Tuesday, November 3, 2009

കണ്ണൂരി‍ന്റെ പ്രത്യേകതകള്‍

മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇങ്ങെത്തിക്കഴിഞ്ഞു. പതിവുപോലെ കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ കോലാഹലങ്ങള്‍.കേന്ദ്രസേനയുടെ വരവ്. ഒക്കെ വിവാദങ്ങളാണ്. ഈ വിവാദങ്ങള്‍ കെ സുധാകരന് ആക്ഷന്‍ ഹീറോ ആകാനുള്ള നാടകങ്ങള്‍ ആണെന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുള്ളതുതന്നെ. പക്ഷെ കണ്ണൂര്‍ കലാപഭൂമി ആണെന്ന പ്രചാരണത്തിനുപിന്നില്‍ വേറെ ചില കാരണങ്ങളുണ്ട്. കണ്ണൂരിന് ചില പ്രത്യേകതകളുണ്ട്.

അതില്‍ പ്രധാനം - അവിടെ കൃസ്ത്യന്‍ വോട്ടുബാങ്കില്ല. നായര്‍ സര്‍വീസ് സൊസൈറ്റിക്കും എസ് എന്‍ ഡി പിക്കും സ്വാധീനമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജാതി വോട്ടുകളില്ല. മുസ്ലീങ്ങളും നായരും തീയ്യരും ഉള്ള ചുരുക്കം കൃസ്ത്യാനികളും രാഷ്ട്രീയം നോക്കി വോട്ടുചെയ്യുന്നു. അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുന്നു. അല്ലെങ്കില്‍ അതാത് കാലത്തെ സാഹചര്യങ്ങള്‍ നോക്കി വോട്ടുചെയ്യുന്നു. വോട്ടുതേടുന്ന പാര്‍ട്ടികള്‍ ഒന്നുകില്‍ തങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കണം. അല്ലെങ്കില്‍ വ്യക്തിത്വമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തണം. അതുമല്ലെങ്കില്‍ അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കണം.

ഒരുകാലത്തും കോണ്‍ഗ്രസ്സിന് തങ്ങളുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് കണ്ണൂരിലെ വോട്ടര്‍മാരെ സമീപിക്കാനാവില്ല. ഇവിടത്തെ കര്‍ഷകര്‍ക്ക്, കര്‍ഷകത്തൊഴിലാളികള്‍ക്ക്, ബീഡിത്തൊഴിലാളികള്‍ക്ക്, നെയ്ത്തുതൊഴിലാളികള്‍ക്ക്, ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ തെരെഞ്ഞെടുപ്പിലാവട്ടെ ആസിയാന്‍ കരാറുള്‍പ്പെടെ മറ്റ് കാരണങ്ങളും.

കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെങ്കിലും അല്‍പ്പം ഹീറോയിസം കൈമുതലായുള്ള കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കഴിഞ്ഞതെരഞ്ഞെടുപ്പുവരെയും പാര്‍ലമെറ്റ്ന്‍ തിരഞ്ഞെടുപ്പിലും. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി യു ഡി എഫുകാര്‍ക്കുപോലും അംഗീകരിക്കാനാവാത്തയാള്‍. ചെറുപ്പത്തില്‍ മതനിഷ്ഠകള്‍ പാലിക്കാനാവാത്തതുകൊണ്ട് ‘കമ്മ്യൂണിസ്റ്റാ‘യ കൌശലക്കാരന്‍ കുട്ടി. കമ്മ്യൂണിസ്റ്റുകാരന്റെ അച്ചടക്കവും തനിക്ക് ദുഷ്ക്കരമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു അച്ചടക്കവും വേണ്ടാത്തയിടം എന്ന നിലയില്‍ കോണ്‍ഗ്രസ്സിലെത്തിയയാള്‍.

അബ്ദുള്ളക്കുട്ടിയായാലും ഏത് അലവലാതികുട്ടിയായാലും ഇടതന്മാര്‍ തോറ്റുകണ്ടാല്‍മതി എന്ന മനോഭാവവുമായി നടക്കുന്ന ചില രാഷ്ട്രീയന്ധന്മാരുടെ വോട്ടല്ലാതെ വേറെയാരും വോട്ടുചെയ്യുമെന്ന് കരുതാനാവില്ല. അപ്പൊപിന്നെ വേറെന്ത് വഴി. പതിവു വഴി. കണ്ണൂരിലെ തന്നെ ഇടതുശക്തികേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി പയറ്റുന്ന സ്ഥിരം പല്ലവി ആരോപണങ്ങള്‍ - കള്ളവോട്ട്, ബൂത്തുപിടുത്തം, വോട്ടര്‍പട്ടിക ക്രമക്കേടുകള്‍.

നടക്കട്ടെന്ന്, വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ.

7 comments:

ജിവി/JiVi said...

അബ്ദുള്ളക്കുട്ടിയായാലും ഏത് അലവലാതികുട്ടിയായാലും ഇടതന്മാര്‍ തോറ്റുകണ്ടാല്‍മതി എന്ന മനോഭാവവുമായി നടക്കുന്ന ചില രാഷ്ട്രീയന്ധന്മാരുടെ വോട്ടല്ലാതെ വേറെയാരും വോട്ടുചെയ്യുമെന്ന് കരുതാനാവില്ല. അപ്പൊപിന്നെ വേറെന്ത് വഴി. പതിവു വഴി. കണ്ണൂരിലെ തന്നെ ഇടതുശക്തികേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി പയറ്റുന്ന സ്ഥിരം പല്ലവി ആരോപണങ്ങള്‍ - കള്ളവോട്ട്, ബൂത്തുപിടുത്തം, വോട്ടര്‍പട്ടിക ക്രമക്കേടുകള്‍.

നടക്കട്ടെന്ന്, വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ.

ജനശക്തി said...

ജീവിതസമരത്തിന്റെ ഭാഗമായി അവര്‍ ചെയ്യുന്നത് നമുക്കങ്ങ് ക്ഷമിച്ചേക്കാം. കേന്ദ്രസേന വന്നാല്‍ ഇടതിനു റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടും എന്നല്ലേ ഇതിനു മുന്‍പുള്ള ഉപതെരഞ്ഞെടുപ്പുകള്‍ പറയുന്ന ചരിത്രം. ഇതേപോലെ ബംഗാളില്‍ കേന്ദ്രസേനയെ ഒക്കെ നിര്‍ത്തി അഞ്ച് ദിവസം കൊണ്ടല്ലേ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ഫലം വന്നപ്പോള്‍ ഇടതുപക്ഷത്തിനു മൃഗീയഭൂരിപക്ഷം. സീറ്റുകളില്‍ വന്‍ വര്‍ദ്ധന. ചരിത്രത്തില്‍ നിന്നും ഇവരൊരു പാഠവും പഠിക്കുന്നില്ലല്ലോ.

എങ്കിലും...കണ്ണൂരിനെ അപമാനിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട്...

അനില്‍@ബ്ലോഗ് // anil said...

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ (തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എന്ന വ്യാജേന )കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഇന്നും എ.കെ ആന്റണി പറയുന്നത് കേട്ടല്ലോ , ഇതൊന്നും പോരാ ഇനിയും പട്ടാളത്തെ വേണമെന്ന്. ഇതൊക്കെ കേട്ടാല്‍ തോന്നും പട്ടാളക്കാരാണ് വോട്ടു ചെയ്യുന്നതെന്ന് !!
ഇപ്പോഴുള്ള ഒരേ ഒരു ആരോപണം സിപിഎം ഇല്ലാത്ത വോട്ടു ചേര്‍ത്തു എന്നാണല്ലോ , നമുക്ക് നോക്കാം തിരഞ്ഞെടുപ്പ് ഫലം എങ്ങിനെ വരുന്നു എന്ന്.പക്ഷെ അതിന്റെ പേരു പറഞ്ഞ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കണ്ണൂരും നാട്ടുകാരും ഒക്കെ ഇവിടെ തന്നെ കാണുമല്ലോ.
കാത്തിരുന്ന് കാണാം.

Unknown said...

Very apt Title and sub title!!!

devadas said...

തിരഞ്ഞടുപ്പ് കയിഞ്ഞ് കേന്ദ്രസേന പോക്വല്ലൊ അപ്പ കാണിച്ച് കൊടുക്കാം

ബിനോയ്//HariNav said...

"..നടക്കട്ടെന്ന്, വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ.."

:)

ജിവി/JiVi said...

അനില്‍,
അര്‍ഹതപ്പെട്ട ആയിരക്കണക്കിനുവോട്ടുകള്‍ ഡിലീറ്റ് ചെയ്യിച്ചു എന്ന് പറയുന്നവര്‍ അങ്ങനെ ഒരു പരാതിപോലും കൊടുത്തിട്ടില്ല. അങ്ങനെയുള്ള ഒരാളെപ്പോലും ഹാജരാക്കാന്‍ ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

പതിനായിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്തു എന്ന് പറയുന്നവര്‍ ആകെ കൊടുത്ത പരാതി 319 വോട്ടര്‍മാരുടെ പേരില്‍!

അതിന്റെ പേരില്‍ ഉണ്ടാക്കിയ കോലാഹലമെത്ര!

മറുഭാഗത്താകട്ടെ 12000 വ്യാജവോട്ടര്‍മാരുടെ പേരില്‍ പരാതികൊടുക്കുകയും 5900 അത്തരം വോട്ടര്‍മാരുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുകയും അവര്‍ നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നിട്ടും അവര്‍ വോട്ട് ചോദിക്കുന്നത് ജനകീയ പ്രശ്നങ്ങളുടെ പേരില്‍.

ജനശക്തി,സുരേന്ദ്രന്‍, ബിനോയ്
വായനക്കും കമന്റിനും നന്ദി.

അപ്പുവിന് പ്രത്യേക നന്ദി.