Showing posts with label കണ്ണൂര്‍ ഉപതെരെഞ്ഞെടുപ്പ്. Show all posts
Showing posts with label കണ്ണൂര്‍ ഉപതെരെഞ്ഞെടുപ്പ്. Show all posts

Wednesday, November 11, 2009

കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്‍

കെ. സുധാകരന്റെ അവകാശവാദങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഇത്. അത് വായിച്ചു വന്നാല്‍ നന്നായിരിക്കും.

ഉപതെരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ഫലം വന്നു. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്ക് 12043 വോട്ടിന്റെ ജയം. 2006ല്‍ കെ. സുധാകരന്‍ നേടിയതിനേക്കാള്‍ മൂവായിരത്തിഅഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം. പതിവുപോലെ അവലോകനങ്ങള്‍ വന്നു- അബ്ദുള്ളക്കുട്ടിയുടേതിനേക്കാള്‍ ഇത് സുധാകരന്റെ വിജയം. സി പി എം ഭീകരവാഴ്ചയെ എതിരിട്ട് സുധാകരന്‍ വീണ്ടും തിളക്കമാര്‍ന്ന വിജയം നേടി എന്നുതന്നെ വിലയിരുത്തലുകള്‍. ഇന്നുവരെ സി പി എം ജയിക്കാത്ത മണ്ഡലമാണിത് എന്ന് പറയുന്നതോടൊപ്പംതന്നെയാണ് ആ വിലയിരുത്തലും. എന്തുപറയാന്‍ - കണ്ണൂര്‍ എന്ന സംജ്ഞയെ സി പി എം ഭീകരത എന്നതിന്റെ ഒറ്റവാക്കാക്കി നിലനിര്‍ത്തുകതന്നെവേണം എന്ന നിര്‍ബന്ധബുദ്ധി.

ബ്ലോഗിലെ ഒരു വലതുപക്ഷചിന്തകന്‍ പറയുന്നത് ഈ പന്ത്രണ്ടായിരമൊന്നുമല്ല അബ്ദുള്ളക്കുട്ടിയുടെ യഥാര്‍ത്ഥ ഭൂരിപക്ഷം. 12043+പുതുതായി ചേര്‍ത്ത വ്യാജവോട്ടുകള്‍(9357)+അനധികൃതമായി തള്ളിയ വോട്ടുകള്‍(6386) = 27,786


കെ സുധാകരന് അദ്ദേഹം മത്സരിച്ച നാല് അവസരങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഈ മണ്ഡലം നല്‍കിയത് 23207 വോട്ടാണ്. അതിലും നാലായിരം കൂടുതല്‍ അബ്ദുള്ളക്കുട്ടിക്ക് കിട്ടിയെങ്കില്‍ ഇത് അബ്ദുള്ളക്കുട്ടിയുടെ വിജയമാണ്. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിച്ചു എന്ന ക്രെഡിറ്റ് മാത്രമേ സുധാകരനുള്ളൂ. ഏ! രണ്ടരപതിറ്റാണ്ട് കാലം സി പി എംനെതിരെ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ് സുധാകരനു വോട്ട് കിട്ടുന്നത് എന്ന് വാദിക്കാനാവില്ലെന്നോ! പിന്നെ അബ്ദുള്ളക്കുട്ടി ആള് സുഗുണനായതുകൊണ്ടാണ് കൂടുതല്‍ വോട്ട് കിട്ടിയത് എന്ന് അവലോകനം ചെയ്താല്‍ വോട്ടര്‍മാരെ അപമാനിക്കലായിപ്പോവും! അയ്യോ, വേണ്ട, തല്‍ക്കാലം ഇത് അബ്ദുള്ളക്കുട്ടിയേക്കാള്‍ സുധാകരന്റെ വിജയമാണ് എന്നുതന്നെയിരിക്കട്ടെ. അപ്പോള്‍ പക്ഷെ, വോട്ടര്‍ പട്ടികാ വിവാദത്തിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ച് സംശയമുണ്ടാവുന്നല്ലോ.

അധികനേരം സംശയിച്ച് നില്‍ക്കണ്ട. മറുപക്ഷത്തെ വോട്ടുകള്‍ കൂടി നോക്കിയാല്‍ കാര്യം വ്യക്തമാകും. കഴിഞ്ഞ പത്തുവര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വെച്ച് നോക്കിയാല്‍ 38000 ഉറച്ച ഇടതുവോട്ടുകള്‍ ഉള്ളമണ്ഡലമാണിത്. അതിനോട് 9357 വോട്ടുകള്‍ ചേരുമ്പോള്‍ ജയരാജന്‍ നേടേണ്ടിയിരുന്നത് 47500ഓളം വോട്ടുകളായിരുന്നു. കിട്ടിയതാകട്ടെ 41847. അതായത് വര്‍ദ്ധിച്ച വോട്ടുകള്‍ 3800. പുതീയ വോട്ടുകളുടെ 40.6%. എന്താണ് ഇതില്‍ അസ്വാഭാവികത? (വ്യാജവോട്ടര്‍മാരായി ചേര്‍ക്കപ്പെട്ട സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടുള്ള അമര്‍ഷം തീര്‍ക്കാന്‍ തനിക്ക് വോട്ട് ചെയ്തതാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞുകളയും. പുള്ളിക്ക് എന്തും പറയാം. കാരണം ഇപ്പോള്‍ ലീഗുകാര്‍ പുള്ളിയെ പിന്തുടരുന്നത് മുത്തം നല്‍കാനാണ്, പഴയതുപോലെ പിറന്നപടിയാക്കി തല്ലാനല്ല) പോള്‍ ചെയ്ത വോട്ടുകളിലെ വര്‍ധന കണക്കിലെടുക്കാതെയാണ് ഇത് എന്ന്കൂടി ഓര്‍ക്കണം. തള്ളിയ ആറായിരത്തിലധികം വോട്ടുകളുടെ അര്‍ഹിക്കുന്ന അവകാശികളായി ഒരാളെപ്പോലും കണ്ടിട്ടില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് എന്തെങ്കിലും എഴുതേണ്ടകാര്യമില്ല.

കേന്ദ്രസേനയുടെ സാമീപ്യവും വോട്ടുകണക്കുകളും കൂടി നോക്കിക്കളയാം. കണ്ണൂര്‍ മണ്ഡലത്തില്‍ 38000 സ്ഥിരമായ വോട്ട് ഇടതിനുണ്ടെന്ന് പറഞ്ഞല്ലോ. 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പ് യുദ്ധസന്നാഹങ്ങളോടെയാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇടതിന്റെ വോട്ട് അപ്പോള്‍ 41000 ആയി വര്‍ധിച്ചു. ഇപ്പോള്‍ അതിനേക്കാള്‍ ഗംഭീരമായ സന്നാഹങ്ങള്‍. വോട്ട് വീണ്ടും വര്‍ധിച്ചു! എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ അത് 34000 മാത്രമായിപ്പോയി. കേന്ദ്രസേനയില്ലായിരുന്നു. വ്യാപകമായ കള്ളവോട്ട് എന്ന് കോണ്‍ഗ്രസ്സ് ആരോപണവുമുണ്ടായി. കള്ളന്‍, കള്ളന്‍ അതാ ഓടിപ്പോകുന്നേ, ആരെങ്കിലും പിടിക്കണേ എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കള്ളന്മാരുടെ തമാശ ഓര്‍മ്മവരുന്നില്ലേ?

ഇതൊന്നുമല്ല നമ്മുടെ പ്രധാനവിഷയം കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ എന്തുചെയ്തു എന്നതാണ്. ഉപതെരെഞ്ഞെടുപ്പിനുശേഷം പഴയ പാട്ടുകള്‍ പാണന്മാര്‍ പൂര്‍വ്വാധികം ആവേശത്തോടെ പാടി നടക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റിടേണ്ടിവന്നതുതന്നെ. 2009ലെ ഉപതെരെഞ്ഞെടുപ്പ് ഫലം കൂടി ഉള്‍പ്പെടുത്തിയ പട്ടിക നോക്കാം

എന്തെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പറയണമെങ്കില്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ വെച്ച് അവകാശപ്പെടാമായിരുന്നു. എന്നാല്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ കാണുന്നകാഴ്ചയെന്തെന്നാല്‍ നീങ്ങിയെങ്കില്‍ പിറകോട്ടാണ് നീങ്ങിയിരിക്കുന്നത്. അതും കോണ്‍ഗ്രസ്സല്ല, യു ഡി എഫ് മൊത്തത്തിലാണ്. കോണ്‍ഗ്രസ്സ് മാത്രമെടുത്താലോ?

ഡി സി സി പ്രസിഡണ്ട് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട് - ഇവിടെ അബ്ദുള്ളക്കുട്ടിയും സുധാകരനും അദ്ഭുതമൊന്നും കാണിച്ചിട്ടില്ല. ആനകുത്താന്‍ വന്നാ‍ലും ഇളകാത്ത കോണ്‍ഗ്രസ്സ് മണ്ഡലമാണിത് കോണ്‍ഗ്രസ്സ് എന്ന ആനപ്പുറത്തു കയറി അബ്ദുള്ളക്കുട്ടി ഉയരത്തിലായി. ശരിയാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് കൊള്ളാവുന്ന ഒരാനതന്നെയായിരുന്നു. സുധാകരന്‍ പരിപാലനം തുടങ്ങിയശേഷം പുള്ളി തടിച്ചു തടിച്ചു വന്നു. ആന മെലിഞ്ഞു മെലിഞ്ഞു വന്നു. ഈ മെലിഞ്ഞ ആനയുടെ പുറത്ത് അബ്ദുള്ളക്കുട്ടിയെ കയറ്റിയിരുത്തിയത് സത്യത്തില്‍ സുധാകരനാണോ, അല്ല. അത് ചെയ്തത് ലീഗാണെന്നാണ് കരുതേണ്ടത്. അബ്ദുള്ളക്കുട്ടി കനം കുറഞ്ഞകുട്ടിയാണെങ്കിലും ഈ മെലിഞ്ഞ ആനക്ക് അതും വല്ലാത്ത ഭാരമാണ്. പോരാത്തതിന് അബ്ദുള്ളക്കുട്ടി സഹിതം അതിനെ കെട്ടിയിട്ടിരിക്കുന്നത് ലീഗിന്റെ തൊഴുത്തിലാണ്. കഷ്ടം.

Friday, October 16, 2009

കെ സുധാകരന്റെ അവകാശവാദങ്ങള്‍

കണ്ണൂരില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുകയാണ്. കണ്ണൂര്‍ എന്നാല്‍ മാഹിപ്പാലത്തിനുതെക്കുള്ളവര്‍ക്ക് കണ്ണൂര്‍ജില്ലയാണ്. കണ്ണൂര്‍ ജില്ലയെന്നാല്‍ മൊത്തത്തില്‍ സി പി എം ഭീകരവാഴ്ച നടക്കുന്നസ്ഥലം. രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമേയില്ല. തെരെഞ്ഞെടുപ്പില്‍ ബൂത്തുപിടുത്തവും കള്ളവോട്ടും ഒക്കെയായി എപ്പോഴും സി പി എം ജയിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു സ്ഥലത്ത്, സിംഹത്തിനെ അതിന്റെ മടയില്‍ക്കയറി വെല്ലുവിളിച്ച് കീഴ്പ്പെടുത്തി ഒരു വീരശൂരപരാക്രമി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി- കെ. സുധാകരന്‍. കണ്ണൂരില്‍ കോണ്‍ഗ്രസ്സിനു പിടിച്ചു നില്‍ക്കണമെങ്കില്‍ ഗാന്ധിയന്‍ രീതിയല്ല, തന്റെ മാര്‍ഗ്ഗം മാത്രമാണ് വഴിയെന്ന് അദ്ദേഹം തെളിയിച്ചു. തത്ഫലമായി കണ്ണൂര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നു. കാരണം ഇദ്ദേഹം അവിടുത്തെ എം എല്‍ എ ആയിരുന്നു. ആ മണ്ഡലം മറ്റേതുമല്ല- ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭാമണ്ഡലം.

മുകളില്‍ സുധാകരനെപ്പറ്റി എഴുതിയതെല്ലാം അദ്ദേഹത്തിന്റെ തന്നെ അവകാശവാദങ്ങളാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ വിശേഷണങ്ങളാണ്. കണ്ണൂരിനകത്തും പുറത്തുമുള്ള ഒരു വലീയവിഭാഗത്തിന്റെ ധാരണയും അങ്ങനെതന്നെ. പക്ഷെ, എന്താണ് സത്യം?

തെരെഞ്ഞെടുപ്പ് കണക്കുകളിലൂടെ ഒരു അന്വേഷണം നടത്തിനോക്കാം.കണ്ണൂര്‍ ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലുടെ. 1982 മുതല്‍ 2006 വരെ നടന്നിട്ടുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകള്‍. 1982 ഒരു നല്ലവര്‍ഷമാണ്. രണ്ട് മുന്നണികളുടെയും അടിസ്ഥാന ഘടന രൂപപ്പെട്ടത് അന്ന് മുതലാണ്. കൂടാതെ കെ സുധാകരന്‍ ജനാതാപാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സില്‍ചേര്‍ന്നത് 1982ന് ശേഷമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് - സുധാകരന്‍ വരുന്നതിനു മുമ്പും വന്നതിനുശേഷവും എന്ന രീതിയില്‍ കൃത്യമായി താരതമ്യം ചെയ്യാന്‍ നല്ല സൌകര്യം.

ഒരു കണ്‍ഫ്യൂഷന്‍ ആദ്യമേ ഒഴിവാക്കേണ്ടതുണ്ട്. കണ്ണൂര്‍ എന്ന് ഞാന്‍ എഴുതുന്നത് കണ്ണൂര്‍ നിയമസഭാമണ്ഡലത്തെ മാത്രമാണ്. കണ്ണൂര്‍ജില്ലയെ മൊത്തത്തില്‍ പരാമര്‍ശിക്കുമ്പോള്‍ ജില്ല എന്ന് മാത്രമായിരിക്കും എഴുതുക. അതായത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ജില്ലയിലെ പത്ത് നിയമസഭാമണ്ഡലങ്ങളില്‍ ഒന്ന് മാത്രമായ കണ്ണൂരിലാണ്.

ഇനി പത്ത് നിയമസഭാ മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ്കണക്കുകളിലൂടെ ഒന്ന് സഞ്ചരിക്കാം. ഔദ്യോഗികക്രമമല്ല, എനിക്ക് സൌകര്യം എന്ന് തോന്നിയ ക്രമത്തിലാണ് സഞ്ചാരം. ക്രമനിയമം ബാധകമല്ലാത്ത ഗണിതക്രിയയാണിത്.

1.എടക്കാട്
1982 മുതല്‍ 2006 വരെ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികള്‍ക്ക് ലഭിച്ച വോട്ട് ശതമാനത്തില്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക:


സത്യത്തില്‍ സുധാകരന്റെ സ്വന്തം തട്ടകം എടക്കാടാണ്. 1982ല്‍ ജനതാപാര്‍ട്ടിക്കാരനായി ഇവിടെ മത്സരിച്ച് തോറ്റു. 91ല്‍ സി പി എം കരുത്തന്‍ ഒ. ഭരതനെതിരെ ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തി. ഇരുന്നൂറ്റി ചില്ല്വാനം വോട്ടിന്റെ തോല്വി. വോട്ടര്‍പട്ടികയില്‍ ക്രമക്കേട്, കള്ളവോട്ട് ഒക്കെ ആരോപിച്ച് ഈ ഫലത്തിനെതിരെ സുധാകരന്‍ കോടതിയിലെത്തി. ഹൈക്കോടതിയില്‍നിന്നും അനുകൂല വിധിയും സമ്പാദിച്ചു. മനോരമയുടെ നേരെ ചൊവ്വേയില്‍ ഈ വിധിയെപ്പറ്റിയാണെന്ന് തോനുന്നു, കേരളത്തില്‍ ആദ്യമായി ഒരു തെരെഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയില്‍ വിജയം കണ്ടവനാണ് താന്‍ എന്ന് സുധാകരന്‍ വീരവാദം പറയുന്നത്കേട്ടു. പക്ഷെ കഥയുടെ ശേഷഭാഗം എന്തെന്നാല്‍ ഒ ഭരതന്‍ സുപ്രീംകോടതിയില്‍ പോവുകയും ഹൈക്കോടതി വിധി റദ്ദാക്കപ്പെടുകയും ചെയ്തു. ഈ 91ലെ തെരെഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകസഭാ തെരെഞ്ഞെടുപ്പും ഒപ്പം നടന്ന വര്‍ഷമാണത്. സുധാകരനെ തോല്‍പ്പിച്ചപ്പോള്‍തന്നെ ഈ നിയമസഭാമണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് ഭൂരിപക്ഷം നല്‍കുകയും ചെയ്തു. സുധാകരന്‍ ഉശിരുള്ള ആണ്‍കുട്ടിയായിരുന്നെങ്കില്‍ 1996ല്‍ ഇവിടെ വീണ്ടും മത്സരിച്ച് ജയിക്കണമായിരുന്നു. അതല്ല ഉണ്ടായത്. അദ്ദേഹം സുരക്ഷിതമണ്ഡലമായ കണ്ണൂരിലേക്ക് മാറി. 1996ല്‍ എം വി ജയരാജന്‍ മത്സരിക്കുന്നതോടെ എടക്കാട് പൂര്‍ണ്ണമായും ഒരു സി പി എം കോട്ടയായി മാറി. 2001 ലും വന്‍ വിജയം ആവര്‍ത്തിച്ച സി പി എം 2006ല്‍ ഈ മണ്ഡലം രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കുകയായിരുന്നു.


കണ്ണൂര്‍
കോണ്‍ഗ്രസ്സിന്റെ കേരളത്തിലെതന്നെ ഏറ്റവും വലീയ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. ഇന്നേവരെ ഇടതുസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടില്ല. ലീഗ് ഇടതുപക്ഷത്തായിരുന്നപ്പോള്‍പോലും. കണ്ണൂരിന്റെ പോക്ക് എങ്ങനെയായിരുന്നെന്ന് പട്ടിക കാണുക


91ല്‍ വീരശൂരപരാക്രമി സുധാകരന്‍ സുരക്ഷിതത്വം തേടി ഇവിടെയെത്തുന്നതിനുമുമ്പ് സൌമ്യപ്രകൃതക്കാരനായ എന്‍ രാമകൃഷണനായിരുന്നു ഇവിടത്തെ എം എല്‍ എ. അതിനും മുമ്പ് മറ്റൊരു പാവം മനുഷ്യന്‍. ചെരുപ്പുപോലും ഇടാതെ കണ്ണൂര്‍ മുഴുവന്‍ നടന്നുസഞ്ചരിച്ചിരുന്ന ഗാന്ധിയന്‍ പി. ഭാസ്കരന്‍. അദ്ദേഹത്തെ ഒതുക്കാന്‍ ഒരു സി പി എം ഭീകരതയും ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹത്തെപ്പോലെ പൊതുസമ്മതനായ ഒരാള്‍ കണ്ണൂരിലെ സി പി എം ല്‍ ഉണ്ടായിരുന്നു - ടി കെ ബാലന്‍. ബാലേട്ടന്റെ വീട് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകന്റെ ഒരു കണ്ണ് പോയി.


96ല്‍ എടക്കാട് സുധാകരന്‍ കാണിക്കാതിരുന്നതിലും വലീയ ധീരത പക്ഷെ ഇത്തവണ സി പി എം കാണിക്കുന്നു. കോണ്‍ഗ്രസ്സിന്റെ വന്‍ കോട്ടയില്‍ ഒരു സംസ്ഥാനനേതാവായ എം വി ജയരാജനെ മത്സരിപ്പിക്കുന്നു.



ഇരിക്കൂര്‍
ജില്ലയുടെ പേര് ഇരിക്കൂര്‍ എന്നായിരുന്നെങ്കില്‍ പിണറായിയുടെ തട്ടകത്തില്‍ അങ്ങോരെ മലര്‍ത്തിയടിച്ചവന്‍ എന്ന് വിശേഷിപ്പിക്കാന്‍ സുധാകരനേക്കാള്‍ യോഗ്യനായ ഒരാളുണ്ടാകുമായിരുന്നു - കെ സി ജോസഫ്!! കാരണം തെരെഞ്ഞെടുപ്പ്കാലത്ത് ചങ്ങനാശ്ശേരിയില്‍ നിന്നും വണ്ടികയറി കെ സി ജോസഫ് ഇവിടെയെത്തും. ജയിച്ചുപോകും. അത്രകണ്ട് യു ഡി എഫ് മണ്ഡലമാണ് ഇത്. ഇനി കണക്കുകള്‍ നോക്കാം.
പേരാവൂര്‍
പേരാവൂര്‍ കോണ്‍ഗ്രസ്സ് മുന്നണിക്ക് നേരിയ മുന്തൂക്കം ഉണ്ടായിരുന്നതായി കാണാം. പട്ടിക കാണുക.

പെരിങ്ങളം
പെരിങ്ങളത്ത് 82ല്‍ ഇടതിന് വലീയ വോട്ട് കിട്ടി. 87 മുതലുള്ള പാറ്റേണാണ് മണ്ഡലത്തിന്റെ സ്വഭാവമായി കണക്കാക്കാവുന്നത്. ഇരുമുന്നണികളും തുല്യശക്തികളായിരുന്നു ഇവിടെ.


തലശ്ശേരി
പെരിങ്ങളത്തേത് പോലെ തലശ്ശേരിയിലും 82ല്‍ ഇടതിന് വന്‍ മാര്‍ജിന്‍ ഉണ്ടായി. മണ്ഡലത്തിന്റെ സ്വഭാവം 87മുതലുള്ള പാറ്റേണ്‍ അനുസരിച്ച് നിര്‍ണ്ണയിക്കാനാവും.



അഴീക്കോട്
ഇടത്പക്ഷത്തിന് വ്യക്തമായ മുന്തൂക്കമുള്ള എന്നാല്‍ യു ഡി എഫ് ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന മണ്ഡലമാണ് അഴീക്കോട്. 87ല്‍ സി എം പി രൂപീകരിച്ചവേളയില്‍ എം വി രാഘവനിലൂടെ യു ഡി എഫ് ജയിച്ചിട്ടുമുണ്ട്.

അടുത്ത മൂന്ന് മണ്ഡലങ്ങള്‍ - കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍- മൂന്നും സി പി എംന്റെ ശക്തികേന്ദ്രങ്ങളാണ്.


കൂത്തുപറമ്പ്

തളിപ്പറമ്പ്

10. പയ്യന്നൂര്‍



പത്തുമണ്ഡലങ്ങളുടെയും ചിത്രം ആയി. ഇനി ജില്ലയെ മൊത്തത്തിലെടുത്താലുള്ള കണക്കുകള്‍ എങ്ങനെയെന്ന് നോക്കുക.

1982നെയും 2006നെയും മാത്രം നോക്കുമ്പോള്‍ നേരിയരീതിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി എന്ന് തോന്നാം. എന്നാല്‍ 82ലെ തെരെഞ്ഞെടുപ്പുല്‍ തലശ്ശേരി, പെരിങ്ങളം, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ അത്യധികമായ മാര്‍ജിനിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ആ വലീയ മാര്‍ജിന്‍ ശരാശരിയെ സ്വാധീനിച്ചതാണ്. എന്തായിരുന്നു അന്ന് അങ്ങനെ സംഭവിക്കാനുള്ള കാരണം എന്നറിയില്ല. എന്തായാലും അത് വേറിട്ട ഒരു കാര്യം എന്നല്ലാതെ ഒരു വോട്ടിംഗ് പാറ്റേണില്‍ ഉള്‍പ്പെടുത്താനാവില്ല. അതുകൊണ്ട്തന്നെ ജില്ലയുടെ സ്വഭാവപരിണാമം മനസ്സിലാക്കാന്‍ 1987 മുതലുള്ള കണക്കുകളാണ് ഉത്തമം.

കണ്ണൂരിലെ കോണ്‍ഗ്രസ്സ്, സുധാകരന്റെ വരവിനു ശേഷം - ഇങ്ങനെ സമ്മറൈസ് ചെയ്യാം.

  • ഉറച്ച കോണ്‍ഗ്രസ്സ് കോട്ടകളായിരുന്ന കണ്ണൂരിലും ഇരിക്കൂറിലും കനത്ത വെല്ലുവിളി നേരിടുന്നു
  • നേരിയ മുന്തൂക്കം ഉണ്ടായിരുന്ന പേരാവൂരും പെരിങ്ങളവും ഇടത്തോട്ട് ചാഞ്ഞുകഴിഞ്ഞിരിക്കുന്നു
  • ഒന്നാഞ്ഞുപിടിച്ചാല്‍ നേട്ടങ്ങളുണ്ടാക്കാമായിരുന്ന എടക്കാടും അഴീക്കോടും ഉറച്ച ഇടതുമണ്ഡലങ്ങളായി മാറിയിരിക്കുന്നു
  • തലശ്ശേരിയില്‍മാത്രം അല്പം മുന്നേറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ ബി ജെ പിക്ക് 65% വോട്ടിന്റെ കുറവുണ്ടായി എന്നോര്‍ത്താല്‍ ഈ മുന്നേറ്റത്തിന്റെ കാരണം വ്യക്തം
  • അല്പമൊക്കെ പൊരുതിയിരുന്ന പരമ്പരാഗത സി പി എം ശക്തികേന്ദ്രങ്ങളായ കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ അതി ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നു

എല്ലാം കള്ളവോട്ടും ബൂത്തുപിടുത്തവുമല്ലേ എന്ന സ്ഥിരം പല്ലവി പാടാനൊരുങ്ങുന്നവര്‍ക്ക് 2006ലെ തെരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അന്നത്തെ ഡി സി സി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പത്രസമ്മേളനം ഓര്‍ക്കാം. കണ്ണൂരിലെ ജനങ്ങള്‍ ഇതാദ്യമായി സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്തു എന്നാണ് സണ്ണി പറഞ്ഞത്. ഏറ്റവും ദയനീയ പരാജയവും കോണ്‍ഗ്രസ്സിനുകിട്ടിയത് ആ തെരെഞ്ഞെടുപ്പില്‍!

നാല്‍പ്പതുകളിലെയോ മറ്റോ കാര്യമാണ്. സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപ്പിള്ള കണ്ണൂരില്‍ ബസ്സിറങ്ങുന്നു. കാത്തിരുന്ന ഗുണ്ടകള്‍ അദ്ദേഹത്തെ പൊതിരെ മര്‍ദ്ദിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പദ്മനാഭന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നത്രെ. ഇതിനെ ആസ്പദമാക്കി അദ്ദേഹം ഒരു കഥയും എഴുതിയിട്ടുണ്ട്. ടി പദ്മനാഭന്റെ ഒരഭിമുഖത്തില്‍നിന്നും അദ്ദേഹം തന്നെ പറയുന്നത് കേട്ടതാണ്. അതെന്തോ ആവട്ടെ, വാര്‍ത്താവിനിമയോപാധികള്‍ നാമമാത്രമായിരുന്ന അക്കാലത്ത് കൃഷ്ണപ്പിള്ളയെപ്പോലെ ഒരു നേതാവ് പട്ടാപ്പകല്‍ ഇത്ര ആസൂത്രിതമായി ആക്രമിക്കപ്പെടുമെങ്കില്‍ അന്നാട്ടിലെ സാദാ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ എത്രകണ്ട് അനുഭവിച്ചിട്ടുണ്ടാവും എന്ന് ആലോചിച്ചുനോക്കൂ. സി പി എം എന്ന പാര്‍ട്ടിയെ അന്നത്തെ അതേ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം കോണ്‍ഗ്രസ്സിലുണ്ട്. അവരുടെ ഊര്‍ജ്ജവും ആവേശവും കേടാതെ സൂക്ഷിക്കുക എന്നതാണ് കെ സുധാകരന്‍ ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറുകള്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുക. അതില്‍ ഹീറോയായി അഭിനയിക്കുക. ഇതിനിടയില്‍‍‍ കണ്ണൂരിലെ കോണ്‍ഗ്രസ്സ് ആരോഗ്യം ചോര്‍ന്ന് ശുഷ്കിച്ചുകോണ്ടേയിരിക്കുന്നു.

ഇതൊന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലാവില്ല. അല്ലെങ്കിലും നേരാംവണ്ണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയുമോ. പിന്നെ പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാനാവുമെങ്കില്‍ അതിനായി ഒരു ശ്രമം.

തെരെഞ്ഞെടുപ്പ് കണക്കുകള്‍ക്ക് അവലംബം keralaassembly.org