Monday, February 8, 2010

അതിനും കുറ്റം ഇടതിനുതന്നെ!

വലതുപക്ഷ മുതലാളിത്ത നവ ലിബറല്‍ രാഷ്ട്രീയത്തിന് നിരവധി കൂലിയെഴുത്തുകാരുണ്ട് മലയാള മാധ്യമരംഗത്ത്. അക്കൂട്ടത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് കെ എം റോയ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തില്‍ ഒരുഗ്രന്‍ ലേഖനം എഴുതപ്പെട്ടത് വായിക്കാനിടയായി - ഈ ബ്ലോഗുവഴി. ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നതിന്റെ പരോക്ഷകാരണം ഇന്ത്യയിലെ ഇടതുപക്ഷത്തിനാണെന്നാണ് മാധ്യമവിശാരദന്റെ കണ്ടുപിടുത്തം. വിദേശ സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ വരുന്നതിനെ ഇടതുപക്ഷം എതിര്‍ത്തു. അങ്ങനെ ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇവിടെത്തന്നെ നേടുവാനുള്ള അവസരം മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടുപോലും. അതുകൊണ്ട് അവര്‍ മികച്ച പഠനത്തിനായി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആസ്ത്രേലിയ പോലുള്ള രാജ്യങ്ങളിലെ അത്യുന്നത നിലവാരമുള്ള സര്‍വ്വകലാശാലകളില്‍ പോകേണ്ടിവരുന്നുപോലും. അവിടത്തുകാരായ പിടിച്ചുപറിക്കാരുടെ ആക്രമണം നേരിടേണ്ടി വരുന്നുപോലും. എല്ലാത്തിന്റെയും പരോക്ഷമായ കാരണം ഇവിടെ ചുവന്നകൊടി പിടിച്ചുനടക്കുന്നവര്‍.

ആസ്ത്രേലിയയില്‍ ചുവന്നകൊടി കാണണമെങ്കില്‍ റെയില്വെ സ്റ്റേഷനില്‍ നോക്കണമെന്ന പരിഹാസം ലേഖനത്തിന്റെ തുടക്കത്തില്‍തന്നെയുണ്ട്. ഇന്ത്യയുടെ ഇരട്ടിയിലധികം വലിപ്പമുള്ള രാജ്യമാണ് ആസ്ത്രേലിയ. കൃഷിക്കും എല്ലാത്തരം വ്യവസായങ്ങള്‍ക്കും പറ്റിയ ഭൂമി ഇഷ്ടം പോലെ. മിതോഷ്ണകാലാവസ്ഥ. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവാറില്ല എന്നുതന്നെ പറയാം. ജനസംഖ്യ ഇന്ത്യയുടെ അമ്പതിലൊന്നുമാത്രം. എന്നിട്ടും അവിടെ ദാരിദ്ര്യമുണ്ട്, ദാരിദ്ര്യത്തില്‍നിന്നും ഉണ്ടാവുന്ന പിടിച്ചുപറിയുണ്ട്, അക്രമങ്ങളുണ്ട്. അപ്പോള്‍ അവിടത്തെ വ്യവസ്ഥിതിക്ക് കുഴപ്പമുണ്ടെന്ന് കണ്ട് അതിനെതിരെ കൊടിപിടിക്കണമെന്ന് - ചുവന്നകൊടി വേണ്ട- ആഗ്രഹിക്കുന്ന ഒരാളെങ്കിലും ആസ്ത്രേലിയയില്‍ കാണുമെന്ന് എനിക്കുറപ്പുണ്ട്.

മുഖ്യവിഷയത്തിലേക്ക് തിരിച്ചുവരാം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയക്ക് പഠിക്കാന്‍ പോകുന്നത് ഇവിടെയില്ലാത്ത ലോകോത്തര ഉന്നതവിദ്യാഭ്യാസം നേടാനാണ് എന്നാണല്ലോ റോയ്സാര്‍ പറഞ്ഞിരിക്കുന്നത്. മാധ്യമരംഗത്തെ മഹാരഥന് മറുപടികൊടുക്കാന്‍ ഈയുള്ളവന്‍ ആര്? എന്നാല്‍ നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാരനായ മറ്റൊരു മഹാരഥന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇതിനു മറുപടി പറഞ്ഞതുപോലുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ എസ് എം കൃഷ്ണ. നമ്മുടെ വിദേശകാര്യ(മുഖ്യ)മന്ത്രി.

എന്തിനാണ് ഈ വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയക്ക് പഠിക്കാന്‍ പോകുന്നത്? എസ് എം കൃഷ്ണ അദ്ഭുതം കൂറുന്നു: ഇവിടെ ഐ ഐ ടി പോലുള്ള സ്ഥാപനങ്ങളില്‍ എല്ലാ മിടുക്കര്‍ക്കും പ്രവേശനം കിട്ടിയെന്നുവരില്ല. അപ്പോള്‍ ആസ്ത്രേല്യയിലോ എവിടെയെങ്കിലുമോ അതിനുസമാനമായ നിലവാരത്തിലുള്ള കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടുമെങ്കില്‍ പോകുന്നത് മനസ്സിലാക്കാം. എന്നാല്‍ അങ്ങനെയല്ല. കേശാലങ്കാരം പോലുള്ളവ പഠിക്കാനാണ് ഭൂരിഭാഗവും പോയിരിക്കുന്നത്. ലിങ്ക്
ദാ

അതെ, ആസ്ത്രേല്യയില്‍ മിക്കവരും പോയിരിക്കുന്നത് എഞ്ചിനീയറിങ്ങോ മെഡിസിനോ ശാസ്ത്രമോ ഒന്നും ഉയര്‍ന്ന നിലയില്‍ കൂടുതല്‍ സൌകര്യത്തില്‍ പഠിക്കാനല്ല. ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ചെറുകിട ബിസിനസ്സുകാരുടെ ശരാശരിയിലോ അതിലും താഴയോ പഠനനിലവാരം പുലര്‍ത്തിയ മക്കള്‍. പണം കൊടുത്ത് ബി കോം എന്ന അലങ്കാരം വാങ്ങി, മീതെ ആസ്ത്രേല്യന്‍ എം ബി എയുടെ ആര്‍ഭാടവും പണം കൊടുത്തുവാങ്ങാന്‍ പോയവര്‍‍. ബി കോം പണം കൊടുത്തുപോലും നേടാനാവാത്തവര്‍ കേശാലങ്കാരവും കളിനറിയും പഠിക്കാന്‍ പോകും. കളിനറിയെന്നാല്‍ ചെറുനാരങ്ങാ കട്ടുചെയ്യുന്നതില്‍ ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെയുണ്ട്. മക്കള്‍ ഈ കോഴ്സുകള്‍ പഠിക്കുന്നു. നാട്ടില്‍ അച്ഛനുമമ്മക്കും മകന്‍ ആസ്ത്രേല്യയില്‍ പഠിക്കുന്നതിന്റെ അന്തസ്സ്!

ഇതൊക്കെ അവിടെപോയി എന്തിനാ‍ാ‍ാ പഠിക്കുന്നത് എന്ന് എസ് എം കൃഷ്ണ ചോദിക്കുമ്പോള്‍ ഈ കാര്യത്തിലും ഇടതിനെ കൊട്ടി യജമാനപ്രീതി സമ്പാദിച്ച് വിരാജിക്കുന്നു മാധ്യമവിശാരദന്‍ കെ എം റോയ്.

15 comments:

മൂര്‍ത്തി said...

അദ്ദേഹവും ജീവിച്ച് പോട്ടെ ജിവി...:)

ജിവി/JiVi said...

അമ്പോ! ഞെട്ടിപ്പോയി, എന്തൊരു ക്വിക് റെസ്പോണ്‍സ്!

Martin Tom said...

:)

Martin Tom said...

രസമുള്ള വളഞ്ഞ ചിന്തകള്‍

ശ്രീവല്ലഭന്‍. said...

" കേശാലങ്കാരം, പാചകം തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് നിയന്ത്രിച്ച് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുംവിധമാണ് പുതിയ നിയമം."

കേശാലങ്കാരം, പാചകം എല്ലാം പഠിക്കണേല്‍ ഓസ്ട്രേലിയയില്‍ തന്നെ പോകണം :-)
--------------------
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി: ഓസ്‌ട്രേലിയ കുടിയേറ്റ നിയമം കര്‍ശനമാക്കി

http://www.mathrubhumi.com/story.php?id=82277

മെല്‍ബണ്‍: പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത സാധാരണ പരിശീലന കോഴ്‌സുകളില്‍ ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയ കുടിയേറ്റനിയമം കര്‍ക്കശമാക്കി.

ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുപതിനായിരം വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷ പുതിയ നിയമപ്രകാരം റദ്ദാക്കും. കേശാലങ്കാരം, പാചകം തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് നിയന്ത്രിച്ച് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുംവിധമാണ് പുതിയ നിയമം.

അവിദഗ്ധ തൊഴില്‍കോഴ്‌സുകളിലൂടെ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസം തരപ്പെടുത്താമെന്ന് വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം നല്‍കുന്ന വിദ്യാഭ്യാസ ഇടനിലക്കാരെ നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇത്തരം ഇടനിലക്കാരുടെ ഇരയായതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അവിടത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇത്തരം കോഴ്‌സുകളിലൂടെ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് അനുവദിക്കില്ലെന്ന് കുടിയേറ്റകാര്യ മന്ത്രി ക്രിസ് ഇവാന്‍സ് പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ജനസംഖ്യയും ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളും കുത്തനെ കൂടിയതാണ് പുതിയ നിയമത്തെപ്പറ്റി ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വിദഗ്ധ ജോലിക്കാര്‍ക്ക് പരിഗണന നല്‍കുംവിധമാണ് നിയമം പരിഷ്‌കരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണുള്ളത്. ഓസ്‌ട്രേലിയയിലെ മൊത്തം വിദേശവിദ്യാര്‍ഥികളുടെ 19 ശതമാനത്തോളമാണിത്.

nalan::നളന്‍ said...

And Yes Prakash Karat is still Indian Prime Minister..

Also last Tsunami was also caused by Leftists

ബിനോയ്//HariNav said...

തന്നെ തന്നെ. പണ്ട് നമ്മടെ ചില സഖാക്കള്‍ ഓസ്ട്രേലിയയില്‍ ഒളിവില്‍ കഴിഞ്ഞ കാലത്ത്, അത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ലൈം‌ഗികതയോടുകൂടി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായുണ്ടായ ജാരസന്തതികളുടെ പ്രതിഷേധമാണല്ലോ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കെ.എം റോയി ഒക്കെ ടി.വിയില്‍ സംസാരിക്കുന്നത് കേള്‍ക്കണം.എങ്ങനെയാണു ഇയാളൊക്കെ ഇത്ര വലിയ പത്രപ്രവര്‍ത്തകന്‍ എന്ന് പേരെടുത്തതെന്ന് തോന്നിപ്പോകും.ഇടതു പക്ഷത്തെ വിമര്‍ശിക്കുന്നത് കൊണ്ടല്ല...ഇപ്പോള്‍ ഈ ലേഖനത്തില്‍ കാണുന്ന പോലെയാണു അയാളുടെ വാദങ്ങളുടെ ലൈന്‍....ഇയാളെ ഒക്കെ കാണുമ്പോളാണു ജേര്‍ണലിസ്റ്റായിരുന്നെങ്കില്‍ തീര്‍ച്ചയായും എനിക്കും ശോഭിക്കാമായിരുന്നു എന്ന് തോന്നിപ്പോകുന്നത്....

പലരും പോകുന്നത് വിദേശത്തു പോകാന്‍ ഇതൊരു ചാന്‍സ് എന്ന് നിലയില്‍ തന്നെയാണ്.എന്റെ നാട്ടില്‍ നിന്നു ആസ്ട്രേലിയായില്‍ പഠിക്കുന്ന 3-4 പേരെ എനിക്കറിയാം....അതില്‍ പല കോഴ്സുകളും ഇവിടെ ഒക്കെ ഉള്ളതു തന്നെ.....

നല്ല പ്രതികരണം ജിവി..ആശംസകള്‍!

തറവാടി said...

ആസ്ട്രേലിയയിലെ ഈ പ്രശ്നത്തെ ഇടതുപക്ഷവുമായി ബന്ധപ്പെടുത്തുന്നതിനെ തമാശയായെ കാണുന്നുള്ളൂ.

ഈയിടെ ഒരു ആസ്ട്രേലിയന്‍ മന്ത്രി(?) ഇന്‍ഡ്യക്കാരോട് നല്ല കുട്ടികളായി നടന്നാല്‍ പ്രശനമുണ്ടാവില്ല അതുകൊണ്ട് നല്ല കുട്ടികളായി നടക്കണം എന്ന് ഉപദേശിച്ചതിനെ വിമര്‍ശിക്കുന്നവരോടും യോജിപ്പില്ല. ഒരു രാജ്യത്തെ പൗരന്മാര്‍ക്കാണ് അവിടത്തെ ഭരണകൂടം താത്പര്യം കൊടുക്കുക. അതിന്റെ ഒരു ഭാഗമായി അവര്‍ക്ക് തോന്നുകയാണെങ്കില്‍ ഒരു പുതിയ രീതി അവലംബിക്കുന്നതിനെ എതിര്‍ക്കാനും വിമര്‍ശിക്കാനും എന്തവകാശമാണുള്ളത്?

മറ്റൊരുരാജ്യത്തിന്റെ നിലപാടില്‍ അതൃപ്തിയുണ്ടെങ്കില്‍ തങ്ങള്‍ക്കും പ്രസ്തുത രാജ്യത്തോടുള്ള നിലപാടില്‍ മാറ്റം വരുത്താം അല്ലാതെ ഒരു രാജ്യത്തിന്റെ നിലപാട്മാറ്റാന്‍ ആവശ്യപ്പെടാന്‍ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നാണെന്റെ അഭിപ്രായം.


മുമ്പയുമായി ആസ്ട്റേല്യന്‍ പ്രശ്നത്തെ കാണുന്നത് പോത്തിനെ ആനയായി കാണുന്നതുപോലെയാണ്, ബോമ്പെ ഒരു രാജ്യമല്ല ഇന്‍ഡ്യാ എന്ന രാജ്യത്തെ ഒരു സംസ്ഥാനമാണ്, ആസ്ട്രേലിയയാവട്ടെ ഇന്‍ഡ്യപോലെ ഒരു രാജ്യമാണ്, രണ്ടും രണ്ടാണ്!

ഒരു രാജ്യത്ത് ഏതൊക്കെ രാജ്യക്കാരെ താമസിപ്പിക്കണമെന്ന് ആരാജ്യത്തിന്റെ മാത്രം ഇഷ്ടമാണ്. എന്റെ വീട്ടില്‍ ആര് വരണം താമസിക്കണം എന്നതിന്റെ പൂര്‍ണ്ണ അവകാശം എനിക്കാണ്!

തറവാടി said...

sorry for mistake, a city not a state :)

ലാടഗുപ്തന്‍ said...

തറവാടി said...
ബോമ്പെ ഒരു രാജ്യമല്ല ഇന്‍ഡ്യാ എന്ന രാജ്യത്തെ ഒരു സംസ്ഥാനമാണ്, sorry for mistake, a city not a state :) ആസ്ട്രേലിയയാവട്ടെ ഇന്‍ഡ്യപോലെ ഒരു രാജ്യമാണ്, രണ്ടും രണ്ടാണ്!

എങ്ങനെയുണ്ട്‌‌?

പോത്തിനെ ആരെങ്കിലും ആനയായി കണ്ടോ‌?

ഒടിയന്‍ said...

ithanu madhyamadharamam.
:p

Suraj said...

ഈ മന്ദബുദ്ധിയെ ആണോ “മുതിര്‍ന്ന” മാധ്യമപ്രവര്‍ത്തകന്‍ എന്നൊക്കെപ്പറഞ്ഞ് കെട്ടിയെഴുന്നള്ളിക്കപ്പെടുന്നത് ? ഹിമാലയത്തിലു മഞ്ഞുരുകിയാലും സുനാമിയടിച്ചാലും അതും ഇടതു*ക*ക്ഷത്തിന്റെ കൊഴപ്പമാണല്ലോ ചെലരക്ക്. പദ്മയ്ക്ക് റെക്കമെന്റ് ചെയ്യേണ്ട തലയാണ് ഇദക്ക. വെയിലു കൊള്ളിക്കാതെ വയ്ക്കണോണ്ടോ ആവോ!

ജിവി/JiVi said...

ഇന്നലെയും മനോരമയുടെ ഒരു ചര്‍ച്ചാപരിപടിയില്‍ നമ്മുടെ കഥാപുരുഷനെ കണ്ടു. പത്തുമിനിട്ടേ കാണാന്‍ കഴിഞ്ഞുള്ളൂ. അത്രയും സമയത്തിന്നിടയില്‍ത്തന്നെ അങ്ങേര് എന്തോ വിഡ്ഡിത്തം വിളമ്പുന്നതും പി കെ ബിജു എം പി അതിന് ഉരുളക്കുപ്പേരിപോലെ മറുപടി കൊടുക്കുകയും ചെയ്തു.

ശ്രീവല്ലഭന്‍,
ഈ പോസ്റ്റിനോട് അവശ്യം കൂട്ടിച്ചേര്‍ക്കേണ്ട വാര്‍ത്തതന്നെ അത്. നന്ദി.

മൂര്‍ത്തി,രാമന്‍,നളന്‍,ബിനോയ്,സുനില്‍,
തറവാടി,ലാടഗുപ്തന്‍,ഒടിയന്‍,സൂരജ് എല്ലാവര്‍ക്കും നന്ദി.

Anonymous said...

വിദേശത്ത് പഠിക്കാന്‍ പോകുന്ന വലിയൊരുകൂട്ടം ആളുകള്‍ അവിടെ പോയി അവിദഗ്ധ തൊഴില്‍ ചെയ്യാനാണ്. പിന്നീട് അവിടെ സ്ഥിരമാക്കിയ ശേഷം അടുത്ത തലമുറയെ വിദേശി ആയി ഉയര്‍ന്ന ജീവിത നിലവാരത്തോടെ വളര്‍ത്താമല്ലോ.
അടിസ്ഥാനപരമായി ആ ജീവിത നിലവാരത്തിന്റെ വില നല്‍കുന്നത് ദരിദ്ര രാജ്യങ്ങളാണ്.