Friday, April 30, 2010

ബംഗാളിലെ സ്ഥിതി ശോചനീയം

ജനപ്പെരുപ്പം ഇന്ത്യയുടെ പിന്നോക്കാവസ്ഥക്ക് മുഖ്യകാരണമാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടെങ്കിലും ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടെ മൂന്നിരട്ടിയാണ്. ലോകത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.2% മാത്രം വരുന്ന ഇന്ത്യയില്‍ ലോകജനസംഖ്യയുടെ 17.5% വസിക്കുന്നു. ചൈനയുടേത് ലോകജനസംഖ്യയുടെ 19% വരുമെങ്കിലും ചൈന ലോകത്തിന്റെ മൊത്തം വിസ്തൃതിയുടെ 6.5% വരും. അത്രതന്നെ വലിപ്പമുള്ള അമേരിക്കയിലാവട്ടെ ലോകജനസംഖ്യയുടെ 4.5% മാത്രം ജനങ്ങളാണുള്ളത്.

നമ്മളെല്ലാവരും സ്ക്കൂളില്‍ പഠിച്ച സാമൂഹ്യശാസ്ത്രപാഠങ്ങളില്‍ ഒന്നാണിത്. ഇപ്പോഴും ഇതൊക്കെ പഠിപ്പിക്കുന്നുണ്ടാവണം. രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കൂടുന്നത് നല്ലതാണെന്ന് ഒരു വാദം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും വളരെ കൂടുതലായ ജനസാന്ദ്രത ഒരു പ്രദേശത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമാവും, പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവും എന്നകാര്യത്തില്‍ തര്‍ക്കമില്ല.


ലോകത്തിന്റെ മൊത്തം കാര്യം അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ജനസംഖ്യകൊണ്ടും വിസ്തീര്‍ണ്ണം കൊണ്ടും ഏറ്റവും വലിപ്പമുള്ള 13 എണ്ണത്തിന്റെ വികസനം താരതമ്യം ചെയ്തുനോക്കാം. കേരളം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു സംസ്ഥാനമല്ല. എങ്കില്‍ക്കൂടി നമ്മുടെ സംസ്ഥാനമല്ലേ, അതുകൊണ്ട് കേരളത്തെയും ഉള്‍പ്പെടുത്തി. അങ്ങനെ 14 സംസ്ഥാനങ്ങള്‍. മാനദണ്ഡമായെടുത്തിരിക്കുന്നത് മൊത്തം ആഭ്യന്തര ഉത്പാദനം/അതിന്റെ ആളോഹരി എന്ന സൂചകമാണ്. അതെ, തികച്ചും ഒരു മുതലാളിത്ത സൂചകം തന്നെ.

ഇങ്ങനെയൊരു താരതമ്യത്തിനു മുതിരാന്‍ കാരണം, ഇപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ബംഗാളിന്റെ ശോച്യാവസ്ഥയാണ് . ഈ പ്രപഞ്ചത്തിലെ ഏതുവിഷയമാകട്ടെ ബംഗാളിലെ ശോച്യാവസ്ഥയും കേരളത്തിന്റെ വികസന മുരടിപ്പും പരാമര്‍ശിക്കാതെ ഒരു ലേഖനവും കുറിപ്പും പ്രഭാഷണവും അവസാനിക്കുകയില്ല. ഒപ്പം ഗുജറാത്ത്, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ നടത്തുന്ന കുതിപ്പിനെപ്പറ്റിയും കേള്‍ക്കാം.

കാര്യത്തിലേക്ക് വരാം. പശ്ചിമ ബംഗാള്‍ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ്. ച. കി. മീറ്ററിന് 903 പേര്‍. ഇന്ത്യയുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 2.7% മാത്രം വരുന്ന ബംഗാളില്‍ ഇന്ത്യന്‍ ജനതയുടെ 7.8% ആളുകളുണ്ട്. വിസ്തീര്‍ണ്ണത്തിന്റെയും ജനസംഖ്യയുടെയും ശതമാനങ്ങളുടെ അനുപാതം ഒരു സൂചകമായെടുക്കുന്നത് കൂടുതല്‍ സൌകര്യമായിരിക്കും. ഒരര്‍ത്ഥത്തില്‍ ഇത് ജനസാന്ദ്രത തന്നെയാണ്. എന്നാലും 903/ച. കി.മീ അല്ലെങ്കില്‍ 834/ച. കീ.മീ എന്നൊക്കെ പറയുന്നതിനെക്കാള്‍ ഒരു സംഖ്യ മാത്രമായ സൂചകം ഒരു സൌകര്യം തന്നെയല്ലേ. അതനുസരിച്ച് ബംഗാളിന്റെ സൂചിക 0.35 ആണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്. തൊട്ടടുത്ത് ബീഹാര്‍, പിന്നെ കേരളം, പിന്നെ യു. പി. അതായത് ഏറ്റവും പിന്നോക്കം നില്‍ക്കേണ്ടുന്ന സംസ്ഥാനങ്ങളാണിവ. ഈ സൂചികയുടെ ക്രമത്തില്‍ ഈ 14 സംസ്ഥാനങ്ങളെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക.


ഏറ്റവും കൂടിയത് രാജസ്ഥാന്‍- സൂചിക 1.9. താര്‍ മരുഭൂമിയെ ഒഴിവാക്കിയാല്‍ത്തന്നെ ഇത് 0.79 വരും. ഇന്ത്യയുടെ 9.4% വരുന്ന മധ്യപ്രദേശില്‍ 5.8% ജനതയാണുള്ളത്. 9.4% വരുന്ന മഹാരാഷ്ട്രയില്‍ ഏതാണ്ട് അതേ ശതമാനം ജനങ്ങള്‍. 8.4 % വിസ്തൃതിയുള്ള ആന്ധ്രയില്‍ 7.4% ജനങ്ങള്‍ മാത്രം. ഇന്ത്യയുടെ 6% വരുന്ന ഗുജറാത്തില്‍ 5% ജനങ്ങളേ ഉള്ളൂ. 5.8% വരുന്ന കര്‍ണ്ണാടകത്തില്‍ 5.1% ജനങ്ങള്‍. അതായത് വികസനത്തിന് ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളാണ് ഇവയെല്ലാം. ഇനി മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഏത് ക്രമത്തില്‍ വരുന്നു എന്ന് നോക്കാം.


യു. പി ക്ക് രണ്ടാം സ്ഥാനം. ഇന്ത്യന്‍ ജനസംഖ്യയുടെ 16%ല്‍ അധികം യു പിയിലാണല്ലോ. കൂടിയ ജനസംഖ്യ ആഭ്യന്തര ഉദ്പാദനത്തിന്റെ വലിപ്പം കൂട്ടും. പക്ഷെ ആളോഹരി എടുത്താലോ. ആളോഹരി ക്രമത്തിലുള്ള പട്ടികയും കാണാം.


ആഭ്യന്തര ഉദ്പാദനത്തില്‍ ആറാം സ്ഥാനമുള്ള ബംഗാളിന് ആളോഹരി ക്രമത്തില്‍ എട്ടാം സ്ഥാനം. ചെറീയ സംസ്ഥാനങ്ങളായ പഞ്ചാബും കേരളവും മുന്നോട്ട് കേറിയപ്പോള്‍ ബംഗാള്‍ രണ്ട് സ്ഥാനം പിറകോട്ട് പോയി. എത്ര സന്തുലിതം. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യു. പി ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്ത്. ബീഹാറിനുമാത്രം മുന്നില്‍.

ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കേണ്ടിയിരുന്ന സംസ്ഥാനമാണ് ബംഗാള്‍ എന്ന് പറഞ്ഞുവല്ലോ. ഇടതുഭരണത്തിനുമുമ്പ് അത് അങ്ങനെതന്നെയായിരുന്നു എന്നാണ് അറിയുന്നത്. ലിങ്കുകളോ റഫര്‍ന്‍സോ ഇടാനില്ല തല്‍ക്കാലം. അതിനെ ശരിവെക്കുന്നതാണ് ബംഗാളിനോട് ഏറ്റവും സമാനമായ സാഹചര്യമുള്ള ബീഹാറിന്റെ അവസ്ഥ. ഇന്ത്യയില്‍(ലോകത്തില്‍തന്നെ) ഏറ്റവും പിന്നോക്കം. ബംഗാളിന്റെ മൂന്നിലൊന്നുമാത്രം വരുന്ന സമ്പദ് വ്യവസ്ഥ.

ആഭ്യന്തര ഉദ്പാദനവും പ്രതിശീര്‍ഷവരുമാനവുമൊക്കെ മുതലാളിത്ത കാഴ്ചപ്പാടില്‍ വികസനം അളക്കാനുള്ളതാണല്ലോ. ഇനി ഇടതുപക്ഷം പറയുന്ന വികസന സൂചകങ്ങള്‍ - സാക്ഷരത, വിദ്യാഭ്യാസം, ശിശുക്കള്‍ക്ക് പോഷകാഹാരലഭ്യത, ആരോഗ്യം,സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയൊക്കെ ബംഗാളിന്റെ സ്ഥാനം ഗുജറാത്തിനും മഹാരാഷ്ട്രക്കും വരെ മുകളിലാണ്.

കേരളത്തില്‍ ഇടതുഭരണമുണ്ടാവുമ്പോള്‍ കേന്ദ്രം നമ്മോട് കാണിക്കുന്ന വിവേചനം നമുക്കറിയാം. സ്ഥിരമായ ഇടതുമുന്നണി ഭരിക്കുന്ന ബംഗാളിനോടും അങ്ങനെയൊരു നയം ഉണ്ടെന്ന് പരാതികളുണ്ട്. അര്‍ഹിച്ച കേന്ദ്രവിഹിതം ഈ സംസ്ഥാനത്തിന് കിട്ടാറില്ല എന്നതും കണക്കിലെടുത്താലോ. കടുത്ത പ്രാദേശികവാദം കൊണ്ട് തമിഴ്നാടും ഒരു പരിധിവരെ പഞ്ചാബും നേട്ടമുണ്ടാക്കിയത് അനര്‍ഹമായ കേന്ദ്രവിഹിതം നേടിയെടുത്തിട്ടാവാം എന്ന അനുമാനവും നടത്തേണ്ടിവരുന്നു.

ഏറ്റവും അനുകൂലമായ സാഹചര്യങ്ങളുണ്ടായിട്ടും വലത് ഉദാരീകരണ സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളെയും ഏറ്റവും പിന്നില്‍തന്നെ നിര്‍ത്തിയിരിക്കുന്നു. അഭ്യന്തര ഉദ്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്നവ പോലും പട്ടിണിയിലും ദാരിദ്ര്യത്തിലും കര്‍ഷക ആത്മഹത്യയിലും ശിശുവേലയിലും എല്ലാം മുന്നില്‍ത്തന്നെ. ഇനി പ്രതികൂലാവസ്ഥയിലുള്ള സംസ്ഥാ‍നങ്ങളില്‍ വലതു സര്‍ക്കാ‍രുകള്‍ ഭരിച്ചപ്പോഴോ - അതി ദയനീയം. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും എത്ര ഭേദപ്പെട്ട നിലയിലേക്ക് ബംഗാളിനെ എത്തിക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞു എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്.

ബംഗാളിലെ സ്ഥിതി ശോചനീയം, ശോചനീയം, ശോചനീയം. കേരളത്തില്‍ വികസന മുരടിപ്പ്, മുരടിപ്പ്, മുരടിപ്പ്.എല്ലാത്തിനും കാരണം ഇടത് പക്ഷം. ഇടത് ട്രേഡ് യൂനിയനിസം, പണിമുടക്കുകള്‍, ഹര്‍ത്താലുകള്‍,ബന്ദുകള്‍. ഈ പല്ലവിയും പാടിനടക്കുന്ന വലത് രാഷ്ട്രീയക്കാരേ, അരാഷ്ട്രീയ വികസന വാദികളേ, അബ്ദുള്ളക്കുട്ടികളേ, അഞ്ചരക്കണ്ടികളേ, കണക്കുകള്‍ നിങ്ങളെനോക്കി കൊഞ്ഞനം കുത്തുന്നു.

ഈ പോസ്റ്റിലെ വിവരങ്ങള്‍ക്കും പട്ടികകള്‍ക്കും അവലംബം:

Friday, April 16, 2010

തരൂര്‍ പരീക്ഷണം പരാജയം

ശശി തരൂരിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയുടെ ഉദ്ദേശ്യങ്ങളെന്തൊക്കെയായിരുന്നൂ? സദുദ്ദേശമായിരുന്നു. മന്മോഹന്‍സിങ്ങ് എന്ന വിജയകരമായ പരീക്ഷണത്തിനുശേഷം അതിന്റെ രണ്ടാം തലമുറയെ വാര്‍ത്തെടുക്കുക. വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം, നല്ല ഇംഗ്ലീഷ്, അന്താരാഷ്ട്രലാവണങ്ങളിലെ ഉയര്‍ന്നജോലി - ഇതുമൂന്നും ഉള്ള ഒരാള്‍ തീര്‍ച്ചയായും ഇന്ത്യന്‍ മിഡില്‍ക്ലാസ്സിന്റെ അരാധ്യപുരുഷനായിമാറും. ഇന്ത്യന്‍ മിഡില്‍ക്ലാസ്സില്‍ ഗണ്യമായ ഒരു വിഭാഗം തരൂര്‍ ഫാന്‍സ് അസോസിയേഷനും രൂപീകരിച്ച് പുള്ളി ചെയ്യുന്ന എന്തുകാര്യത്തിനും പിന്തുണയുമായി ഇവിടെയുണ്ട് എന്നകാര്യം ശരിതന്നെ, എന്നാല്‍ ഫാന്‍സ് അസോസിയേഷന്‍ ശരിക്കങ്ങ് ക്ലച്ച് പിടിച്ചു എന്ന് പറയാനാവില്ല. ഇന്ത്യന്‍ മിഡില്‍ക്ലാസിന്റെ 90%യും(ബാക്കി 10%ത്തെ ചേര്‍ക്കാനാവില്ല, ഏത് ക്ലാസ്സിലും മൂല്യങ്ങളുള്ളവര്‍ 10% കാണും) ഫാന്‍സ് അസോസിയേഷനില്‍ ചേര്‍ത്തതിനുശേഷം മതിയായിരുന്നു തരൂരിന്റെ എടുത്തുചാട്ടങ്ങള്‍. ഈ സന്ദര്‍ഭത്തില്‍ മന്മോഹന്റെ രണ്ടാം തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിനായി പുതിയ റിക്രൂട്ട്മെന്റുകള്‍ വേണ്ടിവന്നേക്കും. ‍

മന്മോഹന്റെ രണ്ടാം തലമുറ എന്നുപറയുമ്പോള്‍ അയാള്‍ തീര്‍ച്ചയായും വ്യക്തി എന്ന നിലയില്‍ ക്ലീന്‍ ആയിരിക്കണം. ഐ പി എല്‍ വിവാദത്തോടെ തരൂരിന്റെ വ്യക്തിത്വത്തിന്റെ രണ്ട് സുന്ദരന്‍ കവിളിലും അടികിട്ടിയിരിക്കയാണ്. ഒന്നാമത്തെത് ഔദ്യോഗികം. കൊച്ചി ടീമിനായി നടത്തിയ ചരടുവലികളില്‍ അപ്പടി അഴിമതിയുടെ താളം. രണ്ടാമത്തെത് കുടുംബപരം. വേര്‍പെട്ട രണ്ട് ദാമ്പത്യങ്ങളുള്ള, പുതിയൊരു ദാമ്പത്യത്തിന്റെ വക്കില്‍ ഉള്ള ആളാണെന്നുമുള്ളത് എക്സ്പോസ് ചെയ്യപ്പെട്ടു. മറ്റൊരു പൈങ്കിളിക്കഥകൊണ്ട് ലളിത് മോഡിയെ നേരിടാന്‍ ശ്രമിച്ചത് അതിലും വലീയ നാണക്കേടായി.

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തരൂരിന്റെ ഭാവിയെ ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്നത് ഇത് രണ്ടുമല്ല, മലയാളികളായ ഫാന്‍സുകാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വാദമാണ്. വടക്കേ ഇന്ത്യന്‍ ലോബിക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു തെക്കെ ഇന്ത്യക്കാരനാണ് തരൂര്‍ എന്ന നിലയില്‍ കക്ഷിയെ പ്രതിരോധിക്കുന്നത് ആത്മഹത്യാപരമാണ്. തരൂര്‍ ദല്‍ഹി നായരാണ് എന്ന നായര്‍ സമുദായ നേതാവ് സുകുമാരന്‍ നായരുടെ പ്രസ്താവനയെ നമ്മള്‍ പുച്ഛിച്ചിട്ടുണ്ടെങ്കിലും അതിന്റെ പോസിറ്റീവ് സൈഡ് ഇപ്പോള്‍ ആലോചിച്ചു പോവുകയാണ്.

അതൊക്കെ അവിടെ നില്‍ക്കട്ടെ, ഒരുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ അധികാരത്തിലേറാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ പ്രയോരിറ്റീസ് എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് പൌരബോധമുള്ള നമ്മള്‍ ഇപ്പോഴേ ചിന്തിക്കേണ്ടേ? ഫസ്റ്റ് പ്രയോരിറ്റിയായി എനിക്കൊരുകാര്യം നിര്‍ദ്ദേശിക്കാനുണ്ട് - ഐ പി എല്‍ ടീം പോലെ വന്‍ വികസനസാധ്യതയുള്ള ഒരു കാര്യം നേടാനായി യത്നിച്ച സുനന്ദ പുഷ്കറിനു കേരളത്തിലെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളുടെയും 25% ഓഹരികള്‍ സ്വെറ്റ് ഇക്വിറ്റിയായി നല്‍കണം. നിങ്ങളെന്ത് പറയുന്നു?

ശശി തരൂരിനെ അറിയാത്ത തരൂരുകാരന്‍ എന്ന എന്റെ പഴയപോസ്റ്റുകൂടി വായിക്കാന്‍ താല്പര്യം.

Monday, April 5, 2010

നേരെചൊവ്വെയില്‍ ചുള്ളിക്കാട്, ക്വസ്റ്റ്യന്‍ ടൈമില്‍ ചുള്ളിക്കാട്

മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ആണ് ലേറ്റസ്റ്റ് അതിഥി. ചുള്ളിക്കാടുമായി ഒരു അഭിമുഖം ഇതിനുമുമ്പ് കണ്ടത് പീപ്പിള്‍ റ്റി വിയില്‍ ‘ക്വസ്റ്റ്യന്‍ റ്റൈം’മിലാണ്. ജോണ്‍ ബ്രിട്ടാസിനോടൊപ്പം. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണെന്ന് തോനുന്നു.

ചുള്ളിക്കാട് സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചുപോകും. സത്യങ്ങള്‍ പറയുന്ന ആളാണ് അദ്ദേഹം.
ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ഒക്കെ ചോദിക്കുമല്ലോ. പ്രേക്ഷകര്‍ക്കും വലീയതാല്പര്യമുള്ളത് അത്തരം കാര്യങ്ങളില്‍തന്നെ. ചുള്ളിക്കാടിനോടും അത്തരം ചോദ്യങ്ങളുണ്ടായി രണ്ട് പരിപാടിയിലും. രണ്ടിടത്തും ചുള്ളിക്കാട് സത്യം പറഞ്ഞു. മറ്റെല്ലാ ചോദ്യങ്ങള്‍ക്കുമെന്നപോലെ - ഭര്‍ത്താവ് എന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും താന്‍ ഒട്ടും ഉത്തരവാദിത്വം കാണിച്ചിട്ടില്ല. അത്രയും രണ്ട് അഭിമുഖത്തിലും ഒന്നുതന്നെ. എന്ന് വെച്ചാല്‍ കുടുംബകാര്യം മാത്രമെടുത്താല്‍തന്നെ രണ്ടിടത്തുമായി ചില്ലറ വ്യത്യാസങ്ങളുണ്ടെന്ന്. രണ്ടും പരസ്പര വിരുദ്ധമാണോ? അല്ല. പിന്നെയെവിടെയാണ് വ്യത്യാസം - അത് ചാനലിന്റെ വ്യത്യാസം.

സര്‍ക്കാര്‍ സ്ക്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് റ്റ്യൂഷനും കോപ്പും ഒന്നും ഇല്ലാതെ പ്രവേശനപരീക്ഷയിലും തുടര്‍ന്ന് എഞ്ചിനീയറിങ്ങിലും ഉന്നതമാര്‍ക്കുവാങ്ങിയ മകന്‍. പഠനം കഴിഞ്ഞയുടന്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയില്‍ ഉന്നത ജോലി സമ്പാദിച്ച മകന്‍. ആ മകനെക്കുറിച്ച് അഭിമാനം കൊള്ളുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയാണ് പീപ്പിള്‍ ചാനല്‍ കാണിച്ചുതന്നത്. മനോരമ ന്യൂസിലാകട്ടെ തന്റെ മകനെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലയക്കാതെ സര്‍ക്കാര്‍ സ്ക്കൂളിന്റെ പരിമിതികളിലേക്ക് തള്ളിവിട്ടതില്‍ ഖേദിക്കുന്ന ചുള്ളിക്കാടിനെയാണ് കണ്ടത്. ഒരു മലയാ‍ളകവിയായിരുന്നിട്ടും മകനെ ഇംഗ്ലീഷ് മീഡിയത്തില്‍ അയക്കാതിരുന്നത് ദോഷമായി എന്ന് തോനുന്നുണ്ടോ? ജോണി ലൂക്കാസിന്റെ ചോദ്യം. അതെ, ഇംഗ്ലീഷ് മീഡിയത്തില്‍ അയക്കാതിരുന്നത് ദോഷം ചെയ്തു എന്ന് വിശ്വസിക്കുന്നതായി ചുള്ളിക്കാടിന്റെ ഉത്തരം. അപ്പോള്‍ സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിച്ച് നല്ലനിലയില്‍ (എം എന്‍ സി യിലെ ഉയര്‍ന്ന ജോലിയില്‍ എന്ന് തന്നെ അര്‍ത്ഥം!) എത്തിയ ചുള്ളിക്കാടിന്റെ മകന്‍ എവിടെപ്പോയി? മകന്റെ ആ നേട്ടത്തെക്കുറിച്ച് ചുള്ളിക്കാട് മിണ്ടിയില്ല എന്ന് ഞാന്‍ കരുതുന്നില്ല്ല. ആ‍ ഭാഗത്ത് മനോരമ കത്രികവെച്ചു എന്ന് എന്റെ ഊഹം. അതോ രണ്ട് അഭിമുഖങ്ങള്‍ തമ്മിലുള്ള ഇടവേളയില്‍ ചുള്ളിക്കാടിന്റെ മകന് ജോലി നഷ്ടപ്പെട്ടോ, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാതിരുന്നതാണോ അങ്ങനെ സംഭവിക്കാന്‍ കാരണം എന്നൊക്കെ ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിച്ചാല്‍ നല്ലത്.


‘നേരെചൊവ്വേ’ ഇതു ചെയ്യുന്നത് ആദ്യമായല്ല. മുമ്പൊരിക്കല്‍ കാവ്യാ മാധവനോട് ജോണി ലൂക്കോസ് ചോദിച്ചത് ഇങ്ങനെ:

‘കാവ്യയുടെ സമപ്രായക്കാരായ മറ്റ് നായികനടിമാര്‍ നഗരങ്ങളിലെ കോണ്വെന്റ് സ്ക്കൂളുകളില്‍ പഠിച്ച, നല്ല ആക്സെന്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. കാവ്യയാകട്ടെ ഒരു നാട്ടുമ്പുറത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച കുട്ടി. അതില്‍ അപകര്‍ഷതാബോധം തോന്നിയിട്ടില്ലേ കാവ്യക്ക്?‘

മലയാളിയുടെ അപകര്‍ഷതാബോധം ഇല്ലാതാക്കാന്‍ കഷ്ടപ്പെടുന്ന മാധ്യമമാണ് മനോരമ. അതിനായി എന്തുചെയ്യണമെന്നും മനോരമക്കറിയാം. പൊതുവിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങി ‘പൊതു‘വായുള്ളതിനെയെല്ലാം അങ്ങ് ഇല്ലാതാക്കണം. അതിനായി നേരെചൊവ്വേയിലെ മാന്യരായ അതിഥികളെയും ചട്ടുകമാക്കാം.