Saturday, August 29, 2009

അന്വേഷണാത്മക പത്രപാരായണം.

മലയാള മാധ്യമ പ്രവര്‍ത്തകര്‍ ബഹു മിടുക്കന്മാരാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം വഴി എന്തെല്ലാമാണ് അവര്‍ വെളിച്ചത്ത് കൊണ്ടുവന്നത്! പോള്‍ ജോര്‍ജ്ജ് മുത്തൂറ്റ് കൊല്ലപ്പെട്ടപ്പോള്‍ പോലീസ് കണ്ടെത്തുന്നതുമുമ്പെ എന്തെല്ലാം സത്യങ്ങള്‍ അവര്‍ മാലോകരെ അറിയിച്ചു! പോലീസ് കണ്ടെത്തിയതായി പറയുന്ന കാര്യങ്ങളാകട്ടെ വെറും കെട്ടുകഥകളാണെന്ന് അവര്‍ തെളിയിച്ചുകൊണ്ടേയിരിക്കയല്ലേ! അന്വേഷണാത്മക പത്രപ്രവര്‍ത്തനം ജേര്‍ണലിസത്തിന്റെ അടിസ്ഥാനമാണ്. അത് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഏത് മന്ത്രിക്കാണ് അധികാരം? മിടുക്കന്മാരായ അവര്‍ക്ക് മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാവൂ. പോലീസിനും കഴിവുണ്ട്, മിടുക്കുണ്ട്. പക്ഷെ, പറഞ്ഞിട്ടെന്താ, രാഷ്ട്രീയ ഇടപെടലുകാരണം സത്യം മൂടിവെച്ച് തിരക്കഥ രചിക്കാനല്ലേ അവര്‍ക്കാവുന്നുള്ളൂ. ഇപ്പോള്‍ ഒരാഴ്ചയാ‍യി വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവികളാണ്. മനോരമ ന്യൂസിലാവട്ടെ പോലീസിനെ അഭിനന്ദിച്ച് ഭരണപക്ഷത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും മിണ്ടാന്‍ തുടങ്ങുമ്പോഴേ കൌണ്ടര്‍ പോയന്റുമായി വരും: “ഇതെല്ലാം പോലീസിനുമുമ്പെ ജനത്തെ അറിയിച്ചത് മാധ്യമങ്ങളല്ലെ ശ്രീ....., മാധ്യമങ്ങളുടെ ജാഗ്രതയില്ലാരുന്നെങ്കില്‍..........“

മാധ്യമങ്ങള്‍ എന്ന് പൊതുനാമം ഉപയോഗിക്കുന്നത് മനോരമയുടെ വിനയം കൊണ്ട് മാത്രം. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഏറ്റവും വലീയ ശിങ്കങ്ങള്‍ മനോരമക്കാര്‍ തന്നെയെന്ന് ആര്‍ക്കാണറിയാത്തത്? ഈ കാര്യത്തില്‍ അവരല്ലേ അന്വേഷണാത്മകമായി ജേര്‍ണലിസം നടത്തി ഏറ്റവുമധികം സത്യങ്ങള്‍ ജനങ്ങളെ അറിയിച്ചത്?

അപ്പോഴതാ കിടക്കുന്നു ഒരു ബോക്സ് വാര്‍ത്ത ഇന്നലെ, മനോരമയില്‍ത്തന്നെ. വാര്‍ത്ത ഇങ്ങനെ:

ഓം പ്രകാശിന്റെ ഭാര്യയെ രക്ഷിക്കാന്‍ വനിതാ പോലീസിനെ വേഷം കെട്ടിച്ച് നാടകം.

തിരുവന്തപുരം:·ഗുണ്ട ഓം പ്രകാശിന്റ ഭാര്യ പൂര്‍ണ്ണിമയുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്താതിരിക്കാന്‍ വനിതാ പോലീസുകാരെ ജീപ്പില്‍ കയറ്റി സിറ്റി പോലീസിലെ ഒരു അസി. കമ്മീഷണര്‍ നഗരത്തില്‍ നാടകം കളിച്ചു. ഓം പ്രകാശിന്റെ ഭാര്യയെ വിളിച്ചുവരുത്താന്‍ ഏതാനും ദിവസമായി പോലീസ് ശ്രമിക്കുകയായിരുന്നു. ബന്ധുക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ്‍ ഇന്നലെ വൈകീട്ട് നാലോടെ അഭിഭാഷകനുമൊത്ത് അവര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്.

ഈ സമയം കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി. പക്ഷെ ആരെയും അകത്തേക്ക് കയറ്റിയില്ല. ഏവരും ക്യാമറകളുമായി റോഡില്‍ തമ്പടിച്ചു. ഇതിനിടെ ചില പോലീസുകാര്‍ എത്തി പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശിച്ചു. അപ്പോഴാണ് ഒരു എസിയുടെ നേതൃത്വത്തില്‍ പോലീസ് നാടകം അരങ്ങേറിയത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് തിരക്കിട്ട് രണ്ടുമൂന്ന് വനിതാപോലീസുകാര്‍ എസിയുടെ ജീപ്പില്‍ കയറി. ഏവര്‍ക്കും മഫ്തി വേഷമായിരുന്നു. മുന്നിലെ ലൈറ്റും തെളിച്ച് ഹോണും മുഴക്കി പുറത്തേക്കൊരുപാച്ചില്‍.

സാധാരണ കമ്മീഷണര്‍ ഓഫീസില്‍നിന്നു പുറത്തേക്ക് വാഹനങ്ങള്‍ പോകുന്നത് ഔട്ട് എന്ന് രേഖപ്പെടുത്തിയ വഴിയിലൂടെയാണ്‍. എന്നാല്‍ എസിയുടെ വണ്ടി ക്യാമറാമാന്മാരെ കബളിപ്പിക്കാന് ഇന്‍ വഴി കടന്നു. ഓം പ്രകാശിന്റെ ഭാര്യയുമായി എസിയും സംഘവും പോയതാണെന്ന് പോലീസുകാര്‍ പറഞ്ഞു. ഇതുകണ്ടു കുറെ ചാനലുകാര്‍ പിരിഞ്ഞുപോയി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേവണ്ടി തിരിച്ചെത്തി. അതേ വനിതാപോലീസുകാര്‍ മാത്രമായിരുന്നു ജീപ്പില്‍. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാനായിരുന്നു ഈ നാടകം. ഓം പ്രകാശിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പിന്നീടും തുടര്‍ന്നു.

മടങ്ങിപ്പോയ കൂട്ടത്തില്‍ മനോരമയുടെ ശിങ്കങ്ങളും ഉണ്ടായിരുന്നെന്ന് നമുക്ക് എഴുതാപ്പുറം വായിക്കാവുന്നതാണ്. നമുക്കും വേണ്ടേ ഒരു അന്വേഷണാത്മകത്വം. അതുശരി, അപ്പോ ഇത്ര എളുപ്പത്തില്‍ കബളിപ്പിക്കാവുന്ന പൈങ്ങോപ്പാടന്മാരാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്. ആരുടെയോ ആസനത്തില്‍ ആലുകിളിര്‍ത്താല്‍.... എന്നൊക്കെ പഴം ചൊല്ലില്‍ പറയുന്നതുപോലെ ഇതും ഒരു ബോക്സ് ന്യൂസായി കൊടുത്തിരിക്കുന്നു! ദോഷം പറയരുതല്ലോ, സ്വയം പുകഴ്ത്തിയിട്ടില്ല എവിടെയും, പോലീസിനെ ഇകഴ്ത്തി എന്ന് മാത്രം.

ബി ജെ പിക്കാരന്‍ 1997ലെ DYFI അംഗത്വകൂപ്പണ്‍ കാണിച്ചപ്പോള്‍ ഒരു സംശയം ഏത് പൊട്ടനും തോന്നാം. എനിക്കും തോന്നി. DYFIയുടെ അംഗത്വകൂപ്പണ്‍ അച്ചടിക്കുന്നത് അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്നതിനേക്കാള്‍ മുന്തിയ വല്ല ടെക്നോളജിവെച്ചാണോ? പത്തുവര്‍ഷം പഴക്കമുള്ള കടലാസുകഷണം മങ്ങിയിട്ടില്ല, പിഞ്ഞിയിട്ടില്ല, പോറിയിട്ടില്ല. പക്ഷെ ഇത്തരം സംശയം അന്വേഷണാത്മക മനോരമക്ക് ഉണ്ടാവാത്തത് നേരത്തെപ്പോലെ ശുദ്ധാത്മക്കളായതുകൊണ്ടൊന്നുമല്ലായിരിക്കാം. ഏത് വാര്‍ത്തയും നേരെ ചൊവ്വേ കൊടുക്കണമല്ലോ എന്ന മാധ്യമധര്‍മ്മം നിറവേറ്റിയതാവാം.

ലുങ്കി ന്യൂസ് എന്താണെന്ന് ഗള്‍ഫുകാരനോട് വിശദീകരിക്കേണ്ടതില്ല. ജോലിയും കഴിഞ്ഞ് മലയാളി ഗള്‍ഫന്‍ തന്റെ കെടക്കമഡേഷനില്‍ വന്നണഞ്ഞയുടന്‍ കളസവും ഊരിയെറിഞ്ഞ് ലുങ്കിയെടുത്ത് ചുറ്റും. രണ്ടെണ്ണം വിട്ട്കൊണ്ട് പാചകവും ഒപ്പം സഹമുറിയന്മാരുമായി സമകാലീക വിഷയങ്ങളില്‍ ചര്‍ച്ചയും വിവരങ്ങള്‍ പങ്കുവെക്കലും. അതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും തട്ടിവിടും. അതുപിന്നെ ഗള്‍ഫിലാകമാനം വ്യാപിക്കാന്‍ ഇപ്പോഴത്തെ നിലക്ക് മിനിറ്റുകള്‍ . ഇതാണ് ലുങ്കി ന്യൂസ്. ഈ ലുങ്കി ന്യൂസും ഇപ്പോള്‍ അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ദേരയില്‍ ഓം പ്രകാശിന്റെ ഛായയുള്ള ഒരു കക്ഷിയെകണ്ടെന്ന് ഏതോ ഒരുത്തന്‍ ലുങ്കി ചുറ്റുന്നതിനിടയില്‍ പറഞ്ഞുകാണും. അതുപിന്നെ ഓം പ്രകാശാകാന്‍ എത്ര സമയം വേണം? ദേരയിലാവുമ്പോള്‍ എവിടെയായിരിക്കും ഇവര്‍ താമസിക്കുക എന്നതിലും സംശയിക്കേണ്ടതില്ല. ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വരുമ്പോള്‍ താമസിക്കുന്ന മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ആ ഹോട്ടലില്ലേ, അവിടത്തന്നെ! ലാവ്ലിന്‍ കത്തി നിന്നപ്പോള്‍ ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വന്നാല്‍ താമസം ദിലീപ് രാഹുലന്റെ വീട്ടിലായിരുന്നു. ഇപ്പോഴത് ഇവിടെയായി! യേത്?

അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഈ നിലയില്‍ പോകുമ്പോള്‍ പൊതുജനത്തിന് അന്വേഷണാത്മക പത്രപാരായണം നടത്താതെ പറ്റുമോ?

Friday, August 21, 2009

ആസിയാന്‍ കരാറും ഉപഭോക്താക്കളും

'ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭിക്കും. കര്‍ഷകര്‍ക്കും ഉല്പാദകര്‍ക്കും തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും കൂടിയ വില ലഭിക്കും’

ഈ വാദം നമ്മള്‍ കേട്ടത് എപ്പോഴാണെന്ന് മറന്നിട്ടില്ലല്ലോ. ചില്ലറ വ്യാപാര മേഖല ബഹുരാഷ്ട്രകമ്പനികള്‍ക്ക് തുറന്നുകൊടുത്ത സന്ദര്‍ഭത്തില്‍. ആരാ ഈ വാദങ്ങള്‍ ഉയര്‍ത്തിയത്- നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ സാമ്പത്തിക വിദഗ്ധരും വലത് രാഷ്ട്രീയക്കാരും. അവരുടെ നായകസ്ഥാനത്ത് പതിവുപോലെ മന്മോഹനും ചിദംബരവും.

മറുപടിയായി എതിര്‍ക്കുന്നവര്‍ പറഞ്ഞത് ഇതുമാത്രമായിരുന്നു-‘തുടക്കത്തില്‍ അങ്ങനെയൊക്കെയായിരിക്കും. കാലക്രമേണ എല്ലാ നിയന്ത്രണങ്ങളും ഈ ബഹുരാഷ്ട്രകമ്പനികളുടെ കയ്യിലാവും. ഉപഭോക്താക്കളും കര്‍ഷകരടക്കമുള്ള ഉല്പാദകരും ഇവരുടെ ചൊല്‍പ്പടിക്കാവും’.

എന്നിട്ടെന്താ കണ്ട കാഴ്ച? കാലം ഒട്ടും കഴിയേണ്ടിവന്നില്ല. തുടക്കം മുതല്‍തന്നെ കാര്യങ്ങള്‍ ഈ വമ്പന്മാരുടെ വരുതിയിലായി. ഉപഭോക്താവിന് വില കുറച്ചും കിട്ടിയില്ല, കര്‍ഷകന് വില കൂടുതലും കിട്ടിയില്ല. അരിയും ഗോതമ്പുമടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി നമ്മുടെ പ്രധാനപ്രശ്നമാണ്. കാരണം മാത്രം കണ്ടെത്താനായിട്ടില്ല. ഇടതു പിന്തുണ നഷ്ടപ്പെട്ട് കഴിഞ്ഞ UPA സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ വേളയില്‍ ചിദംബരത്തിന്റെ പാര്‍ലമെന്റിലെ മറുപടി പ്രസംഗത്തില്‍ കേട്ടത് അരിക്കും ഗോതമ്പിനുമൊക്കെ റിക്കോഡ് ഉല്പാദനമുണ്ടായെന്നാണ്. ഈ വര്‍ഷം അതിനെയും മറികടന്ന് ഉല്പാദാനത്തില്‍ പുതിയ റെക്കോഡ് ഉണ്ടായെന്ന് ശര്‍ദ് പവാറിന്റെ പ്രസ്താവന ഇന്ന് വന്നിരിക്കുന്നു. ഇന്ത്യാക്കാരന്റെ ഉപഭോഗം കൂടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വില കൂടിക്കൊണ്ടേയിരിക്കുന്നു. ആറുമാസം മുമ്പ് വരെ ഉയര്‍ന്ന നാണയപ്പെരുപ്പം കാരണമായി കേട്ടിരുന്നു.

ഇപ്പോഴോ - നാണ്യശോഷണം, സാമ്പത്തികമാന്ദ്യം, തൊഴില്‍ നഷ്ടപ്പെടല്‍, പകര്‍ച്ചവ്യാധികള്‍. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിനും വില കുറയേണ്ടതാണ്, സാമ്പത്തിക ശാസ്ത്രപ്രകാരം. എന്തു വിശദീകരണം നടത്താനുണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക്. ഓ, അദ്ദേഹം ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ. അദ്ദേഹത്തെ അങ്ങ് വിശ്വാസത്തിലെടുത്തേക്കണം. നമ്മളുടടുത്ത് വിശദീകരിക്കലും ചര്‍ച്ചചെയ്യലുമൊന്നും അദ്ദേഹത്തിന്റെ പണിയല്ല. അതൊക്കെ അദ്ദേഹം അമേരിക്കയുമൊത്ത് അല്ലെങ്കില്‍ മുതലാളിമാരുമൊത്ത് മാത്രമെ ചെയ്യാറുള്ളൂ.

ഈ കുറിപ്പിന്റെ ആദ്യവാചകത്തിലേക്ക് തിരിച്ചുവരാം- ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞവിലക്ക് ലഭ്യമാവും. ഇത് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് കേള്‍ക്കുകയാണ്. ആസിയാന്‍ കരാറാണു വിഷയം.

തുലോം കുറവായ വ്യാപാരികളെയല്ല, ഉപഭോക്താക്കള്‍ എന്ന സാധാരണജനത്തിനാണ് പരിഗണന നല്‍കേണ്ടത് എന്ന് അന്ന് പറഞ്ഞുകേട്ടു. അതേ വാദം ഇപ്പോഴും. ഏതാനും കര്‍ഷകരെയല്ല, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ സാധാരണജനം കര്‍ഷകരല്ല. വിദേശത്ത് ജോലിചെയ്യുന്നവരുടെ കുടുംബങ്ങളാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. അവരുടെ ക്ഷേമമാണ് മുഖ്യം.

ചെറുകിട വ്യാപാരികള്‍ മത്സരക്ഷമമായാല്‍ ബഹുരാഷ്ട്രകുത്തകകളെ പേടിക്കേണ്ടതില്ല എന്ന ഉപദേശവും അന്ന് കേട്ടിരുന്നു. ആ ഉപദേശം ഇപ്പൊഴും. കര്‍ഷകര്‍ കോമ്പീറ്റന്റ് ആകണം.

അന്ന് ചെറുകിട വ്യാപാരികളെ കരിഞ്ചന്തക്കാര്‍, പൂഴ്ത്തിവെപ്പുകാര്‍ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിരുന്നു. കര്‍ഷകരെ അധിക്ഷേപിക്കാനുള്ള സമാനപദങ്ങള്‍ ഉരുത്തിരിഞ്ഞ് വരുമായിരിക്കാം.

ഇനി വമ്പന്‍ വ്യാപാരികള്‍ക്ക് ഉല്പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ ചിലവില്‍ ഇറക്കുമതി ചെയ്യാം. അതുകൊണ്ട് അവയൊക്കെ കുറഞ്ഞ വിലക്ക് ഉപഭോക്താവിന് ലഭിക്കുമോ? ഇല്ല. ആ ചിന്തയേ മാറ്റി വെച്ചേര്. വില കുറക്കാനല്ല, മാനം മുട്ടെ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു!! അതാണ് വരള്‍ച്ച!!! വരള്‍ച്ചയുണ്ട് ശരി. പക്ഷെ അതിന് ഇത്ര മുഴം മുമ്പെ ഇത്ര ശക്തിയായി എറിയണോ?- പ്രധാനമന്ത്രിയുടെ പ്രസ്താവന, കൃഷി മന്ത്രിയുടെ പ്രസ്താവന, കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഉഗ്രന്‍ നിര്‍ദ്ദേശങ്ങള്‍. എന്റമ്മേ!!!

മുമ്പ് നമ്മുടെ നാട്ടില്‍ കൃത്രിമ വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ചിരുന്നവര്‍ നമ്മുടെ ചുറ്റുവട്ടത്തുള്ളതന്നെയുള്ള മൊത്തം/ചില്ലറ വില്പനക്കാരായിരുന്നു. അവര്‍ക്ക് സാമൂഹ്യമായ കടിഞ്ഞാണുകളുണ്ടായിരുന്നു. അവരുടെ ശേഷി പരിമിതമായിരുന്നു. രാഷ്ട്രീയ സ്വാധീനം പ്രാദേശികതലത്തില്‍ മാത്രമായിരുന്നു. അവരെ നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടായിരുന്നു. ഇന്ന് നമ്മുടെ പട്ടണത്തില്‍ അരിയും പച്ചക്കറിയും മീനും വില്‍ക്കുന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന അംബാനിമാരാണ്. അവര്‍ക്ക് ശതകോടികളുടെ ആസ്തിയുണ്ട്. ഏത് പാതിരാത്രിയിലും പ്രധാനമന്ത്രിയുടെ വരെ വീട്ടിലേക്ക് നടന്നുകയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവരെ നിയന്ത്രിക്കാമായിരുന്ന നിയമങ്ങള്‍ എടുത്തുകളയപ്പെട്ടിരിക്കുന്നു.

അല്ലയോ ഉപഭോക്താവേ, ആസിയാന്‍ കരാറുകൊണ്ടൊന്നും നിങ്ങള്‍ക്കൊരുഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. തല്‍ക്കാലം നിങ്ങള്‍ക്ക് സംഘടിക്കാനാവുമാവില്ല. തെളിഞ്ഞ ബുദ്ധിയുമായി അടുത്ത തലമുറ ഉപഭോക്താവ് വരും. അവര്‍ക്ക് അണിചേരാന്‍ സംഘടന ഇന്നലെത്തന്നെ ഇവിടെയുണ്ട്. ഇന്നുമുണ്ട്, നാളെയുമുണ്ടാവും. ഈ കരാറുകളെ, നയങ്ങളെ, അതിന്റെ വക്താക്കളെ എല്ലാം അവര്‍ ചവറ്റുകുട്ടയില്‍ തള്ളും.

Related Posts
ഉപഭോക്താവിനെ വഞ്ചിക്കുന്നത് ആര്? by Manoj
ഉപഭോക്താക്കള്‍ സംഘടിക്കണം by K P സുകുമാരന്‍
കുമാരേട്ടാ...എന്റെ കുമാരേട്ടാ by മരത്തലയന്‍