ടി അണികളോടെങ്കിലും.

ഇന്ത്യാരാജ്യത്ത് അസംഖ്യം നേതാക്കള്‍ക്കെതിരെ ദിനേനയെന്നോണം അഴിമതി ആരോപണങ്ങള്‍ വരുന്നൂ, കേസുകളുണ്ടാവുന്നു. അവര്‍ക്കെല്ലാം പ്രതികരിക്കാന്‍ പൊതുവാചകങ്ങള്‍- എന്റെ കൈകള്‍ ശുദ്ധമാണ്. ഏതന്വേഷണത്തെയും നേരിടും. നിയമത്തിനുമുന്നില്‍ നിരപരാധിത്വം തെളിയിക്കും.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ചിലര്‍ക്കെങ്കിലും ഒരു അഡീഷണല്‍ വാചകമുണ്ട്: ജനകീയകോടതിയില്‍ നിരപരാധിത്വം തെളിയിക്കും. ഈ ജനകീയ കോടതി ഏതാണെന്നുള്ളത് അണ്ടര്‍സ്റ്റുഡ്.

കേരളത്തിലും ചിലര്‍ ഈ അഡീഷണല്‍ വാചകം പറഞ്ഞുനടന്നിരുന്നു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ. ഇപ്പോള്‍ പറയാറില്ല. പറയാന്‍ തുടങ്ങുമ്പോഴേക്ക് കുറ്റിപ്പുറം, കുറ്റിപ്പുറം, കുറ്റിപ്പുറം എന്ന് ബസ്സ് കിളിയുടെ ഈണത്തില്‍ മനോമുകരത്തില്‍ അലയടിക്കും.

അപ്പോള്‍ പറഞ്ഞുവന്നത്, കോടതി മുറിക്കുള്ളില്‍ എന്തോ നടക്കട്ടെ. കേസ് ശവപ്പെട്ടിക്കച്ചവടത്തിലായാലും മിസൈല്‍ കച്ചവടത്തിലായാലും നേരിട്ട് കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനും അവിടെ നിരപരാധിത്വം തെളിയിക്കാനും നേതാക്കളും പാര്‍ട്ടികളും സന്നദ്ധമാകണം എന്നല്ല, അതാണവര്‍ ആദ്യം ചെയ്യേണ്ടത്. ജനത്തിന്റെ സാമാന്യബുദ്ധിക്ക് നിയമത്തിന്റെ സാങ്കേതികള്‍ ബാധ്യതകളാവുന്നില്ല. സത്യം തിരിച്ചറിയാന്‍ അവര്‍ക്കാവും.

മുഴുവന്‍ ജനത്തോടും വിശദീകരിക്കണമെന്നില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടെങ്കിലും പറയണ്ടേ? പാര്‍ട്ടി തെറ്റുതിരുത്തിക്കുന്ന മാതാപിതാക്കന്മാരാണെന്ന് പറഞ്ഞത് വി എസ് അച്യുതാനന്ദനാണ്. നാട്ടില്‍ പ്രമാദമായ കേസില്‍ ഉള്‍പ്പെട്ട് മകന്‍ വീട്ടിലെത്തുമ്പോള്‍ മാതാപിതാക്കള്‍ ചോദിക്കും: എന്താടാ മോനേ ഈ കേള്‍ക്കുന്നത്? ഇതൊക്കെ ശരിയാണോടാ. അപ്പോള്‍ മകന്‍ എന്തു പറയണം - ഒക്കെ ഞാന്‍ കോടതിയില്‍ പറഞ്ഞോളാം എന്നോ???!!!!

നാട്ടില്‍ പ്രമാദമായ കേസല്ല, കള്ളക്കേസ് നടക്കുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കളുടെ സമ്മതത്തോടെ മകന്‍ ചെയ്ത കാര്യം, അന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ശരി എന്ന് അന്നും ഇന്നും ആ കുടുംബം വിലയിരിത്തിയിട്ടുള്ള, നാട്ടുകാരോട് പലതവണ വിശദീകരിച്ചുകഴിഞ്ഞ കാര്യം. ആ വിശദീകരണങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ല, കോടതിയില്‍ തെളിയിച്ചുവരട്ടെ എന്ന നിലപാട് ഉത്തരവാദിത്വമുള്ള ഒരു സാമൂഹ്യജീവിക്ക് ചേര്‍ന്നതോ? ഓര്‍ക്കുക, കോടതി നിരപരാധിയെന്ന് വിധിച്ച് വെറുതെവിട്ട മകനെ കുറ്റക്കാരനെന്ന് കണ്ട് പടിക്ക് പുറത്താക്കിയ പാരമ്പര്യമുള്ള കുടുംബമാണത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരെങ്കിലും പാര്‍ട്ടിയെ മാതാപിതാക്കള്‍ക്ക് തുല്യരായി കാണുന്നുവോ എന്നറിയില്ല. എന്നാലും ഒരു താരതമ്യത്തിന്റെ സൌകര്യത്തിനായി അങ്ങനെ കരുതാം. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി ഉത്തരവ് വന്നിരിക്കുന്നു. ആന്റണിയും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെന്ന മാതാപിതാക്കള്‍ ആരൊടും ഒന്നും ചോദിക്കുന്നില്ല. അന്വേഷണം നേരിടുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മകന്‍ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം നമ്മളെന്ത് നോക്കണം! ഇങ്ങനെയാകണം മാതാപിതാക്കള്‍. ഇതാണ് അന്തസ്സുള്ള കുടുംബം.

ഇനി കോടതി നിരപരാധിയെന്ന് വിധിച്ച ഒരാളുടെ വിധി കൂടി എഴുതിക്കൊണ്ട് ഉപസംഹരിക്കാം. ബി ജെ പിയും കോണ്‍ഗ്രസ്സും ഭരിച്ചിരുന്ന നാളുകളില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കിടന്നയാള്‍. കോടതി വെറുതെ വിട്ടപ്പോള്‍ അയാള്‍ പുറത്തിറങ്ങി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോടതിയിലെ വിചാരണയെയും വിധിയെയും പുറം കാലുകൊണ്ട് തൊഴിച്ച് പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും വിചാരണ തുടങ്ങി. നിരവധി ‘തെളിവുകള്‍’ നിരത്തപ്പെട്ടു. കൊടും ഭീകരനാണ് അയാളെന്ന് വിധിയെഴുതപ്പെട്ടു.

നിരപരാധിയാകാന്‍ എന്തു ചെയ്യണം, അറിയില്ല. അപരാധിയാവാന്‍ എന്തു ചെയ്യണം? ഉത്തരം ലളിതം, സി പി എം ല്‍ പിണറായി പക്ഷമാവുക.

Thursday, June 18, 2009

നമുക്കിനി രണ്ടാം ലാവലിനെപ്പറ്റി സംസാരിക്കാം

രണ്ടാം ലാവലിന്‍ ഏതാണന്നറിയില്ലേ? അതാണ് ലാന്കൊ- ലാന്കൊ കൊണ്ടപ്പള്ളി.

ആരാണ് അങ്ങനെ നാമകരണം നടത്തിയത്? സാക്ഷാല്‍ രമേഷ് ചെന്നിത്തല.

എപ്പോള്‍, എന്താണ് കാരണം? കഥ ചുരുക്കിപ്പറയാം.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മ്മാണത്തിന് ലാന്കൊ കൊണ്ടപ്പള്ളി എന്ന കമ്പനി നിയമിതമായി. സംസ്ഥാനത്തിന് കൂടൂതല്‍ ഗുണപ്രദമായ തങ്ങളുടെ ടെണ്ടര്‍ തള്ളിയത് ദുരൂഹമാണെന്ന് ആരോപിച്ച് ഈ തീരുമാനത്തിനെതിരെ അവര്‍ ഹൈക്കോടതിയിലെത്തി. സൂം ഡെവലപ്പേഴ്സിന് ടെക്ക്നിക്കല്‍ യോഗ്യതകളില്ലെന്ന് ഗവ. കോടതിയില്‍ വാദിച്ചു. ഹൈക്കോടതി ഗവ. തീരുമാനം ശരിവച്ചു. കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി സൂം ഡെവലപ്പേഴ്സിന് അനുകൂലമായി വിധിച്ചു. സൂം ഡെവലപ്പേഴ്സിനെ തള്ളിയതിനുപിന്നില്‍ വന്‍ അഴിമതിയാണെന്ന് യു ഡി എഫ്. നഷ്ടവും കണക്കാക്കപ്പെട്ടു - 332 കോടി. ലാവലിന്‍-ലാന്കൊ, പേരില്‍ സാമ്യം. ‘അഴിമതി‘ തുകയും ഏതാണ്ട് തുല്യം. കൂടാതെ തെരെഞ്ഞെടുപ്പ്കാലവും. രണ്ടാം ലാവലിന്‍ പിറവിയെടുത്തു.

തിരഞ്ഞെടുപ്പില്‍ രണ്ടാം ലാവലിന്‍ എന്നല്ല, ഒന്നാം ലാവലിന്‍തന്നെ ചര്‍ച്ചചെയ്യപ്പെട്ടില്ല. അതിലും ‘പ്രധാനമായ’ കാര്യങ്ങള്‍ വേറെയുണ്ടായിരുന്നല്ലോ! അതുകൊണ്ട് രക്ഷപ്പെട്ടത് യു ഡി എഫ് തന്നെ! അതവിടെ നില്‍ക്കട്ടെ.

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ നടക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് സൂം ഡെവലപ്പേഴ്സ് എന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമെന്നും ചുമതലക്കാരനായ മന്ത്രി വിജയകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തു.

ഇക്കാര്യത്തില്‍ എന്താ പുതിയ വാര്‍ത്ത? സൂം ഡെവലപ്പേഴ്സിന്റെ ടെണ്ടര്‍ വീണ്ടും തള്ളി. മതിയായ യോഗ്യത ആ കമ്പനിക്കില്ലെന്ന് കണ്‍സള്‍ട്ടന്‍സായ എല്‍ & ടി രാംബോള്‍ കണ്ടെത്തി. കരാര്‍ വീണ്ടും ലാന്കൊയ്ക്ക്തന്നെ നല്‍കപ്പെട്ടിരിക്കുന്നു.

ഒന്നാം ലാവലിനും രണ്ടാം ലാവലിനും തമ്മില്‍ വെറെയും സാദൃശ്യങ്ങളുണ്ട്. മന്ത്രിമാരുടെ പേരുകള്‍തന്നെ നോക്കൂ- വിജയന്‍, വിജയകുമാര്‍. രണ്ടുപേര്‍ക്കും ഉത്സാഹം കുറച്ചുകൂടിപ്പോയി. വിജയനു കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായിരുന്നു ഉത്സാഹം. അത് അങ്ങേര്‍ ചെയ്തുകളഞ്ഞു. കൂടാതെ സ്വന്തം നാട്ടില്‍ ഒരു കാന്‍സര്‍ ആശുപത്രിയും സാധിച്ചെടുത്തുകളഞ്ഞു. വിജയകുമാര്‍ വിഴിഞ്ഞം പദ്ധതിക്കായി ഉത്സാഹിച്ചു. അത് തുടങ്ങാനിരിക്കുന്നു. ഇനി ഈ മന്ത്രിപ്പണി കഴിഞ്ഞാല്‍ അങ്ങേര്‍ക്ക് പാര്‍ട്ടിയില്‍ എന്തെങ്കിലും ചുമതലകള്‍ കിട്ടുമായിരിക്കും. ആ കസേരയിലിരുന്നു പാര്‍ട്ടി വളര്‍ത്താനുള്ള എന്തെങ്കിലും കാര്യങ്ങള്‍കൂടി വിജയകരമായി ചെയ്താല്‍ പുള്ളി തെണ്ടിയതുതന്നെ!

വിജയകുമാര്‍ മാത്രമല്ല, ഈ മന്ത്രിസഭയില്‍ ഇത്തരത്തില്‍ ഉത്സാഹം കാണിക്കുന്ന വേറെയും ചിലരുണ്ട്. കൊണ്ടാലേ ഇവന്മാരൊക്കെ പഠിക്കൂ.

രാഷ്ട്രീയം കളിച്ച് സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നു എന്ന കുറ്റം ഇടതുമുന്നണിക്കാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ഒന്നാം ലാവലിനും രണ്ടാം ലാവലിനും ഒന്നും രാഷ്ട്രീയം കളിക്കലല്ല. അതുകൊണ്ടൊന്നും നമ്മുടെ സംസ്ഥാനത്ത് വികസനത്തിന് ഒരു കോട്ടവും പറ്റുന്നുമില്ല!!

Friday, June 5, 2009

നിലനില്‍പ്പിന്റെ മാത്രം ചിരി.

സെബിന്റെ പോസ്റ്റിന് ജോജുവിന്റെ മറുപടി. അതിനോട് എന്റെ പ്രതികരണങ്ങള്‍.

അരാഷ്ട്രീയവാദം
അരാഷ്ട്രീയവാദി = വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ ആദര്‍ശങ്ങളോ അതിന്റെ അടിസ്ഥാനത്തിലുള്ള നയങ്ങളോ ആവിശ്യമില്ലെന്ന് കരുതുന്നവര്‍. അന്നന്നത്തെ പ്രശ്നങ്ങള്‍ക്ക് നയതന്ത്രങ്ങളോ പ്രായോഗികതയോ മാത്രം നോക്കി പരിഹാരം കാണണമെന്ന് വാദിക്കുന്നവര്‍. അതേസമയം കമ്മ്യൂണിസമടക്കം എല്ലാ ദര്‍ശനങ്ങളെയും പുകഴ്ത്തുകയും ചെയ്യും, നയതന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍.

മന്‍മോഹന്‍സിംഗ്
താന്‍ പഠിച്ച സാമ്പത്തിക ശാസ്ത്രം ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുമെന്ന് വൃഥാ കരുതുന്നയാള്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ എന്തെങ്കിലും സാമ്പത്തിക പഠനങ്ങള്‍ നടത്തിയതായി അറിവില്ല. പല പദവികള്‍ വഹിച്ചപ്പോഴും ചെയ്തത്, സ്വതന്ത്രവിപണി എന്ന ഇതിനകം പരാജയം എന്ന് തിരിച്ചറിയപ്പെട്ട നിയോ ലിബറല്‍ ആശയം നടപ്പാക്കാന്‍ പരിശ്രമിക്കുക മാത്രം.

തലയിലെഴുത്ത് കൊള്ളാം. സംഭാവന നെഗറ്റീവ് ആണെങ്കില്‍ കൂടി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, റിസഷന്‍ നേരിടാന്‍ സാധിച്ചത് എന്നിവയുടെ വിജയത്തൂവല്‍ സ്വന്തം തലയില്‍ ചാര്‍ത്തപ്പെട്ടു. അങ്ങനെ ചാര്‍ത്തിക്കൊടുക്കേണ്ടത്, ഇദ്ദേഹത്തെ ലോകോത്തര സാമ്പത്തിക ശാസ്ത്രഞ്ജന്‍ എന്ന് വാഴ്ത്തിക്കൊണ്ടേയിരിക്കേണ്ടത് ഒക്കെ തല്പരകക്ഷികളുടെ ആവിശ്യം.


കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും
സ്വാതന്ത്ര്യം ഒരു വലീയ സംഗതിയാണ്. സന്നദ്ധതയും കഴിവും ഉള്ളവന് കമ്പോളത്തില്‍ മത്സരിച്ച് വലീയ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിയുന്നതാണ് മുതലാളിത്ത വ്യവസ്ഥിതി. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താം എന്നതിനാലാണ് ആത്യന്തികമായി സ്വാര്‍ത്ഥനായ മനുഷ്യന്‍ കിഴക്കന്‍ ജര്‍മ്മനിയില്‍നിന്ന് പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് പാലായനം ചെയ്തത്. പക്ഷെ, അവരുടെ കൂട്ടത്തില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ(സംശയമുണ്ടോ, അങ്ങനെയുള്ളവരാണ് കൂടുതലും) കണ്ടുമുട്ടുമ്പോള്‍ പഴയ കിഴക്കന്‍ ജര്‍മ്മനിയെക്കുറിച്ച് ചോദിച്ച് നോക്കൂ. അവര്‍ പറയും അതൊരു സ്വര്‍ഗ്ഗമായിരുന്നെന്ന്. പക്ഷെ, ചോദിച്ചാലേ പറയൂ. പരമാവധി ഉള്ളിലോട്ട് ഉള്ളിലോട്ട് വലിഞ്ഞുകഴിഞ്ഞവരാണവര്‍.
വിജയിച്ചവരോ? അവര്‍ തങ്ങളുടെ മണിമാളികപ്പുറത്ത് നിന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കയാണ്. കമ്മ്യൂണിസ്റ്റ് മാതൃരാജ്യത്ത് തങ്ങള്‍ ശ്വാസം മുട്ടിക്കഴിയുകയായിരുന്നെന്നും മുതലാളിത്തമാണ് എല്ലാം നല്‍കിയതെന്നും.

ഇടതുമുന്നണിയും അധികാരവും
2004ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാതിരുന്നത് ഒരു ചരിത്രപരമായ വിഡ്ഡിത്തം തന്നെയായിരുന്നു. ഇടതുപക്ഷത്തിന്റെ ആത്മാര്‍ത്ഥതയും നിലപാടുകളും പ്രവര്‍ത്തനങ്ങളും വടക്കേ ഇന്ത്യന്‍ മാസ്സിനെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണ്ണാവസ‍രമാണ് കളഞ്ഞുകുളിച്ചത്.

കേരളത്തിലെയും ബംഗാളിലെയും ഇടതു സര്‍ക്കാരുകള്‍ കേന്ദ്രത്തിലെയൊ മറ്റ് വലതുപക്ഷ സംസ്ഥാന സര്‍ക്കാരുകളുടെയോ അതേ പാതയാണ് സ്വീകരിക്കുന്നത് എന്ന് പറയാന്‍ വയ്യ. ഭൂപരിഷ്കരണവും അധികാര വികേന്ദ്രീകരണവും പൊതുവിതരണ സമ്പ്രദായവുമൊക്കെ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കപ്പെട്ട സംസ്ഥാനങ്ങളാണ് ഇതുരണ്ടും. പാലായനം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ കാര്യമെടുത്താല്‍തന്നെ ആന്ധ്രക്കാരനോ തമിഴനോ ബീഹാറിക്കോ കൊടുക്കുന്ന അത്ര കുറഞ്ഞ വേതനത്തിന് മലയാളിയെക്കിട്ടില്ല ഗള്‍ഫില്‍.

ഇന്ത്യയില്‍ ബംഗാളില്‍ മാത്രമാണ് ദാരിദ്ര്യമുള്ളത് എന്ന മട്ടിലാണ് ഇപ്പോള്‍ മാധ്യമറിപ്പോര്‍ട്ടുകള്‍. യു പി യിലോ ബീഹാറിലോ ആന്ധ്രയിലോ ഉള്ളതില്‍കൂടുതല്‍ എന്ത് ദാരിദ്ര്യമാണ് ബംഗാളിലുള്ളതെന്ന് മനസ്സിലാവുന്നില്ല. ബംഗാളിലെ ദാരിദ്ര്യം, അതില്‍ തന്നെ കൂടുതല്‍ ദാരിദ്ര്യം അവിടത്തെ മുസ്ലീങ്ങളുടെ ഇടയില്‍ എന്ന് വിലപിക്കുന്നവര്‍ ഓര്‍ക്കണം ഇതില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികളാണെന്ന്. വോട്ടിനുവേണ്ടി രാജ്യ സുരക്ഷ പണയം വെച്ച് ബംഗ്ലാദേശികളെ സ്വീകരിക്കുന്നു എന്ന് ആരോപിച്ചവരാണ് ഇപ്പോള്‍ അവരുടെ ദാരിദ്ര്യം പറഞ്ഞ് ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി വ്യവസായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ, ജനം എതിരായി വിധിയെഴുതുകയും ചെയ്തു.

ഇടതുപക്ഷ സമ്മര്‍ദ്ദം
കോണ്‍ഗ്രസ്സ് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര കടുത്ത ദാരിദ്ര്യം ഇന്ത്യയിലുണ്ടാവുമായിരുന്നില്ലല്ലോ!! കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ ഇടതിനുണ്ടായ സ്വാധീനം ഇന്ത്യാ രാജ്യത്തിന്റെ ഭാഗ്യമായിരുന്നു. ഈ തെരെന്നെടുപ്പില്‍ അത് ബലപ്പെടമായിരുന്നു. പക്ഷെ ദുര്‍ബലപ്പെടുകയാണുണ്ടായത്. ഉദാരവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളുടെ പരിശ്രമങ്ങള്‍ വിജയം കണ്ടു തല്‍ക്കാലം. നമ്മുടെ രാജ്യത്തിന് വിജയമുണ്ടാവുക പക്ഷെ, ഇടതിന് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഒരു ഭരണകൂടം ഉണ്ടാവുമ്പോളാണ്. അത് ഉണ്ടാവുകതന്നെ ചെയ്യും.