Thursday, June 18, 2009

നമുക്കിനി രണ്ടാം ലാവലിനെപ്പറ്റി സംസാരിക്കാം

രണ്ടാം ലാവലിന്‍ ഏതാണന്നറിയില്ലേ? അതാണ് ലാന്കൊ- ലാന്കൊ കൊണ്ടപ്പള്ളി.

ആരാണ് അങ്ങനെ നാമകരണം നടത്തിയത്? സാക്ഷാല്‍ രമേഷ് ചെന്നിത്തല.

എപ്പോള്‍, എന്താണ് കാരണം? കഥ ചുരുക്കിപ്പറയാം.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മ്മാണത്തിന് ലാന്കൊ കൊണ്ടപ്പള്ളി എന്ന കമ്പനി നിയമിതമായി. സംസ്ഥാനത്തിന് കൂടൂതല്‍ ഗുണപ്രദമായ തങ്ങളുടെ ടെണ്ടര്‍ തള്ളിയത് ദുരൂഹമാണെന്ന് ആരോപിച്ച് ഈ തീരുമാനത്തിനെതിരെ അവര്‍ ഹൈക്കോടതിയിലെത്തി. സൂം ഡെവലപ്പേഴ്സിന് ടെക്ക്നിക്കല്‍ യോഗ്യതകളില്ലെന്ന് ഗവ. കോടതിയില്‍ വാദിച്ചു. ഹൈക്കോടതി ഗവ. തീരുമാനം ശരിവച്ചു. കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി സൂം ഡെവലപ്പേഴ്സിന് അനുകൂലമായി വിധിച്ചു. സൂം ഡെവലപ്പേഴ്സിനെ തള്ളിയതിനുപിന്നില്‍ വന്‍ അഴിമതിയാണെന്ന് യു ഡി എഫ്. നഷ്ടവും കണക്കാക്കപ്പെട്ടു - 332 കോടി. ലാവലിന്‍-ലാന്കൊ, പേരില്‍ സാമ്യം. ‘അഴിമതി‘ തുകയും ഏതാണ്ട് തുല്യം. കൂടാതെ തെരെഞ്ഞെടുപ്പ്കാലവും. രണ്ടാം ലാവലിന്‍ പിറവിയെടുത്തു.

തിരഞ്ഞെടുപ്പില്‍ രണ്ടാം ലാവലിന്‍ എന്നല്ല, ഒന്നാം ലാവലിന്‍തന്നെ ചര്‍ച്ചചെയ്യപ്പെട്ടില്ല. അതിലും ‘പ്രധാനമായ’ കാര്യങ്ങള്‍ വേറെയുണ്ടായിരുന്നല്ലോ! അതുകൊണ്ട് രക്ഷപ്പെട്ടത് യു ഡി എഫ് തന്നെ! അതവിടെ നില്‍ക്കട്ടെ.

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ നടക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് സൂം ഡെവലപ്പേഴ്സ് എന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമെന്നും ചുമതലക്കാരനായ മന്ത്രി വിജയകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തു.

ഇക്കാര്യത്തില്‍ എന്താ പുതിയ വാര്‍ത്ത? സൂം ഡെവലപ്പേഴ്സിന്റെ ടെണ്ടര്‍ വീണ്ടും തള്ളി. മതിയായ യോഗ്യത ആ കമ്പനിക്കില്ലെന്ന് കണ്‍സള്‍ട്ടന്‍സായ എല്‍ & ടി രാംബോള്‍ കണ്ടെത്തി. കരാര്‍ വീണ്ടും ലാന്കൊയ്ക്ക്തന്നെ നല്‍കപ്പെട്ടിരിക്കുന്നു.

ഒന്നാം ലാവലിനും രണ്ടാം ലാവലിനും തമ്മില്‍ വെറെയും സാദൃശ്യങ്ങളുണ്ട്. മന്ത്രിമാരുടെ പേരുകള്‍തന്നെ നോക്കൂ- വിജയന്‍, വിജയകുമാര്‍. രണ്ടുപേര്‍ക്കും ഉത്സാഹം കുറച്ചുകൂടിപ്പോയി. വിജയനു കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായിരുന്നു ഉത്സാഹം. അത് അങ്ങേര്‍ ചെയ്തുകളഞ്ഞു. കൂടാതെ സ്വന്തം നാട്ടില്‍ ഒരു കാന്‍സര്‍ ആശുപത്രിയും സാധിച്ചെടുത്തുകളഞ്ഞു. വിജയകുമാര്‍ വിഴിഞ്ഞം പദ്ധതിക്കായി ഉത്സാഹിച്ചു. അത് തുടങ്ങാനിരിക്കുന്നു. ഇനി ഈ മന്ത്രിപ്പണി കഴിഞ്ഞാല്‍ അങ്ങേര്‍ക്ക് പാര്‍ട്ടിയില്‍ എന്തെങ്കിലും ചുമതലകള്‍ കിട്ടുമായിരിക്കും. ആ കസേരയിലിരുന്നു പാര്‍ട്ടി വളര്‍ത്താനുള്ള എന്തെങ്കിലും കാര്യങ്ങള്‍കൂടി വിജയകരമായി ചെയ്താല്‍ പുള്ളി തെണ്ടിയതുതന്നെ!

വിജയകുമാര്‍ മാത്രമല്ല, ഈ മന്ത്രിസഭയില്‍ ഇത്തരത്തില്‍ ഉത്സാഹം കാണിക്കുന്ന വേറെയും ചിലരുണ്ട്. കൊണ്ടാലേ ഇവന്മാരൊക്കെ പഠിക്കൂ.

രാഷ്ട്രീയം കളിച്ച് സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നു എന്ന കുറ്റം ഇടതുമുന്നണിക്കാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ഒന്നാം ലാവലിനും രണ്ടാം ലാവലിനും ഒന്നും രാഷ്ട്രീയം കളിക്കലല്ല. അതുകൊണ്ടൊന്നും നമ്മുടെ സംസ്ഥാനത്ത് വികസനത്തിന് ഒരു കോട്ടവും പറ്റുന്നുമില്ല!!

4 comments:

Soha Shameel said...

പിണറായി വിജയന്‍ മന്ത്രിപ്പണി കഴിഞ്ഞ് പാര്‍ട്ടി വളര്‍ത്തി വളര്‍ത്തി ഒരു പരുവത്തിലെത്തിച്ചിട്ടുണ്ട്.

Anonymous said...

ഇയ്യാവ് ഇത് എതുലോകത്തിലാണിഷ്ടാ..... ലവന്മ്മാർ ടെൻഡറിൽ നിന്നും പിൻ‌വാങ്ങി അങ്ങനെ വിഴിഞ്ഞം വീഞ്ഞായി, ചെന്നിത്തലയും മറ്റുതലകളും, അഴിമതി കണ്ടുപിടിച്ചു.. ഇനി ഇപ്പോൾ യു.ഡി.ഫ് ബിനാമികളായ സും ന് സുംചെയ്യാം.... ഈ നാട് ഒരുകാലത്തും നന്നാവില്ല, അങ്ങനെ പവനായി ശവമായി..

Anonymous said...

ഇനി ഇങ്ങനെ ഒരു സാമ്യമുള്ള സംഭവം ഒത്തുവരാൻ പാടാണ്, എന്നാലും നമ്മുടെ കാർത്തി ഇതിൽ ഇല്ലായിരുന്നെങ്കിൽ സ്ഖാക്കന്മാരെ ഒക്കെ ഒന്ന് പൂശാമായിരുന്നു,

അങ്കിള്‍ said...

:)