Thursday, November 19, 2009
പിണറായിയുടെ വീട്
അതിലൊരാള്‍ എസ് എഫ് ഐയില്‍ സജീവമായിരുന്ന ഇപ്പോഴും ഒരു കടുത്ത സി പി എം അനുഭാവിയായ ഒരു സുഹൃത്താണ്.
മറ്റൊരാള്‍ കോളജില്‍ എ ബി വി പി ഭാരവാഹിയായിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസ്സ് ചായ്‌വുള്ള ഒരു ക്ലാസ്സ്മേറ്റ്. സി പി എം വിഭാഗീയത മാധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഇദ്ദേഹം ഒരു ‘അച്യുതാന്ദന്‍ ഗ്രൂപ്പു‘കാരനായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നിലമ്പരിശാക്കാന്‍ ഏത് കാലത്ത് എന്ത് നിലപാടാണോ കരണീയം അത് കൈക്കൊള്ളുന്ന ഒരു പൂര്‍ണ്ണ പാര്‍ട്ടി വിരുദ്ധന്‍ എന്ന് ചുരുക്കം.
മറ്റ് മൂന്നുപേര്‍ക്കും പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. അരാഷ്ട്രീയവാദികള്‍ എന്ന്തന്നെ വിളിക്കാം.
അതോടൊപ്പം സത്യം എന്താണെന്ന് വ്യക്തമാക്കിയ മെയിലും എനിക്ക് ഫോര്‍വേഡായി കിട്ടുകയുണ്ടായി. അത് ഞാന്‍ അവര്‍ക്ക് തിരിച്ച് അയച്ചുകൊടുത്തു. ഒപ്പം കൂതറ അവലോകനത്തിലെ ചര്‍ച്ചയുടെയും സൂരജിന്റെ പോസ്റ്റിന്റെയും ലിങ്കുകള്‍ അയച്ചുകൊടുത്തു.
എല്ലാവരില്‍നിന്നും എനിക്ക് മറുപടികിട്ടി.
ആദ്യത്തെയാള്‍, സി പി എം കാരന്‍ ഇങ്ങനെയെഴുതി:
ഇതൊരു കള്ളപ്രചാരണമായിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ എന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കെല്ല്ലാം ഇതയച്ചില്ലെങ്കില്‍ എനിക്കിത് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരിക്കും. ഇതിനിടയില്‍ സത്യം എന്താണെന്ന് വ്യക്തമാക്കുന്ന മറുപടി കിട്ടുമെന്നും അറിയാം. അത് ഉദ്ദേശിച്ചുതന്നെയാണ് എല്ലാവര്‍ക്കും അത് ഫോര്‍വേഡ് ചെയ്തത്. തന്റെ മറുപടി ഞാന്‍ എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. എന്തിനാണ് ഇവന്മാര്‍ ഈ ചെറ്റത്തരം കാണിക്കുന്നത്?
രണ്ടാമത്തെയാള്‍-കടുത്ത പാര്‍ട്ടി വിരോധി- ഒരു വരിയില്‍ ഒരു മറുപടി - സത്യം അറിയിച്ചതിനു നന്ദി.
മറ്റ് മൂന്നുപേരും സത്യം അറിയിച്ചതിന്റെ നന്ദിയും ഒപ്പം ഈ വ്യാജപ്രചാരകര്‍ക്ക് തെറിയും സമ്മാനിച്ചുകൊണ്ടുള്ള മറുപടിയെഴുതി.
ഇതാണ് ജനാധിപത്യം.
അസത്യവും അര്‍ധസത്യവും പച്ചക്കള്ളവും വ്യാജവാര്‍ത്തകളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും ഒരിക്കലും അവസാനിക്കാത്ത കൂരിരുട്ടുണ്ടാക്കാന്‍ ശ്രമിക്കും. പക്ഷെ, എല്ലാറ്റിനുമിടയിലൂടെ സത്യത്തിന്റെ നിലാമഴ പെയ്യും. ഒരു അണുമാത്രയെങ്കിലും തുറസ്സുള്ള എല്ലാ മനസ്സുകളിലേക്കും അതിന്റെ തുള്ളികള്‍ ഇറ്റുവീഴും. ഒടുവില്‍ നേരിന്റെ പുലരി വിരിയും.
സത്യത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നവനാണ് ജനാധിപത്യവാദി. അസത്യങ്ങളെ പുറംകാലുകൊണ്ട് തൊഴിക്കുന്നവനാണ് ജനാധിപത്യവാദി. അപ്പൊ ഈ വ്യാജവാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള ആളുകളുടെ ഉത്സാഹത്തെ വിശകലനും ചെയ്യുന്നവരോ? അവര്‍ ജനാധിപത്യത്തിലെ കോമാളികളാണ്. ഈ വ്യാജവാര്‍ത്തകള്‍ പടച്ചവരോളം വലീയ ജനാധിപത്യധ്വംസകരാണ്. കോമാളിത്തത്തിനെതിരെ കുറിക്കുകൊള്ളുന്ന പരിഹാസം വന്നപ്പോള്‍ വ്യാജമായ കാരണങ്ങള്‍ കാണിച്ച് ഡിലീറ്റ് ചെയ്യുകകൂടി ചെയ്യുമ്പോള്‍ അവര് ആരായി മാറി? എന്നിരുന്നാലും ഇവരുടെ കുത്സിതത്വങ്ങളെയല്ലാതെ ഇവരെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ ജനാധിപത്യം അനുവദിക്കുന്നില്ല. അങ്ങനെ സംഭവിക്കുന്നുമില്ല. ഇവരുടെ ഇരകളായവരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതക്കും നൂറുമാര്‍ക്ക്.
ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യരാജ്യമായിട്ട് ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. സത്യത്തിന്റെ നിലാവെളിച്ചം പരന്നുകഴിഞ്ഞുള്ള രാവിനുശേഷമുള്ള നേരിന്റെ പുലരി ഇനിയും ഇവിടെ വിരിഞ്ഞിട്ടില്ല. ജാതീയതയും മറ്റ് നിരവധികാരണങ്ങളാലും ഇരുട്ടില്‍തന്നെയായിരുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍ കോര്‍പ്പറേറ്റുകളും സാമ്രാജ്യത്യശക്തികളും സൃഷ്ടിച്ചെടുക്കുന്ന വ്യാജപ്രചരണങ്ങളുടെ കൂരിരിട്ടിലേക്ക് പോകുകയാണോ എന്ന് തോന്നിപ്പോകുന്നു. പക്ഷെ, ഇല്ല അല്പം വൈകിയാണെങ്കിലും സത്യം ജയിക്കും.
Wednesday, November 11, 2009
കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്‍
ഉപതെരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ഫലം വന്നു. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്ക് 12043 വോട്ടിന്റെ ജയം. 2006ല്‍ കെ. സുധാകരന്‍ നേടിയതിനേക്കാള്‍ മൂവായിരത്തിഅഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം. പതിവുപോലെ അവലോകനങ്ങള്‍ വന്നു- അബ്ദുള്ളക്കുട്ടിയുടേതിനേക്കാള്‍ ഇത് സുധാകരന്റെ വിജയം. സി പി എം ഭീകരവാഴ്ചയെ എതിരിട്ട് സുധാകരന്‍ വീണ്ടും തിളക്കമാര്‍ന്ന വിജയം നേടി എന്നുതന്നെ വിലയിരുത്തലുകള്‍. ഇന്നുവരെ സി പി എം ജയിക്കാത്ത മണ്ഡലമാണിത് എന്ന് പറയുന്നതോടൊപ്പംതന്നെയാണ് ആ വിലയിരുത്തലും. എന്തുപറയാന്‍ - കണ്ണൂര്‍ എന്ന സംജ്ഞയെ സി പി എം ഭീകരത എന്നതിന്റെ ഒറ്റവാക്കാക്കി നിലനിര്‍ത്തുകതന്നെവേണം എന്ന നിര്‍ബന്ധബുദ്ധി.
ബ്ലോഗിലെ ഒരു വലതുപക്ഷചിന്തകന്‍ പറയുന്നത് ഈ പന്ത്രണ്ടായിരമൊന്നുമല്ല അബ്ദുള്ളക്കുട്ടിയുടെ യഥാര്‍ത്ഥ ഭൂരിപക്ഷം. 12043+പുതുതായി ചേര്‍ത്ത വ്യാജവോട്ടുകള്‍(9357)+അനധികൃതമായി തള്ളിയ വോട്ടുകള്‍(6386) = 27,786
കെ സുധാകരന് അദ്ദേഹം മത്സരിച്ച നാല് അവസരങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഈ മണ്ഡലം നല്‍കിയത് 23207 വോട്ടാണ്. അതിലും നാലായിരം കൂടുതല്‍ അബ്ദുള്ളക്കുട്ടിക്ക് കിട്ടിയെങ്കില്‍ ഇത് അബ്ദുള്ളക്കുട്ടിയുടെ വിജയമാണ്. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിച്ചു എന്ന ക്രെഡിറ്റ് മാത്രമേ സുധാകരനുള്ളൂ. ഏ! രണ്ടരപതിറ്റാണ്ട് കാലം സി പി എംനെതിരെ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ് സുധാകരനു വോട്ട് കിട്ടുന്നത് എന്ന് വാദിക്കാനാവില്ലെന്നോ! പിന്നെ അബ്ദുള്ളക്കുട്ടി ആള് സുഗുണനായതുകൊണ്ടാണ് കൂടുതല്‍ വോട്ട് കിട്ടിയത് എന്ന് അവലോകനം ചെയ്താല്‍ വോട്ടര്‍മാരെ അപമാനിക്കലായിപ്പോവും! അയ്യോ, വേണ്ട, തല്‍ക്കാലം ഇത് അബ്ദുള്ളക്കുട്ടിയേക്കാള്‍ സുധാകരന്റെ വിജയമാണ് എന്നുതന്നെയിരിക്കട്ടെ. അപ്പോള്‍ പക്ഷെ, വോട്ടര്‍ പട്ടികാ വിവാദത്തിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ച് സംശയമുണ്ടാവുന്നല്ലോ.
അധികനേരം സംശയിച്ച് നില്‍ക്കണ്ട. മറുപക്ഷത്തെ വോട്ടുകള്‍ കൂടി നോക്കിയാല്‍ കാര്യം വ്യക്തമാകും. കഴിഞ്ഞ പത്തുവര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വെച്ച് നോക്കിയാല്‍ 38000 ഉറച്ച ഇടതുവോട്ടുകള്‍ ഉള്ളമണ്ഡലമാണിത്. അതിനോട് 9357 വോട്ടുകള്‍ ചേരുമ്പോള്‍ ജയരാജന്‍ നേടേണ്ടിയിരുന്നത് 47500ഓളം വോട്ടുകളായിരുന്നു. കിട്ടിയതാകട്ടെ 41847. അതായത് വര്‍ദ്ധിച്ച വോട്ടുകള്‍ 3800. പുതീയ വോട്ടുകളുടെ 40.6%. എന്താണ് ഇതില്‍ അസ്വാഭാവികത? (വ്യാജവോട്ടര്‍മാരായി ചേര്‍ക്കപ്പെട്ട സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടുള്ള അമര്‍ഷം തീര്‍ക്കാന്‍ തനിക്ക് വോട്ട് ചെയ്തതാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞുകളയും. പുള്ളിക്ക് എന്തും പറയാം. കാരണം ഇപ്പോള്‍ ലീഗുകാര്‍ പുള്ളിയെ പിന്തുടരുന്നത് മുത്തം നല്‍കാനാണ്, പഴയതുപോലെ പിറന്നപടിയാക്കി തല്ലാനല്ല) പോള്‍ ചെയ്ത വോട്ടുകളിലെ വര്‍ധന കണക്കിലെടുക്കാതെയാണ് ഇത് എന്ന്കൂടി ഓര്‍ക്കണം. തള്ളിയ ആറായിരത്തിലധികം വോട്ടുകളുടെ അര്‍ഹിക്കുന്ന അവകാശികളായി ഒരാളെപ്പോലും കണ്ടിട്ടില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് എന്തെങ്കിലും എഴുതേണ്ടകാര്യമില്ല.
കേന്ദ്രസേനയുടെ സാമീപ്യവും വോട്ടുകണക്കുകളും കൂടി നോക്കിക്കളയാം. കണ്ണൂര്‍ മണ്ഡലത്തില്‍ 38000 സ്ഥിരമായ വോട്ട് ഇടതിനുണ്ടെന്ന് പറഞ്ഞല്ലോ. 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പ് യുദ്ധസന്നാഹങ്ങളോടെയാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇടതിന്റെ വോട്ട് അപ്പോള്‍ 41000 ആയി വര്‍ധിച്ചു. ഇപ്പോള്‍ അതിനേക്കാള്‍ ഗംഭീരമായ സന്നാഹങ്ങള്‍. വോട്ട് വീണ്ടും വര്‍ധിച്ചു! എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ അത് 34000 മാത്രമായിപ്പോയി. കേന്ദ്രസേനയില്ലായിരുന്നു. വ്യാപകമായ കള്ളവോട്ട് എന്ന് കോണ്‍ഗ്രസ്സ് ആരോപണവുമുണ്ടായി. കള്ളന്‍, കള്ളന്‍ അതാ ഓടിപ്പോകുന്നേ, ആരെങ്കിലും പിടിക്കണേ എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കള്ളന്മാരുടെ തമാശ ഓര്‍മ്മവരുന്നില്ലേ?
ഇതൊന്നുമല്ല നമ്മുടെ പ്രധാനവിഷയം കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ എന്തുചെയ്തു എന്നതാണ്. ഉപതെരെഞ്ഞെടുപ്പിനുശേഷം പഴയ പാട്ടുകള്‍ പാണന്മാര്‍ പൂര്‍വ്വാധികം ആവേശത്തോടെ പാടി നടക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റിടേണ്ടിവന്നതുതന്നെ. 2009ലെ ഉപതെരെഞ്ഞെടുപ്പ് ഫലം കൂടി ഉള്‍പ്പെടുത്തിയ പട്ടിക നോക്കാം
എന്തെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പറയണമെങ്കില്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ വെച്ച് അവകാശപ്പെടാമായിരുന്നു. എന്നാല്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ കാണുന്നകാഴ്ചയെന്തെന്നാല്‍ നീങ്ങിയെങ്കില്‍ പിറകോട്ടാണ് നീങ്ങിയിരിക്കുന്നത്. അതും കോണ്‍ഗ്രസ്സല്ല, യു ഡി എഫ് മൊത്തത്തിലാണ്. കോണ്‍ഗ്രസ്സ് മാത്രമെടുത്താലോ?
ഡി സി സി പ്രസിഡണ്ട് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട് - ഇവിടെ അബ്ദുള്ളക്കുട്ടിയും സുധാകരനും അദ്ഭുതമൊന്നും കാണിച്ചിട്ടില്ല. ആനകുത്താന്‍ വന്നാലും ഇളകാത്ത കോണ്‍ഗ്രസ്സ് മണ്ഡലമാണിത് കോണ്‍ഗ്രസ്സ് എന്ന ആനപ്പുറത്തു കയറി അബ്ദുള്ളക്കുട്ടി ഉയരത്തിലായി. ശരിയാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് കൊള്ളാവുന്ന ഒരാനതന്നെയായിരുന്നു. സുധാകരന്‍ പരിപാലനം തുടങ്ങിയശേഷം പുള്ളി തടിച്ചു തടിച്ചു വന്നു. ആന മെലിഞ്ഞു മെലിഞ്ഞു വന്നു. ഈ മെലിഞ്ഞ ആനയുടെ പുറത്ത് അബ്ദുള്ളക്കുട്ടിയെ കയറ്റിയിരുത്തിയത് സത്യത്തില്‍ സുധാകരനാണോ, അല്ല. അത് ചെയ്തത് ലീഗാണെന്നാണ് കരുതേണ്ടത്. അബ്ദുള്ളക്കുട്ടി കനം കുറഞ്ഞകുട്ടിയാണെങ്കിലും ഈ മെലിഞ്ഞ ആനക്ക് അതും വല്ലാത്ത ഭാരമാണ്. പോരാത്തതിന് അബ്ദുള്ളക്കുട്ടി സഹിതം അതിനെ കെട്ടിയിട്ടിരിക്കുന്നത് ലീഗിന്റെ തൊഴുത്തിലാണ്. കഷ്ടം.
Tuesday, November 3, 2009
കണ്ണൂരിന്റെ പ്രത്യേകതകള്‍
അതില്‍ പ്രധാനം - അവിടെ കൃസ്ത്യന്‍ വോട്ടുബാങ്കില്ല. നായര്‍ സര്‍വീസ് സൊസൈറ്റിക്കും എസ് എന്‍ ഡി പിക്കും സ്വാധീനമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജാതി വോട്ടുകളില്ല. മുസ്ലീങ്ങളും നായരും തീയ്യരും ഉള്ള ചുരുക്കം കൃസ്ത്യാനികളും രാഷ്ട്രീയം നോക്കി വോട്ടുചെയ്യുന്നു. അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുന്നു. അല്ലെങ്കില്‍ അതാത് കാലത്തെ സാഹചര്യങ്ങള്‍ നോക്കി വോട്ടുചെയ്യുന്നു. വോട്ടുതേടുന്ന പാര്‍ട്ടികള്‍ ഒന്നുകില്‍ തങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കണം. അല്ലെങ്കില്‍ വ്യക്തിത്വമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തണം. അതുമല്ലെങ്കില്‍ അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കണം.
ഒരുകാലത്തും കോണ്‍ഗ്രസ്സിന് തങ്ങളുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് കണ്ണൂരിലെ വോട്ടര്‍മാരെ സമീപിക്കാനാവില്ല. ഇവിടത്തെ കര്‍ഷകര്‍ക്ക്, കര്‍ഷകത്തൊഴിലാളികള്‍ക്ക്, ബീഡിത്തൊഴിലാളികള്‍ക്ക്, നെയ്ത്തുതൊഴിലാളികള്‍ക്ക്, ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ തെരെഞ്ഞെടുപ്പിലാവട്ടെ ആസിയാന്‍ കരാറുള്‍പ്പെടെ മറ്റ് കാരണങ്ങളും.
കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെങ്കിലും അല്‍പ്പം ഹീറോയിസം കൈമുതലായുള്ള കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കഴിഞ്ഞതെരഞ്ഞെടുപ്പുവരെയും പാര്‍ലമെറ്റ്ന്‍ തിരഞ്ഞെടുപ്പിലും. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി യു ഡി എഫുകാര്‍ക്കുപോലും അംഗീകരിക്കാനാവാത്തയാള്‍. ചെറുപ്പത്തില്‍ മതനിഷ്ഠകള്‍ പാലിക്കാനാവാത്തതുകൊണ്ട് ‘കമ്മ്യൂണിസ്റ്റാ‘യ കൌശലക്കാരന്‍ കുട്ടി. കമ്മ്യൂണിസ്റ്റുകാരന്റെ അച്ചടക്കവും തനിക്ക് ദുഷ്ക്കരമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു അച്ചടക്കവും വേണ്ടാത്തയിടം എന്ന നിലയില്‍ കോണ്‍ഗ്രസ്സിലെത്തിയയാള്‍.
അബ്ദുള്ളക്കുട്ടിയായാലും ഏത് അലവലാതികുട്ടിയായാലും ഇടതന്മാര്‍ തോറ്റുകണ്ടാല്‍മതി എന്ന മനോഭാവവുമായി നടക്കുന്ന ചില രാഷ്ട്രീയന്ധന്മാരുടെ വോട്ടല്ലാതെ വേറെയാരും വോട്ടുചെയ്യുമെന്ന് കരുതാനാവില്ല. അപ്പൊപിന്നെ വേറെന്ത് വഴി. പതിവു വഴി. കണ്ണൂരിലെ തന്നെ ഇടതുശക്തികേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി പയറ്റുന്ന സ്ഥിരം പല്ലവി ആരോപണങ്ങള്‍ - കള്ളവോട്ട്, ബൂത്തുപിടുത്തം, വോട്ടര്‍പട്ടിക ക്രമക്കേടുകള്‍.
നടക്കട്ടെന്ന്, വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ.
Saturday, October 24, 2009
കണ്ണൂരിന്റെ അന്തസ്സ് കെടുത്തുന്നവര്‍
കോണ്‍ഗ്രസ്സ് തകരുന്നത് കണ്ണൂരുകാരനെ സംബന്ധിച്ച് വലീയ പ്രശ്നമല്ല. ഒരു കാലത്തും തങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ലാത്ത ഒരു പാര്‍ട്ടിയാണത് എന്ന് മറ്റെല്ലാത്തിടത്തെയും സാധാരണക്കാരെപ്പോലെ കണ്ണൂരുകാരായ സാധാരണക്കാര്‍ക്കും അറിയാം. വയലാര്‍ രവിതന്നെ കണ്ണൂരില്‍ വന്ന് പറഞ്ഞതെന്താ- സി പി എം കണ്ണൂരിലെ നെയ്ത്തുകാരെ മറന്നു എന്ന്. എന്ന് വെച്ചാല്‍ മുമ്പെങ്ങോ ഓര്‍ത്തിരുന്നു എന്നല്ലേ അര്‍ത്ഥം. പിന്നെ ഇപ്പോള്‍ മറന്നോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യാവുന്ന കാര്യമാണ്. ഡിബേറ്റബള്‍ ആന്റ് അര്‍ഗ്യൂയബള്‍ സ്റ്റേറ്റ്മെന്റ്. പക്ഷെ, കണ്ണൂരിലെ നെയ്ത്തുകാരെയോ ബീഡിത്തൊഴിലാളികളിയോ ഏതെങ്കിലും തൊഴിലാളികളെയോ ഏതെങ്കിലും കാലത്ത് ഓര്‍ത്തിരുന്നു എന്ന് വയലാര്‍ രവിയോ ഏതെങ്കിലും കോണ്‍ഗ്രസ്സ് നേതാവോ അവകാശപ്പെടാത്ത സ്ഥിതിക്ക് കോണ്‍ഗ്രസ്സ് അവരെയൊന്നും മറന്നു എന്ന് ആക്ഷേപം ഉന്നയിക്കേണ്ടതില്ല.
കോണ്‍ഗ്രസ്സിനെ തകര്‍ത്തതോടൊപ്പം സുധാകരന്‍ തകര്‍ത്തുകളഞ്ഞ മറ്റൊന്നുണ്ട്- കണ്ണൂരുകാരുടെ അന്തസ്സ്. തങ്ങള്‍ സംസ്കൃതചിത്തരാണെന്നും സൌഹാര്‍ദ്ദശീലരാണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കണ്ണൂരിനു പുറത്തുള്ള വലീയലോകത്ത് വിവിധകോണുകളില്‍ താമസിച്ച് ജോലിചെയ്യുന്ന ശരാശരി കണ്ണൂരുകാരന്‍ കഷ്ടപ്പെടുകയാണ്.
ഇന്നലെ കോണ്‍ഗ്രസ്സിന്റെ കടുത്ത അനുഭാവിയായ, കണ്ണൂര്‍ നഗരവാസിയായ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. പുള്ളി പറഞ്ഞത് മുമ്പൊക്കെ കണ്ണൂരിലെ സി പി എം ‘ഭീകരതാണ്ഡവ’ത്തെക്കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ മറുപടിയായി പറഞ്ഞിരുന്നത് ഇങ്ങനെയാണ് - അതൊക്കെ സി പി എംന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ അവര്‍ ചെയ്തുകൂട്ടുന്നതല്ലേ, കണ്ണൂര്‍ പട്ടണത്തില്‍ ഇമ്മാതിരി ഒരു പ്രശ്നവുമില്ല. അതു നമ്മുടെ കോണ്‍ഗ്രസ്സിന്റെ കോട്ടയല്ലേ.
ഇപ്പോഴെന്തു പറയും. ഈ നടക്കുന്നു എന്ന് പറയുന്ന കോലാഹലങ്ങളൊന്നും പാര്‍ട്ടിഗ്രാമങ്ങളിലല്ല. യു ഡി എഫ് നു മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും.
വോട്ടര്‍ പട്ടികയില്‍ അസ്വഭാവികയുണ്ടത്രെ! ഉണ്ടായിരുന്നു, ഇല്ലാത്ത ആറായിരത്തോളം വോട്ടുകളുണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് അതു സംബന്ധിച്ച് പരാതി കിട്ടി. അവരത് അന്വേഷിച്ച് ബോധ്യപ്പെട്ട് നീക്കം ചെയ്തു. അതിന്റെ വര്‍ക്ക് ഷീറ്റ് എല്ലാ രാഷ്റ്റ്രീയകക്ഷികള്‍ക്കും അയച്ചുകൊടുത്തു. ഒബ്ജെക്ഷനുകള്‍ കേള്‍ക്കാന്‍ ദിവസവും നല്‍കി. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു നാടകം. വിശദാംശങ്ങളിലേക്ക് ആഴത്തില്‍ കടക്കാന്‍ വിമുഖരായ ബഹുഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനായി, നിര്‍ലോഭമായ മാധ്യമസഹായത്തോടെ ഒരു ആക്ഷന്‍ ത്രില്ലര്‍. സമയം കഴിഞ്ഞും ഓഫീസിലിരുന്ന് ജോലിചെയ്യുന്ന തഹസീല്‍ദാരടുത്ത്ചെന്ന് ഭീഷണി. നേരത്തെ ലഭ്യമായതിനുശേഷമുള്ള അപ്ഡേറ്റഡ് വര്‍ക്ക്ഷീറ്റ് അപ്പൊത്തന്നെ കിട്ടണമത്രെ.
പതിനായിരക്കണക്കിന് ട്രാന്‍സ്ഫര്‍ വോട്ടുകള്‍ എന്നായിരുന്നു മറ്റൊരു മുദ്രാവാക്യം. അന്തിമവോട്ടര്‍ പട്ടിക വന്നിരിക്കുന്നു. ആകെ 1370 ട്രാന്‍സ്ഫര്‍ വോട്ടുകള്‍. എ പി അബ്ദുള്ളക്കുട്ടിയും കെ സുധാകരനും ഈ 1370ല്‍ പെടും. അവരുടെ കുടുംബങ്ങളും. കൂടാതെ കോണ്‍ഗ്രസ്സിന്റെ വേറെയും പ്രാദേശിക നേതാക്കളുടെ പേരുകളും കേള്‍ക്കുന്നു. നാലഞ്ചുവര്‍ഷമായി സുധാകരന്‍ കണ്ണൂര്‍ പട്ടണത്തില്‍തന്നെയാണത്രെ താമസം. ഈ നാലഞ്ചുവര്‍ഷത്തിനിടയില്‍ എത്ര തെരെഞ്ഞെടുപ്പുകള്‍ നടന്നു? അപ്പോഴൊന്നും വോട്ട് മാറ്റാതിരുന്നതെന്തുകൊണ്ട്? കാരണം വ്യക്തം. തങ്ങള്‍ക്ക് ആറായിരത്തോളം വ്യാജവോട്ടുള്ള കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലേക്ക് വോട്ട് മാറ്റേണ്ടതില്ല, പകരം സി പി എം കേന്ദ്രമായ എടക്കാട്തന്നെ തന്റെ വോട്ട് കിടന്നോട്ടെ എന്ന് കരുതി. ഇപ്പോള്‍ വാശിയേറിയ തെരെഞ്ഞെടുപ്പ് കണ്ണൂരില്‍മാത്രമായി നടക്കുമ്പോള്‍ വോട്ട് എടക്കാട്നിന്നും കണ്ണൂരിലേക്ക് മാറ്റി.
കോണ്‍ഗ്രസ്സിന്റെ ചിലവില്‍ സുധാകരന്‍ ആക്ഷന്‍ ത്രില്ലറുകള്‍ നിര്‍മ്മിക്കുന്നു. സംവിധാനവും ഹീറോയുടെ വേഷവും സുധാകരനുതന്നെ. വില്ലന്‍ കഥാപാത്രം എപ്പോഴും സി പി എം. പടം പൊളിഞ്ഞ് നിര്‍മ്മാതാവ് കുത്തുപാളയെടുക്കുമ്പോഴും ഹീറോ ഹീറോയായി വിലസുന്നു. പല ആക്ഷന്‍ ഹീറോകളും യഥാര്‍ത്ഥത്തില്‍ വില്ലന്മാരാണെന്നും വില്ലന്മാരായി സ്ക്രീനില്‍ നിറയുന്നവരില്‍ പലരും ജീവിതത്തില്‍ നല്ല മനുഷ്യരാണെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ണൂരിലെ സുധാകരന്‍ - സി പി എം ത്രില്ലറുകളുടെ കാര്യത്തിലെങ്കിലും അത് ശരിയാണെന്ന് അടുത്ത്നിന്ന് നോക്കുമ്പോള്‍ പറയേണ്ടിവരുന്നു. നിലവാരമില്ലാത്ത സിനിമകള്‍ സിനിമാരംഗത്തെതന്നെ അധപതിപ്പിക്കുന്നതുപോലെ സുധാകരന്റെ നിലവാരമില്ലാത്ത കളികള്‍ കണ്ണൂരിന്റെ അന്തസ്സ് കെടുത്തുന്നു.
Friday, October 16, 2009
കെ സുധാകരന്റെ അവകാശവാദങ്ങള്‍
മുകളില്‍ സുധാകരനെപ്പറ്റി എഴുതിയതെല്ലാം അദ്ദേഹത്തിന്റെ തന്നെ അവകാശവാദങ്ങളാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ വിശേഷണങ്ങളാണ്. കണ്ണൂരിനകത്തും പുറത്തുമുള്ള ഒരു വലീയവിഭാഗത്തിന്റെ ധാരണയും അങ്ങനെതന്നെ. പക്ഷെ, എന്താണ് സത്യം?
തെരെഞ്ഞെടുപ്പ് കണക്കുകളിലൂടെ ഒരു അന്വേഷണം നടത്തിനോക്കാം.കണ്ണൂര്‍ ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലുടെ. 1982 മുതല്‍ 2006 വരെ നടന്നിട്ടുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകള്‍. 1982 ഒരു നല്ലവര്‍ഷമാണ്. രണ്ട് മുന്നണികളുടെയും അടിസ്ഥാന ഘടന രൂപപ്പെട്ടത് അന്ന് മുതലാണ്. കൂടാതെ കെ സുധാകരന്‍ ജനാതാപാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സില്‍ചേര്‍ന്നത് 1982ന് ശേഷമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് - സുധാകരന്‍ വരുന്നതിനു മുമ്പും വന്നതിനുശേഷവും എന്ന രീതിയില്‍ കൃത്യമായി താരതമ്യം ചെയ്യാന്‍ നല്ല സൌകര്യം.
ഒരു കണ്‍ഫ്യൂഷന്‍ ആദ്യമേ ഒഴിവാക്കേണ്ടതുണ്ട്. കണ്ണൂര്‍ എന്ന് ഞാന്‍ എഴുതുന്നത് കണ്ണൂര്‍ നിയമസഭാമണ്ഡലത്തെ മാത്രമാണ്. കണ്ണൂര്‍ജില്ലയെ മൊത്തത്തില്‍ പരാമര്‍ശിക്കുമ്പോള്‍ ജില്ല എന്ന് മാത്രമായിരിക്കും എഴുതുക. അതായത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ജില്ലയിലെ പത്ത് നിയമസഭാമണ്ഡലങ്ങളില്‍ ഒന്ന് മാത്രമായ കണ്ണൂരിലാണ്.
ഇനി പത്ത് നിയമസഭാ മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ്കണക്കുകളിലൂടെ ഒന്ന് സഞ്ചരിക്കാം. ഔദ്യോഗികക്രമമല്ല, എനിക്ക് സൌകര്യം എന്ന് തോന്നിയ ക്രമത്തിലാണ് സഞ്ചാരം. ക്രമനിയമം ബാധകമല്ലാത്ത ഗണിതക്രിയയാണിത്.
1.എടക്കാട്
1982 മുതല്‍ 2006 വരെ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികള്‍ക്ക് ലഭിച്ച വോട്ട് ശതമാനത്തില്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക:

സത്യത്തില്‍ സുധാകരന്റെ സ്വന്തം തട്ടകം എടക്കാടാണ്. 1982ല്‍ ജനതാപാര്‍ട്ടിക്കാരനായി ഇവിടെ മത്സരിച്ച് തോറ്റു. 91ല്‍ സി പി എം കരുത്തന്‍ ഒ. ഭരതനെതിരെ ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തി. ഇരുന്നൂറ്റി ചില്ല്വാനം വോട്ടിന്റെ തോല്വി. വോട്ടര്‍പട്ടികയില്‍ ക്രമക്കേട്, കള്ളവോട്ട് ഒക്കെ ആരോപിച്ച് ഈ ഫലത്തിനെതിരെ സുധാകരന്‍ കോടതിയിലെത്തി. ഹൈക്കോടതിയില്‍നിന്നും അനുകൂല വിധിയും സമ്പാദിച്ചു. മനോരമയുടെ നേരെ ചൊവ്വേയില്‍ ഈ വിധിയെപ്പറ്റിയാണെന്ന് തോനുന്നു, കേരളത്തില്‍ ആദ്യമായി ഒരു തെരെഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയില്‍ വിജയം കണ്ടവനാണ് താന്‍ എന്ന് സുധാകരന്‍ വീരവാദം പറയുന്നത്കേട്ടു. പക്ഷെ കഥയുടെ ശേഷഭാഗം എന്തെന്നാല്‍ ഒ ഭരതന്‍ സുപ്രീംകോടതിയില്‍ പോവുകയും ഹൈക്കോടതി വിധി റദ്ദാക്കപ്പെടുകയും ചെയ്തു. ഈ 91ലെ തെരെഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകസഭാ തെരെഞ്ഞെടുപ്പും ഒപ്പം നടന്ന വര്‍ഷമാണത്. സുധാകരനെ തോല്‍പ്പിച്ചപ്പോള്‍തന്നെ ഈ നിയമസഭാമണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് ഭൂരിപക്ഷം നല്‍കുകയും ചെയ്തു. സുധാകരന്‍ ഉശിരുള്ള ആണ്‍കുട്ടിയായിരുന്നെങ്കില്‍ 1996ല്‍ ഇവിടെ വീണ്ടും മത്സരിച്ച് ജയിക്കണമായിരുന്നു. അതല്ല ഉണ്ടായത്. അദ്ദേഹം സുരക്ഷിതമണ്ഡലമായ കണ്ണൂരിലേക്ക് മാറി. 1996ല്‍ എം വി ജയരാജന്‍ മത്സരിക്കുന്നതോടെ എടക്കാട് പൂര്‍ണ്ണമായും ഒരു സി പി എം കോട്ടയായി മാറി. 2001 ലും വന്‍ വിജയം ആവര്‍ത്തിച്ച സി പി എം 2006ല്‍ ഈ മണ്ഡലം രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കുകയായിരുന്നു.
കണ്ണൂര്‍
കോണ്‍ഗ്രസ്സിന്റെ കേരളത്തിലെതന്നെ ഏറ്റവും വലീയ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. ഇന്നേവരെ ഇടതുസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടില്ല. ലീഗ് ഇടതുപക്ഷത്തായിരുന്നപ്പോള്‍പോലും. കണ്ണൂരിന്റെ പോക്ക് എങ്ങനെയായിരുന്നെന്ന് പട്ടിക കാണുക

91ല്‍ വീരശൂരപരാക്രമി സുധാകരന്‍ സുരക്ഷിതത്വം തേടി ഇവിടെയെത്തുന്നതിനുമുമ്പ് സൌമ്യപ്രകൃതക്കാരനായ എന്‍ രാമകൃഷണനായിരുന്നു ഇവിടത്തെ എം എല്‍ എ. അതിനും മുമ്പ് മറ്റൊരു പാവം മനുഷ്യന്‍. ചെരുപ്പുപോലും ഇടാതെ കണ്ണൂര്‍ മുഴുവന്‍ നടന്നുസഞ്ചരിച്ചിരുന്ന ഗാന്ധിയന്‍ പി. ഭാസ്കരന്‍. അദ്ദേഹത്തെ ഒതുക്കാന്‍ ഒരു സി പി എം ഭീകരതയും ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹത്തെപ്പോലെ പൊതുസമ്മതനായ ഒരാള്‍ കണ്ണൂരിലെ സി പി എം ല്‍ ഉണ്ടായിരുന്നു - ടി കെ ബാലന്‍. ബാലേട്ടന്റെ വീട് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകന്റെ ഒരു കണ്ണ് പോയി.
96ല്‍ എടക്കാട് സുധാകരന്‍ കാണിക്കാതിരുന്നതിലും വലീയ ധീരത പക്ഷെ ഇത്തവണ സി പി എം കാണിക്കുന്നു. കോണ്‍ഗ്രസ്സിന്റെ വന്‍ കോട്ടയില്‍ ഒരു സംസ്ഥാനനേതാവായ എം വി ജയരാജനെ മത്സരിപ്പിക്കുന്നു.
ഇരിക്കൂര്‍
ജില്ലയുടെ പേര് ഇരിക്കൂര്‍ എന്നായിരുന്നെങ്കില്‍ പിണറായിയുടെ തട്ടകത്തില്‍ അങ്ങോരെ മലര്‍ത്തിയടിച്ചവന്‍ എന്ന് വിശേഷിപ്പിക്കാന്‍ സുധാകരനേക്കാള്‍ യോഗ്യനായ ഒരാളുണ്ടാകുമായിരുന്നു - കെ സി ജോസഫ്!! കാരണം തെരെഞ്ഞെടുപ്പ്കാലത്ത് ചങ്ങനാശ്ശേരിയില്‍ നിന്നും വണ്ടികയറി കെ സി ജോസഫ് ഇവിടെയെത്തും. ജയിച്ചുപോകും. അത്രകണ്ട് യു ഡി എഫ് മണ്ഡലമാണ് ഇത്. ഇനി കണക്കുകള്‍ നോക്കാം.

പേരാവൂര്‍
പേരാവൂര്‍ കോണ്‍ഗ്രസ്സ് മുന്നണിക്ക് നേരിയ മുന്തൂക്കം ഉണ്ടായിരുന്നതായി കാണാം. പട്ടിക കാണുക.

പെരിങ്ങളം
പെരിങ്ങളത്ത് 82ല്‍ ഇടതിന് വലീയ വോട്ട് കിട്ടി. 87 മുതലുള്ള പാറ്റേണാണ് മണ്ഡലത്തിന്റെ സ്വഭാവമായി കണക്കാക്കാവുന്നത്. ഇരുമുന്നണികളും തുല്യശക്തികളായിരുന്നു ഇവിടെ.

തലശ്ശേരി
പെരിങ്ങളത്തേത് പോലെ തലശ്ശേരിയിലും 82ല്‍ ഇടതിന് വന്‍ മാര്‍ജിന്‍ ഉണ്ടായി. മണ്ഡലത്തിന്റെ സ്വഭാവം 87മുതലുള്ള പാറ്റേണ്‍ അനുസരിച്ച് നിര്‍ണ്ണയിക്കാനാവും.

അഴീക്കോട്
ഇടത്പക്ഷത്തിന് വ്യക്തമായ മുന്തൂക്കമുള്ള എന്നാല്‍ യു ഡി എഫ് ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന മണ്ഡലമാണ് അഴീക്കോട്. 87ല്‍ സി എം പി രൂപീകരിച്ചവേളയില്‍ എം വി രാഘവനിലൂടെ യു ഡി എഫ് ജയിച്ചിട്ടുമുണ്ട്.

അടുത്ത മൂന്ന് മണ്ഡലങ്ങള്‍ - കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍- മൂന്നും സി പി എംന്റെ ശക്തികേന്ദ്രങ്ങളാണ്.
കൂത്തുപറമ്പ്

തളിപ്പറമ്പ്

10. പയ്യന്നൂര്‍

പത്തുമണ്ഡലങ്ങളുടെയും ചിത്രം ആയി. ഇനി ജില്ലയെ മൊത്തത്തിലെടുത്താലുള്ള കണക്കുകള്‍ എങ്ങനെയെന്ന് നോക്കുക.

1982നെയും 2006നെയും മാത്രം നോക്കുമ്പോള്‍ നേരിയരീതിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി എന്ന് തോന്നാം. എന്നാല്‍ 82ലെ തെരെഞ്ഞെടുപ്പുല്‍ തലശ്ശേരി, പെരിങ്ങളം, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ അത്യധികമായ മാര്‍ജിനിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ആ വലീയ മാര്‍ജിന്‍ ശരാശരിയെ സ്വാധീനിച്ചതാണ്. എന്തായിരുന്നു അന്ന് അങ്ങനെ സംഭവിക്കാനുള്ള കാരണം എന്നറിയില്ല. എന്തായാലും അത് വേറിട്ട ഒരു കാര്യം എന്നല്ലാതെ ഒരു വോട്ടിംഗ് പാറ്റേണില്‍ ഉള്‍പ്പെടുത്താനാവില്ല. അതുകൊണ്ട്തന്നെ ജില്ലയുടെ സ്വഭാവപരിണാമം മനസ്സിലാക്കാന്‍ 1987 മുതലുള്ള കണക്കുകളാണ് ഉത്തമം.
കണ്ണൂരിലെ കോണ്‍ഗ്രസ്സ്, സുധാകരന്റെ വരവിനു ശേഷം - ഇങ്ങനെ സമ്മറൈസ് ചെയ്യാം.
- ഉറച്ച കോണ്‍ഗ്രസ്സ് കോട്ടകളായിരുന്ന കണ്ണൂരിലും ഇരിക്കൂറിലും കനത്ത വെല്ലുവിളി നേരിടുന്നു
- നേരിയ മുന്തൂക്കം ഉണ്ടായിരുന്ന പേരാവൂരും പെരിങ്ങളവും ഇടത്തോട്ട് ചാഞ്ഞുകഴിഞ്ഞിരിക്കുന്നു
- ഒന്നാഞ്ഞുപിടിച്ചാല്‍ നേട്ടങ്ങളുണ്ടാക്കാമായിരുന്ന എടക്കാടും അഴീക്കോടും ഉറച്ച ഇടതുമണ്ഡലങ്ങളായി മാറിയിരിക്കുന്നു
- തലശ്ശേരിയില്‍മാത്രം അല്പം മുന്നേറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ ബി ജെ പിക്ക് 65% വോട്ടിന്റെ കുറവുണ്ടായി എന്നോര്‍ത്താല്‍ ഈ മുന്നേറ്റത്തിന്റെ കാരണം വ്യക്തം
- അല്പമൊക്കെ പൊരുതിയിരുന്ന പരമ്പരാഗത സി പി എം ശക്തികേന്ദ്രങ്ങളായ കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ അതി ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നു
എല്ലാം കള്ളവോട്ടും ബൂത്തുപിടുത്തവുമല്ലേ എന്ന സ്ഥിരം പല്ലവി പാടാനൊരുങ്ങുന്നവര്‍ക്ക് 2006ലെ തെരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അന്നത്തെ ഡി സി സി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പത്രസമ്മേളനം ഓര്‍ക്കാം. കണ്ണൂരിലെ ജനങ്ങള്‍ ഇതാദ്യമായി സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്തു എന്നാണ് സണ്ണി പറഞ്ഞത്. ഏറ്റവും ദയനീയ പരാജയവും കോണ്‍ഗ്രസ്സിനുകിട്ടിയത് ആ തെരെഞ്ഞെടുപ്പില്‍!
നാല്‍പ്പതുകളിലെയോ മറ്റോ കാര്യമാണ്. സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപ്പിള്ള കണ്ണൂരില്‍ ബസ്സിറങ്ങുന്നു. കാത്തിരുന്ന ഗുണ്ടകള്‍ അദ്ദേഹത്തെ പൊതിരെ മര്‍ദ്ദിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പദ്മനാഭന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നത്രെ. ഇതിനെ ആസ്പദമാക്കി അദ്ദേഹം ഒരു കഥയും എഴുതിയിട്ടുണ്ട്. ടി പദ്മനാഭന്റെ ഒരഭിമുഖത്തില്‍നിന്നും അദ്ദേഹം തന്നെ പറയുന്നത് കേട്ടതാണ്. അതെന്തോ ആവട്ടെ, വാര്‍ത്താവിനിമയോപാധികള്‍ നാമമാത്രമായിരുന്ന അക്കാലത്ത് കൃഷ്ണപ്പിള്ളയെപ്പോലെ ഒരു നേതാവ് പട്ടാപ്പകല്‍ ഇത്ര ആസൂത്രിതമായി ആക്രമിക്കപ്പെടുമെങ്കില്‍ അന്നാട്ടിലെ സാദാ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ എത്രകണ്ട് അനുഭവിച്ചിട്ടുണ്ടാവും എന്ന് ആലോചിച്ചുനോക്കൂ. സി പി എം എന്ന പാര്‍ട്ടിയെ അന്നത്തെ അതേ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം കോണ്‍ഗ്രസ്സിലുണ്ട്. അവരുടെ ഊര്‍ജ്ജവും ആവേശവും കേടാതെ സൂക്ഷിക്കുക എന്നതാണ് കെ സുധാകരന്‍ ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറുകള്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുക. അതില്‍ ഹീറോയായി അഭിനയിക്കുക. ഇതിനിടയില്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സ് ആരോഗ്യം ചോര്‍ന്ന് ശുഷ്കിച്ചുകോണ്ടേയിരിക്കുന്നു.ഇതൊന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലാവില്ല. അല്ലെങ്കിലും നേരാംവണ്ണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയുമോ. പിന്നെ പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാനാവുമെങ്കില്‍ അതിനായി ഒരു ശ്രമം.
തെരെഞ്ഞെടുപ്പ് കണക്കുകള്‍ക്ക് അവലംബം keralaassembly.org
Thursday, October 8, 2009
സ്വാശ്രയകോളജുകളിലെ ആത്മഹത്യകള്‍
മലയാളി മധ്യവര്‍ഗ്ഗത്തിന്റെ നിരവധി പൊങ്ങച്ചഡയലോഗുകളില്‍ ഒന്നാണിത്. സന്ദര്‍ഭം സ്വന്തം മകന്റെയോ മകളുടെയോ സ്വാശ്രയ കോളജിനെക്കുറിച്ച് സംസാരിക്കുന്ന സന്ദര്‍ഭം.
ഇങ്ങനെ ആള്‍ക്കാര്‍ പറഞ്ഞുകിട്ടിയാല്‍ അത് അമൂല്യമായ ഒരു സ്വത്താണ് സ്വാശ്രയകോളജുകള്‍ക്ക്. തങ്ങള്‍ നടത്തുന്ന തീവെട്ടിക്കൊള്ളയെ തങ്ങളുടെ ‘ക്ലയന്റ്സ്’തന്നെ വെള്ളപൂശുന്നു. അതുകൊണ്ട് ഈ ‘ഡിസിപ്ലിന്‍’ കോളജ് മാനേജ്മെന്റുകള്‍ക്ക് പരമപ്രധാനമാണ്. അച്ചടക്കപാലനത്തിനായി അവര്‍ ചെയ്ത മനുഷ്യാവകാശ ധ്വംസനത്തിന്റെയും വ്യക്തിയുടെ സ്വകാര്യതയിലേക്ക് നടത്തിയ കുറ്റകരമായ കടന്നുകയറ്റത്തിന്റെയും പരിണതഫലമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തം. ഒപ്പം പ്രണയം പോലുള്ള ‘ദുശ്ശീല’ങ്ങളില്‍നിന്ന് മക്കളെ മോചിതരാക്കാന്‍ കുട്ടികളുടെ താല്പര്യമോ അഭിരുചിയോ നോക്കാതെ ഈ അച്ചടക്കക്കോട്ടകളിലേക്ക് അവരെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പുമാണിത്.
ഞാന്‍ പഠിച്ച സ്ക്കൂളുകളും കോളജുകളും അച്ചടക്കത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസകാലം അവസാനിച്ച് ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. സ്ക്കൂളിലെയും കോളജിലെയും അടുത്ത സുഹൃത്തുക്കള്‍ ഇപ്പോഴും അങ്ങനെതന്നെ. (ഇന്റര്‍നെറ്റിനു നന്ദി). അല്ലാതെ സഹപാഠികളായിരുന്ന പലരെയും പലേടത്തും വച്ചും കണ്ടുമുട്ടിക്കോണ്ടേയിരിക്കുന്നു. ഈ ദുബായില്‍ വച്ചുതന്നെ എത്രപേരുമായി അങ്ങനെ പരിചയം പുതുക്കിയിരിക്കുന്നു! എല്ലാവരും സാമാന്യം ഭംഗിയായാണ് ജീവിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്.
പറയുന്നത് നമുക്ക് വളരെ വിശദമായ ഒരു സര്‍വ്വെ ആവശ്യമാണ്. കഴിഞ്ഞ മുപ്പത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ താരതമ്യപഠനം. ഉയര്‍ന്ന അച്ചടക്കം നിഷ്ക്കര്‍ഷിക്കുന്ന അണ്‍ എയ്ഡഡ് - സ്വകാര്യമാനേജ്മെന്റ് വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരും അച്ചടക്കപാലനത്തിനായി ഒരു എക്സ്ട്രാ എഫെര്‍ട്ടും നടത്താത്ത(അതുകൊണ്ട് അച്ചടക്കമില്ലാത്ത സ്ഥാപനങ്ങള്‍ എന്ന് അര്‍ത്ഥമില്ല) വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരും തമ്മിലൊരു താരതമ്യപഠനം. വ്യക്തിജീവിതത്തില്‍ പുലര്‍ത്തുന്ന ധാര്‍മ്മികത, തൊഴില്‍ രംഗത്തെ അഭിവൃദ്ധി, സാമൂഹ്യജീവിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്കെ പഠനവിധേയമാക്കണം. വലീയ ഒരു ടാസ്ക്ക് ആയിരിക്കും തീര്‍ച്ച. എന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അച്ചടക്കത്തെയും സൌകര്യങ്ങളെയും കുറിച്ചുള്ള മിഥ്യാധാരണകളില്‍നിന്ന് ഒരു ചെറീയശതമാനത്തെയെങ്കിലും മോചിപ്പിക്കാനായാല്‍ അതൊരു വലീയ നേട്ടമായിരിക്കും.
Thursday, September 17, 2009
തരൂറും ജിംനേഷ്യവും പിന്നെ ഇക്കണൊമി ക്ലാസ്സ് യാത്രയും
മറ്റെല്ലാ ചോദ്യങ്ങള്‍ക്കുമെന്നപോലെ ഫാന്‍സിനെ കോരിത്തരിപ്പിച്ച് കൊണ്ട് ഉത്തരം:രണ്ട് കാരണങ്ങള്‍, കേരളഹൌസില്‍ ജിംനേഷ്യമില്ല. പിന്നെ ഓവര്‍ക്രൌഡഡ്. എന്നാലും ജനങ്ങളോട് ഇടപെടാന്‍ ഞാന്‍ ദിവസവും ഏതാനും സമയം അവിടെ ചിലവഴിക്കുന്നുണ്ട്.
ശശി തരൂര്‍ വര്‍ഷങ്ങളായി ജിംനേഷ്യത്തിലെ അഭ്യാസം ശീലമാക്കിയ ആളാണ്. ഒട്ടും ദുര്‍മേദസ്സിലാത്ത ശരീരമാണങ്ങേരുടേത്.
ഇനി ഇദ്ദേഹത്തിന് ഇങ്ങനെയൊരു ശീലം ഇല്ലായിരുന്നെങ്കിലോ? ഇപ്പോഴുള്ളതില്‍നിന്നും ഒരു പത്തുകിലോയെങ്കിലും കൂടുതലുണ്ടാവുമായിരുന്നു എന്ന് കരുതാം. അങ്ങനെവന്നാല്‍ നിസ്സംശയം ഇദ്ദേഹം ശരദ് പവാറിനോടും ഫാറൂഖ് അബ്ദുള്ളയോടും മത്സരിക്കാവുന്ന ഒരു ഉരുപ്പടിയായേനെ.
എന്നാലോ, തികച്ചും ന്യായമായ പവാറും ഫാറൂഖും പറഞ്ഞ എക്സ്യൂസ് അവതരിപ്പിക്കാമായിരുന്നു, മാഡത്തിനുമുന്നില്‍- തടിയും പൊക്കവും കാരണം കാറ്റ്ല് ക്ലാസ് പറ്റില്ല. എന്തെങ്കിലും ന്യായം പറഞ്ഞ് കോണ്‍ഗ്രസ്സ് ഇങ്ങേരെ ഒഴിവാക്കിക്കൊടുത്തേനെ.
ശശി തരൂറിന്റെ കാറ്റ്ല് ക്ലാസ്, ഹോളി കൌ പ്രയോഗങ്ങളെക്കുറിച്ച് ചര്‍ച്ച പലയിടത്തും നടക്കുന്നുണ്ട്. ഇംഗ്ലീഷ് അറിയുന്നവരും അറിയാത്തവരുമായ ശശി തരൂര്‍ ഫാന്‍സുകാര്‍ ആ പ്രയോഗങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുക മാത്രമല്ല, മഹത്വം കല്പിച്ചുകൊടുക്കുക കൂടി ചെയ്തിരിക്കുന്നു! കഷ്ടം. ഇത്തരക്കാരുടെ മസ്തിഷ്കം പുഷ്ടിപെട്ടാലേ തരൂര്‍ജിക്ക് മന്ത്രിപ്പണിയും വിവാദങ്ങളുമില്ലാതെ സ്വസ്ഥമായി ഏതെങ്കിലും ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ദുര്‍മേദസ്സിനെ പ്രതിരോധിക്കാനുള്ള വ്യായാമത്തിലേര്‍പ്പെടാന്‍ കഴിയൂ.
എന്റെ വിഷയം അതല്ല. ഈ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നത് അത്ര അഭിലഷണീയമാണോ. ഒരു കേന്ദ്രമന്ത്രി ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് യാത്രചെയ്യുമ്പോള്‍ അങ്ങേരുടെ മൂന്ന് മണിക്കൂര്‍ സമയം നഷ്ടപ്പെടുത്തുന്നതല്ലേ ഇക്കണൊമി സീറ്റ്. മര്യാദക്ക് ഒന്ന് ഉറങ്ങാനെങ്കിലും പറ്റുമോ. അതേ സമയം ബിസിനസ്സ് ക്ലാസ്സില്‍ സ്വസ്ഥതയോടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും വായനയോ പഠനമോ ആവാം. അല്ലെങ്കില്‍ ഏതെങ്കിലും കീറാമുട്ടി പ്രശ്നത്തിന്റെ ചുരളഴിക്കാനുള്ള ക്രിയാത്മകമായ ചിന്തകളിലേര്‍പ്പെടാം. യാത്രക്ക് ശേഷമുള്ള പരിപാടികളില്‍ ഊര്‍ജ്ജസ്വലമായി പൂര്‍ണ്ണമായ ഇന്‍-വോള്‍മെന്റോടെ പങ്കെടുക്കാം. അതുകൊണ്ട് നമ്മുടെ രാജ്യത്തിന് ലാഭമല്ലേ ഉണ്ടാവൂ. ഇനി ഇതൊന്നും ചെയ്യാതെ കന്നാലികളെപ്പോലെ യാത്രചെയ്യുന്നവരാണോ നമ്മുടെ മന്ത്രിമാര്‍. കൂടുതല്‍ വിഷമകരം ഇങ്ങനെയൊരുവാദം ഉയര്‍ത്താന്‍ യു പി എയില്‍ ഒരു മന്ത്രിയും ഒരു എം പി യും ഉണ്ടായില്ല എന്നതാണ്. എതിര്‍ത്തവര്‍ പറഞ്ഞത് തങ്ങളുടെ ദുര്‍മേദസ്സിന്റെ കാര്യം!
മാധ്യമങ്ങളും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. ലളിതജീവിതത്തെയും ഒരു പരിധിവരെ ദാരിദ്ര്യത്തെയും ഏകപക്ഷീയമായി മഹത്വവല്‍ക്കരിക്കുന്നത് മാധ്യമങ്ങളുടെ ഒരു ശീലമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഇങ്ങനെയൊരു ഗിമ്മിക്കുമായി രംഗത്ത് വന്നപ്പോള്‍ ഈ നടപടികൊണ്ട് ഉദ്ദേശം എന്ത്മാത്രം ചെലവ് ചുരുക്കാം എന്നതിനെക്കുറിച്ചൊന്നും അവര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താത്തത്. ചുരുങ്ങിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തോടെങ്കിലും എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നത്. വിമാനം ആകാശത്തുകൂടി പറക്കുന്നത് മാത്രം കണ്ടിട്ടുള്ള ദരിദ്രകോടികളുടെ രാജ്യമാണ് ഇന്ത്യ. ആ ജനതയോട് അനുഭാവം പ്രകടിപ്പിക്കാന്‍ വരള്‍ച്ചാക്കാലത്ത് ഇക്കണോമി ക്ലാസ്സില്‍ യാത്രചെയ്യുന്നു മന്ത്രിമാര്‍! ഹൊ! മഹത്തരം! ഇങ്ങനെയൊരു ചിന്തമാത്രം മുന്നോട്ട് വെക്കാന്‍ കഴിയുന്നതരത്തില്‍ സ്വയം പരിമിതി തീര്‍ത്ത ഒന്നാണ് നമ്മുടെ മീഡിയ.
ശശി തരൂറിനെപ്പോലുള്ളവര്‍ നമുക്ക് പറ്റിയ വിഡ്ഡിത്തമാകുന്നത് അവരുടെ ആര്‍ഭാടജീവിതം കൊണ്ടുമാത്രമല്ല. അവരുടെ ആവിശ്യങ്ങള്‍ എന്തെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കറിയാത്തതുകൊണ്ടുകൂടിയാണ്. അതെങ്ങനെ? അതിനെക്കുറിച്ച് അവര്‍ക്ക്തന്നെ ബോധ്യമില്ലല്ലോ. ആവിശ്യങ്ങള്‍ എന്നാല്‍ അവര്‍ക്ക് ജിംനേഷ്യവും സ്വകാര്യതയും മാത്രമല്ലേ.
