Wednesday, May 12, 2010

ജയിച്ചൂ, ക്രിക്കറ്റ് ജയിച്ചു


നടപ്പ് 20-20 ലോകകപ്പ്. സൂപ്പര്‍ എട്ടില്‍ ഇന്ത്യാ-വെസ്റ്റിന്‍ഡീസ് മത്സരം. രണ്ടാമത് ബാറ്റ് ചെയ്യുന്ന ഇന്ത്യക്കെതിരെ പതിമൂന്നാം ഓവര്‍ എറിയാനെത്തിയത് പാര്‍ട്ട് ടൈം ബോളര്‍ സുലൈമാന്‍ ബെന്‍. ഇന്ത്യക്ക് മൂന്നുവിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിജയിക്കാനുള്ള റണ് റേറ്റ് പത്തിനു മൂകളില്‍. എന്നാലെന്താ ഉജ്ജ്വല ബാറ്റ്സ്മാന്മാരായ ധോണിയും യുവരാജുമാണ് ക്രീസില്‍. സുലൈമാന്‍ ബെന്നും അയാളുടെ ക്യാപ്റ്റന്‍ ക്രിസ് ഗെയ്ലും ചേര്‍ന്ന് ഈ രണ്ട് ബാറ്റ്സ്മാന്മാര്‍ക്കുമെതിരെ ഒരു സ്ലിപ്പ് ഫീല്‍‍ഡറെ വെക്കുന്നു!!!

ക്രിസ് ഗെയ്ലിന്റെ തന്ത്രം എന്തായിരുന്നാലും ഇന്ത്യന്‍ ക്രിക്കറ്റിനു ഇതിലും വലീയൊരു പരിഹാസം ഇനി കിട്ടാനില്ല. ഐ പി എല്‍ എന്ന പേരില്‍ അരങ്ങേറുന്നത് ക്രിക്കറ്റിനെ വ്യഭചരിക്കലാണെന്നും അത് കാരണം ഏറ്റവും ദു:ഖിക്കേണ്ടിവരിക ഇന്ത്യയിലെ ക്രിക്കറ്റ്പ്രേമികളായിരിക്കുമെന്നും വിവരമുള്ളവര്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അത് ഇത്ര പെട്ടെന്ന് ജനത്തിനു ബോധ്യമാവുമെന്ന് അവര്‍ പോലും കരുതിയതല്ല.

ഒരു നല്ല ക്രിക്കറ്റ് പ്രേമിക്ക് അത് ആസ്വദിക്കാന്‍ തുടരെത്തുടരെയുള്ള സിക്സറുകളും ഫോറുകളുമല്ല വേണ്ടത്. നിര്‍ണ്ണായക സമയത്ത് ബ്ലോക്ക് ഹോളില്‍ കൃത്യം വീഴുന്ന ഒരു ബോള്‍, അതിനെ സമര്‍ത്ഥമായി പ്രതിരോധിച്ച് ഒരു ക്വിക് സിംഗിളിനുള്ള ബാറ്റ്സ്മാന്മാരുടെ ശ്രമം. ആ അവസരം മുതലെടുക്കാന്‍ ഫോളോ ത്രൂവില്‍ ഒരു റണ്ണൌട്ടിനു ശ്രമിക്കുന്ന ബൌളര്‍. ഇങ്ങനെ നല്ല ക്രിക്കറ്റ് ആസ്വദിക്കാനാവുന്ന എത്ര മൂഹൂര്‍ത്തങ്ങളുണ്ടാവും ഒരു ക്രിക്കറ്റ് കളിയില്‍. എന്നാല്‍ ഐ പി എല്‍ മത്സരങ്ങള്‍ നല്ല ആസ്വാദകരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്. എല്ലാവര്‍ക്കും ആസ്വദിക്കാവുന്നത് സിക്സറുകളും ഫോറുകളുമാണ്. അതായത് ഐ പി എല്ലില്‍ എല്ലാ പന്തിലും സിക്സോ ഫോറോ വേണം. അപ്പോഴെല്ലാം ചീയര്‍ ഗേള്‍സിന്റെ തുള്ളലുണ്ടാവും. എല്ലാവര്‍ക്കും ആസ്വദിക്കാം. കളിക്കുശേഷമുള്ള മദ്യപാര്‍ട്ടികളും പാര്‍ട്ടികഴിഞ്ഞുള്ള ബാക്കി പരിപാടികളും ഒത്തുകളിയും വാതുവെയ്പും ഒന്നിനെപ്പറ്റിയും എഴുതുന്നില്ല, ക്രിക്കറ്റിന്റെ ഗുണം മാത്രമാണ് ഇവിടെ വിഷയം.

എല്ലാ പന്തിലും ഏത് ബാറ്റ്സ്മാനും സിക്സറടിക്കാന്‍ പാകത്തിലാണ് ഐ പി എല്ലില്‍ പിച്ചുകള്‍ തയ്യാറാക്കുന്നത്. കാല്‍മുട്ടിനുമുകളില്‍ പന്ത് ഉയരുകയില്ല. വരണ്ട പ്രതലത്തില്‍ പിച്ച് ചെയ്യുമ്പോള്‍തന്നെ അതിന്റെ വേഗതയും തീര്‍ന്നുകിട്ടും. ഏത് യൂസഫ് പഠാനും എത്ര സിക്സുവേണമെങ്കിലും അടിക്കാം. ഇനി രാഹുല്‍ ദ്രാവിഡുമാരുടെ കാര്യമെടുത്താലോ? ഇമ്മാതിരി പിച്ചില്‍ നാലു കളി കളിച്ചാല്‍ പിന്നെ ഇക്കാലം മുഴുവന്‍ അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത എല്ലാ കഴിവും ചോര്‍ന്നുപോവും. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതാണ്. പണ്ടുമുതലേ വേഗതയും ബൌണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാനറിയില്ല. ഉള്ള കഴിവും ഐ പി എല്‍ മൂന്നു സീസണ്‍ കഴിഞ്ഞതോടെ തീര്‍ന്നുകിട്ടി.

ഇനി ബൌളര്‍മാരുടെ കാര്യമെടുക്കാം.. ഫാസ്റ്റ് ബൌളര്‍മാര്‍ ഇന്ത്യയില്‍ വല്ലപ്പോഴും സംഭവിക്കുന്ന അദ്ഭുതമായിരുന്നു. ഒരു കപില്‍ദേവ്. അതിനും വളരെകാലം കഴിഞ്ഞ് ഒരു ജവഗല്‍ ശ്രീനാഥ്. ശ്രീനാഥും എം ആര്‍ എഫ് പേസ് ഫൌണ്ടേഷനും ചേര്‍ന്നാണ് ഇന്ത്യന്‍ ഫാസ്റ്റ്ബോളര്‍ക്കും ലോകത്തെ കൊമ്പന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കാന്‍ കഴിയും എന്ന ഒരു വിശ്വാസമുണ്ടാക്കിയത്. ആ വിശ്വാസം ഇന്ത്യയിലും കുറെ ഫാസ്റ്റ്ബോളര്‍മാരെ ഉണ്ടാക്കിയെടുത്തു. ആശിഷ് നെഹ്ര, സഹീര്‍ ഖാന്‍, ആര്‍ പി സിംഗ്, ശ്രീശാന്ത്, ഇശാന്ത്,ബാലാജി,മുനാഫ് പട്ടേല്‍ - മണിക്കൂറില്‍ 135-140 കി. മീ അല്ലെങ്കില്‍ അതിലും വേഗതയില്‍ പന്തെറിഞ്ഞിരുന്ന പിള്ളേരായിരുന്നു. ഐ പി എല്‍ പിച്ചുകളില്‍ തങ്ങളുടെ അധികവേഗത ബാറ്റ്സ്മാന് കൂടുതല്‍ സഹായം ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞ് ഇവരെല്ലാം ഇപ്പോള്‍ മീഡിയം പേസ് ബോളര്‍മാരായി മാറി. ജാവേദ് മിയാന് ദാദ് എന്ന ഇതിഹാസതാരമൊന്നും വേണ്ട, കപൂഗതരെ എന്ന തുടക്കക്കാരനുതന്നെ ഇവരെ അവസാനപന്തില്‍ സിക്സടിച്ചു തങ്ങളുടെ ടീമിനെ വിജയിപ്പിക്കാം.

ഐ പി എല്‍ വഴി ഇന്ത്യയില്‍ ക്രിക്കറ്റ് ഇങ്ങനെ പുരോഗമിക്കുമ്പോള്‍ കേരളം മാത്രം പുറകോട്ട് പോകരുതല്ലോ. അതിനായി നമ്മുടെ ജനപ്രതിനിധിയും എണ്ണം പറഞ്ഞ അന്താരാഷ്ട്രപ്രതിഭയും കേരളമെന്ന പേരുകേട്ടാല്‍ ചോ‍ര തിളക്കുന്ന ആ‍ളും സര്‍വ്വോപരി സുന്ദരനുമായ ശ്രീമാന്‍ ശശി തരൂര്‍ അവര്‍കളുടെ മെന്ററിങില്‍(മെന്ററിങ്ങില്‍ മാത്രം) ചിലര്‍ ഇറങ്ങിയിട്ടുണ്ട്. നല്ല കാര്യം. ഫുട്ബോ‍ളോ അത്-ലറ്റിക്സിലോ മത്സരിച്ച് നേട്ടങ്ങളുണ്ടാക്കി എയര്‍ ഇന്ത്യയിലോ സര്‍വീസസിലോ റയില്വേഎയിലോ ഒക്കെ ജോലിനേടി മാന്യമായി ജീവിക്കേണ്ട കുറേ നല്ല പിള്ളേര്‍ ഐ പി എല്‍ മോഹവലയത്തില്പെട്ട് എങ്ങുമെത്താതെ പോകും. ക്രിക്കറ്റും പോകും. ഉണ്ടായിരുന്നതും ഉണ്ടയാകും. ക്രിക്കറ്റിനു മാത്രമായി സ്റ്റേഡിയം ഉണ്ടാക്കണമത്രെ. കൊച്ചിയില്‍ സ്റ്റേഡിയം ഉണ്ടാക്കുമ്പോള്‍ തിരുവന്തപുരത്തും കോഴിക്കോട്ടും ഉണ്ടാക്കേണ്ടിവരും. സ്ഥലം - നമുക്ക് ഏറ്റവും ദുര്‍ലഭമായ വിഭവം. ക്രിക്കറ്റിനു മാത്രമായ സ്റ്റേഡിയം എന്നത് നമ്മുടെ വിഭവങ്ങളുടെ ദുരുപയോഗം അല്ലെങ്കില്‍ മറ്റെന്താണ്? വിഭവങ്ങളുടെ ദുരുപയോഗം അധോഗതിയിലേക്കല്ലാതെ ആരെയെങ്കിലും പുരോഗതിയിലേക്ക് നയിക്കുമോ?

ഒരു പരിഹാസരംഗം വര്‍ണ്ണിച്ചുകൊണ്ടാണ് ഈ പോസ്റ്റ് തുടങ്ങിയത്. മറ്റൊരു പരിഹാസ അനുഭവം വിവരിച്ചുകൊണ്ട് അവസാനിപ്പിച്ചേക്കാം.

ദുബായില്‍ ജോലികിട്ടിയ ആദ്യനാളുകള്‍. ഓഫീസ് പാന്‍റ്റ്രിയിലെ റ്റെലിവിഷനില്‍ ക്രിക്കറ്റ് വാര്‍ത്ത ശ്രദ്ധിച്ചുനില്‍ക്കെ കൂടെയുണ്ടായിരുന്ന ഇംഗ്ലീഷുകാരന്‍ സഹപ്രവര്‍ത്തകന്റെ ചോദ്യം - “ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം റ്റെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്ങ്സ് ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നൂറ്റി മുപ്പത്തേഴ് റണ്‍സെടുത്തിട്ടുണ്ട്. ഇരുപത്തേഴ് റണ്‍സോടെ സച്ചിന്‍ ടെണ്ടുല്‍ക്കറും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അഷറുദ്ദീനുമാണ് ക്രീസില്‍. എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?“

കഷ്ടം. ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയാത്ത ഇംഗ്ലീഷുകാരന്‍. എന്നിട്ട് സംശയം ചോദിക്കുന്നതോ- ഇന്ത്യാക്കാരനായ എന്നോട്! അഭിമാനത്തോടെ കാര്യങ്ങള്‍ വിശദമാക്കിക്കൊടുത്തു. ചങ്ങാതി എന്നെ ഒന്നു കാര്യമായിത്തന്നെ പരിഹസിച്ചതാണെന്ന് മനസ്സിലായതേ ഇല്ല. ഇംഗ്ലീഷുകാരന്‍ അവന്റെ ഭാഷയില്‍ പരിഹാസഭാവം കാണിക്കുന്നത് എനിക്കെങ്ങനെ മനസ്സിലാവാനാണ്?(ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നെങ്കില്‍ എനിക്കത് മനസ്സിലായാനേ, സത്യം) പരിഹാസം എന്നോട് മാത്രമായിരുന്നില്ല. ക്രിക്കറ്റ് എന്ന രണ്ടാംതരം കായികവിനോദത്തോടും അതിനോട് ഭ്രാന്തമായ ആവേശം കാണിക്കുന്ന ഇന്ത്യാക്കാരോട് മൊത്തമായിരുന്നു.

നമ്മളെപ്പോഴാണ് ജയിക്കുക? ക്രിക്കറ്റിലല്ല, മറ്റ് ഒന്നാംതരം കായിക ഇനങ്ങളില്‍.