Tuesday, December 22, 2009

കുടുംബത്തില്‍ പിറന്നവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം

തൊണ്ണൂറുകളുടെ തുടക്കത്തിലെ ഒരു കാമ്പസ്. ക്ലാസ്സ്മേറ്റ്സ് സിനിമയിലേതുപോലത്തെ. അവിടെ ഒരു തിരഞ്ഞെടുപ്പ്കാലം. ഒരു കൂട്ടം എസ് എഫ് ഐക്കാര്‍ ക്ലാസ്സ് സമയം കഴിഞ്ഞും പോസ്റ്ററൊട്ടിക്കലും ബാനറുവലിച്ചുകെട്ടലുമായി കാമ്പസിനകത്തുതന്നെയുണ്ട്. കൂട്ടത്തില്‍ ഏതാനും വിദ്യാര്‍ത്ഥിനികളുമുണ്ട്.

അവരില്‍നിന്നും കുറച്ചകലെ, കാറ്റാടിത്തണലില്‍, തണലത്തരമതിലില്‍, ഞങ്ങള്‍ കുറച്ച് അരാഷ്ട്രീയര്‍ ഇരിക്കയാണ്. അസ്തമയത്തിന് അധികം സമയമില്ല. അപ്പോഴതാ ഞങ്ങളുടെ മുന്നിലൂടെ കാമ്പസിലെ കെ എസ് യു നേതാവും രണ്ട് മൂന്ന് ശിങ്കിടികളും ധൃതിപ്പെട്ട് നടക്കുന്നു. ഞങ്ങള് വെറുതെ ഒന്നു തോണ്ടി: കണ്ടോടാ, നിങ്ങളിവിടെ രണ്ടുമൂന്നാളുകള്‍ തേരാപ്പാരാ നടക്കുന്നു, അവിടെ നോക്ക്, പെമ്പിള്ളേരടക്കം എന്ത് ആത്മാര്‍ത്ഥയോടുള്ള വര്‍ക്കാണെന്ന് നോക്ക്.

കെ എസ് യു നേതാവിന്റെ പരിഹാസച്ചിരിയോടുള്ള മറുപടിയും കിട്ടി: ഹ ഹ, ഞങ്ങള്‍ക്കുമുണ്ട് വനിതാപ്രവര്‍ത്തകര്‍, പക്ഷെ, ഇതുപോലെ രാവും പകലും പാര്‍ട്ടിപ്രവര്‍ത്തനം എന്നും പറഞ്ഞ് അഴിഞ്ഞാടാനൊന്നും അവരുണ്ടാവില്ല. കുടുംബത്തില്‍ പിറന്നവരാ. ക്ലാസ്സ് കഴിഞ്ഞ് നേരത്തോടെ അവര്‍ക്ക് വീട്ടിലെത്തണം.

കൂടുതലൊന്നും എഴുതുന്നില്ല. ഇതിപ്പോള്‍ ഓര്‍ക്കാനുണ്ടായ സാഹചര്യം എഴുതേണ്ടല്ലോ.

പഴയ കെ എസ് യു നേതാവ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ എന്തൊക്കെയോ ആണത്രേ. കെ എസ് യു ക്കാര്‍ യൂത്തും സേവാദളും പിന്നെ മൂത്ത കോണ്‍ഗ്രസ്സും ഒക്കെ ആകുന്നതിനിടയില്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയും ആവും. കൂടുതല്‍ ‘പക്വ‘മായ പ്രതികരണങ്ങളും പ്രവൃത്തികളും അവരില്‍നിന്നും ഉണ്ടാവും. പഴയ കെ എസ് യു നേതാവും അങ്ങനെതന്നെ എന്നല്ലേ ഞാനും കരുതേണ്ടൂ.